ADVERTISEMENT

ഏഴുമാസം ഗർഭിണിയായ യുവതിയെ അതിക്രൂരമായി വയർ പിളർന്ന് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബ്രസീലിലാണ് സംഭവം. 24 കാരിയായ ഒഹാന കരോളിൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.  ആചാരത്തിന്റെ ഭാഗമായി  യുവതിയെ ബലി നൽകിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ.

സാവോ പോളോ സ്വദേശിനിയായ ഒഹാനയുടെ ജഡം പോർട്ടൽ ഡോസ് ലഗോസില്‍ നിന്നുമാണ് കണ്ടെടുത്തത്. ജനനേന്ദ്രിയങ്ങൾ അടക്കം അതിക്രൂരമായി അംഗഭംഗം വരുത്തിയ നിലയിലായിരുന്നു ജഡം. വയറും പൂർണമായി പിളർന്നിരുന്നു. യുവതിയുടെ ജഡം കണ്ടെത്തിയ വഴിപോക്കരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഒഹാനയുടെ വസ്ത്രങ്ങളും ചെരുപ്പുകളും ഏതാനും നാണയങ്ങളും ജഡത്തിനു സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ യുവതിയെ ബലി കൊടുത്തതാകാം എന്ന സൂചനയാണ് ലഭിക്കുന്നത് എന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നു. ഇത് ഉറപ്പാക്കുന്നതിനായി കൂടുതൽ തെളിവുകൾ ആവശ്യമാണ്. മൂന്നു മക്കളുടെ അമ്മയായ ഒഹാന കുറച്ചു നാളുകളായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന്  മുൻഭർത്താവ് എത്തിയാണ് ഒഹാനയുടെ ജഡം തിരിച്ചറിഞ്ഞത്. അതേ സമയം ഒഹാനയുടെ  ആൺസുഹൃത്തുക്കൾ ആരെങ്കിലും കൊലയ്ക്ക് പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

കുറച്ചുകാലമായി ദീർഘകാല സുഹൃത്തുക്കളിൽ നിന്നും അകന്നു മാറി കഴിയുകയായിരുന്ന ഒഹാനയ്ക്ക് പുതിയ ചില കൂട്ടുകെട്ടുകൾ ഉണ്ടായിരുന്നു എന്ന്  സുഹൃത്തുക്കളിൽ ഒരാൾ പറയുന്നു. പുതിയ സുഹൃത് ബന്ധങ്ങൾ അത്ര നല്ലതല്ല എന്ന് തോന്നിയതിനാൽ അടുത്ത സുഹൃത്തുക്കൾ പോലും യുവതിയുമായി നീരസത്തിലായിരുന്നു. പുതിയ കൂട്ടുകെട്ടുകൾ തന്നെയാവാം ഒഹാനയുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സുഹൃത്തുക്കളുടെ നിഗമനം.

എന്നാൽ സംഭവം നടന്ന ദിവസം അർദ്ധരാത്രിയിൽ ഒഹാന കറുത്ത കാറിൽ സഞ്ചരിക്കുന്നത് കണ്ടവരുണ്ട്. ജഡം കണ്ടെത്തിയ സ്ഥലത്ത് പുലർച്ചെ മൂന്നുമണിക്ക് അതേകാർ കണ്ടതായി മറ്റു ചിലരും മൊഴി നൽകിയിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളുകൾ  ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനലിസ്റ്റിക്സിലേക്കും പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. പരിശോധനാ ഫലങ്ങൾ പുറത്തുവന്ന ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കു എന്ന് പൊലീസ് അറിയിക്കുന്നു.

English Summary: Seven-months pregnant mother, 24, is found dead with her womb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com