കാട്ടുതീക്കു സമീപം യുവതിയുടെ ഗ്ലാമറസ് വിഡിയോ വൈറൽ; പിന്നീട് സംഭവിച്ചത്!
Mail This Article
പലതരത്തിലുള്ള വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലാകാനുള്ള ശ്രമം ആളുകൾ നടത്താറുണ്ട്. ടിക്ടോകിലൂടെയും റീൽസുകളിലൂടെയും ഇത്തരം വിഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തും. എന്നാൽ അപകടകരമായ രീതിയിലുള്ള ചില വിഡിയോകൾ വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടാറുണ്ട്. അക്കൂട്ടത്തില്‍ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
പാക്കിസ്ഥാൻ ടിക്ടോക് താരമായ യുവതി കാട്ടുതീക്കു സമീപം നിൽക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. രാജ്യം കടുത്ത ചൂട് നേരിടുന്ന സമയത്താണ് ഈ വിഡിയോ പുറത്തുവരുന്നത്. ഹുമൈറ അസ്ഗർ എന്ന ടിക്ടോക്ക് താരമാണ് വിഡിയോ പങ്കുവച്ചത്. കുന്നിൻ ചെരുവിൽ വെളുത്ത ഫ്രോക്ക് അണിഞ്ഞ് നിൽക്കുകയാണ് യുവതി. കാട്ടുതീ പടരുന്നത് പശ്ചാത്തലത്തിൽ കാണാം.
‘ഞാൻ എവിടെയൊക്കെ പോകുന്നുവോ അവിടെ എല്ലാം തീ പടരും.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. അടുത്തിടെ സമാനമായ സംഭവത്തിൽ അബട്ടാബാദിൽ നിന്ന് ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവം തീ പടർത്തുന്നു എന്ന കുറ്റം ചുമത്തിയാണ്് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
51 ഡിഗ്രി സെൽഷ്യസാണ് പാക്കിസ്ഥാനിലെ താപനില. കനത്ത ചൂടിൽ വെന്തുരുകുകയാണ് രാജ്യം. സോഷ്യൽ മീഡിയയിൽ 11 മില്യൺ ഫോളവേഴ്സുള്ള താരമാണ് ഹുമൈറ അസ്ഗർ. വിഡിയോ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നാണ് യുവതി നൽകുന്ന വിശദീകരണം. അതേസമയം വിഡിയോക്കെതിരെ പരിസ്ഥിതി പ്രവർത്തകർ അടക്കമുള്ളവർ രംഗത്തെത്തി.
‘ഇങ്ങനെയൊരു ഗ്ലാമറസ് വിഡിയോ എടുക്കുന്നതിനു പകരം ഈ പെൺകുട്ടി ഒരു ബക്കറ്റ് വെള്ളം ഒഴിച്ചു തീ അണയ്ക്കുന്നതായിരുന്നു എങ്കിൽ നല്ലകാര്യമായിരുന്നു. ഈ വിഡിയോ നൽകുന്ന സന്ദേശം അപകടകരമാണ്. ’– ഇസ്‌ലാമാബാദിലെ പരിസ്ഥിതി പ്രവർത്തകയായ റിസ സയിദ് പറയുന്നു. ഇവരുടെ ഭ്രാന്തിനെ പ്രോത്സാഹിപ്പിക്കരുത് എന്നായിരുന്നു വിഡിയോക്കെതിരെ വന്ന ഒരു കമന്റ്. കാലാവസ്ഥാ വ്യതിയാനം ഏറ്റവും മോശമായ രീതിയിൽ ബാധിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് പാക്കിസ്ഥാൻ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് വിദഗ്ധര്‍ അറിയിച്ചു.
English Summary: "Fire Wherever I'm": Pak TikTok Star Faces Backlash Over Forest Fire Clip