യുദ്ധ ഭുമിയിൽ നിന്ന് ഫോട്ടോഷൂട്ടുമായി സെലന്‍സ്കിയും ഭാര്യയും; കാൽപനിക വത്കരിക്കരുതെന്ന് ലോകം
Mail This Article
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്‌കിയുടെയും ഭാര്യ ഒലേന സെലന്‍സ്‌കിയുടെയും പുതിയ ഫോട്ടോഷൂട്ട് വിവാദമാകുന്നു. വോഗ് മാഗസിനുവേണ്ടി ചെയ്ത ഫോട്ടോഷൂട്ടാണ് വിവാദങ്ങൾക്ക് വഴിവച്ചത്. 'ധീരതയുടെ ഛായാചിത്രം' എന്ന അടിക്കുറിപ്പോടെ വോഗ് മാഗസിന്റെ കവര്‍ചിത്രമായും വോഗിന്റെ ഡിജിറ്റല്‍ കവര്‍ സ്റ്റാറായും ഒലേനയെയാണ് അവതരിപ്പിക്കുന്നത്. ‘രാജ്യത്തിന്റെ മുഖം, ഒരു വനിതയുടെ, ഒരമ്മയുടെ, തന്മയീ ഭാവം പ്രകടിപ്പിക്കുന്ന ഒരു മനുഷ്യന്റെ മുഖം’– എന്ന വിശേഷണത്തോടെയാണ് വോഗ് ഒലോനയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
എന്നാൽ ഫോട്ടോഷൂട്ടിനു പിന്നാലെ യുക്രെയ്നിലെ യുദ്ധ സാഹചര്യത്തില്‍ പ്രസിഡന്റും പ്രഥമ വനിതയും ഫാഷന്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുന്നു എന്ന രീതിയിൽ വൻ വിമര്‍ശനമാണ് ഉയരുന്നത്. പ്രസിഡന്‍റിന്‍റെ ഓഫീസില്‍ ഒലേന പ്രസിഡന്‍റ് സെലന്‍സിക്കൊപ്പം ഇരിക്കുന്നതിന്റെയും പട്ടാളക്കാര്‍ക്കൊപ്പം തകര്‍ന്നടിഞ്ഞ നഗരത്തില്‍ നില്‍ക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങളാണ് മാഗസിനിലുള്ളത്.
യുദ്ധത്തെ കാല്‍പനികവത്കരിക്കരുത് എന്നാണ് ഒരാളുടെ കമന്റ്. യുദ്ധത്തിന്റെ സമയത്ത് നിങ്ങള്‍ ശത്രുവിനെ ഷൂട്ട് ചെയ്യുക, അതല്ലെങ്കില്‍ വോഗ് ഷൂട്ടിന്റെ ഭാഗമാകുക എന്നാണ് മറ്റൊരു ട്വീറ്റില്‍ പറയുന്നത്. യുദ്ധം തടയുന്നതിന് സെലന്‍സ്‌കി നടത്തുന്ന ശ്രമങ്ങളെ ഈ വോഗ് കവര്‍ തീര്‍ച്ചയായും സഹായിക്കുമെന്നും ആളുകള്‍ പരിഹസിച്ചു. സെലന്‍സ്‌കിയേയും ഒലേനയേയും അഭിനന്ദിച്ചും കമന്റുകളുണ്ട്. വളരെ ശക്തരായ ദമ്പതികളാണ് ഇവരെന്നും മനോഹരമായ ആര്‍ട്ടിക്കിളും ചിത്രങ്ങളുമാണ് ഇതെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.
ഇരുപത് വര്‍ഷം നീണ്ട തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും റഷ്യ യുക്രെയ്നിൽ ആക്രമണം ആരംഭിച്ചതോടെ മക്കളുമായി പിരിഞ്ഞ് ജീവിക്കേണ്ടി വന്നതിനെ കുറിച്ചുമെല്ലാം വോഗിന് നൽകിയ അഭിമുഖത്തില്‍ ഒലേന പറയുന്നുണ്ട്. ഒക്ടോബറില്‍ പുറത്തിറങ്ങുന്ന വോഗ് പതിപ്പിലായിരിക്കും അഭിമുഖത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിക്കുക.