ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു; ശവപ്പെട്ടിക്കുള്ളിൽ പെൺകുട്ടി കണ്ണുകൾ തുറന്നു; പക്ഷേ...!
Mail This Article
ഡോക്ടർമാർ മരണം സ്ഥിരീകരിച്ച മൂന്നുവയസ്സുകാരി ശവസംസ്കാര ചടങ്ങിനിടെ ഉയിർത്തെഴുന്നേറ്റു. മെക്സിക്കോയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. കടുത്തവയറുവേദന, പനി, ഛർദി എന്നിവയെ തുടർന്ന് കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും കുടുംബം വ്യക്തമാക്കി.
തുടർന്ന് ഇവിടെ നിന്ന് കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ കുട്ടിയുടെ അമ്മയോട് പറഞ്ഞു. കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുന്നതിനൊപ്പം തന്നെ പാരസെറ്റാമോൾ നൽകാനും ഡോക്ടർ നിർദേശിച്ചു. മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹം മറ്റൊരു മരുന്ന് നിർദേശിക്കുകയും ഇത് കുഞ്ഞിനു നൽകുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ലെന്നും അമ്മ വ്യക്തമാക്കി.
കുഞ്ഞിന് ഓക്സിജൻ മാസ്ക് നൽകുന്നതിൽ ആശുപത്രി അധികൃതർ സമയമെടുത്തതായും കുട്ടിയുടെ കുടുംബം വ്യക്തമാക്കി. ഓക്സിജൻ മാസ്ക് വച്ച് പത്തുമിനിറ്റിനു ശേഷം ഡോക്ടർമാർ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. നിർജലീകരണമായിരുന്നു കുഞ്ഞിന്റെ മരണകാരണമായി ആശുപത്രി അധികൃതർ അറിയിച്ചത്.
സംസ്കാര ചടങ്ങിനിടെ ശവപ്പെട്ടിക്കു മുകളിലുള്ള ഗ്ലാസ് പാനലിലൂടെ എന്തോ അനക്കം ഉള്ളതായി തനിക്കു തോന്നിയിരുന്നതായി പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ലെന്നും കുഞ്ഞിന്റെ അമ്മ പറയുന്നു. എന്നാൽ പിന്നീട് കുട്ടിയുടെ മുത്തശ്ശി അവളുടെ കണ്ണുകൾ അനങ്ങുന്നതായി കണ്ടു. അപ്പോൾ തന്നെ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. മണിക്കൂറുകൾക്കുള്ളിൽ മരണം സ്ഥിരീകരിക്കുകയും ചെയ്തു.
English Summary: Three-Year-Old Girl, Declared Dead, Wakes Up At Her Funeral, Dies Hours Later