ADVERTISEMENT

എത്ര കരുതലോടെയിരുന്നാലും അപകടങ്ങൾ എപ്പോൾ വേണമെങ്കിലും മുന്നിൽ വന്നുപെടാം. ചിലപ്പോഴൊക്കെ അത് ജീവന് തന്നെ ഭീഷണിയായി എന്നും വരാം. എന്നാൽ അഞ്ചുവർഷംകൊണ്ട് നാല് തവണ മരണത്തെ കബളിപ്പിച്ച ഒരു 26 കാരിയുണ്ട്. ഓസ്ട്രേലിയയിലെ മെൽബണിൽ. ഷൈല റോഡെൻ എന്ന യുവതി നിലവിൽ റോളർ കോസ്റ്റർ  ഇടിച്ചു തെറിപ്പിച്ചതിനെത്തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഷൈലയെ റോളർ കോസ്റ്റർ ഇടിച്ചു തെറിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവരുന്നത്. മെൽബൺ റോയൽ ഷോയിൽ തന്റെ സുഹൃത്തിന്റെ സ്റ്റാളിൽ ജോലി ചെയ്യുകയായിരുന്നു ഷൈല.  ഇതിനിടെ കിട്ടിയ ഇടവേളയിൽ ഷോയുടെ ഭാഗമായി ഒരുക്കിയിരുന്ന റോളർ കോസ്റ്ററിൽ കയറാൻ തീരുമാനിക്കുകയായിരുന്നു.  റൈഡിൽ കയറുന്നതിനിടെ ഷൈലയുടെ മൊബൈൽ ഫോൺ താഴെ വീണു. ഇതെടുക്കാനായി ട്രാക്കിലേക്ക് ഇറങ്ങിയ യുവതിയെ അതീവ വേഗതയിൽ നീങ്ങിയ റോളർ കോസ്റ്റർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലച്ചോറിനു സാരമായി പരുക്കേറ്റ ഷൈല നിലവിൽ കോമയിലാണ്. കൈകാലുകളിലും പുറത്തും കഴുത്തിലുമെല്ലാം ഒടിവുകളും ഉണ്ടായിട്ടുണ്ട്. 

ഇത്രയ്ക്ക് ഭീകരമായ തരത്തിൽ പരിക്കേറ്റ ഒരു അപകട കേസ് ഇതാദ്യമായാണ് തങ്ങൾക്ക് മുൻപിൽ എത്തുന്നത് എന്ന് ഡോക്ടർമാർ പോലും പറയുന്നു. എന്നാൽ ഷൈലയെ കാലങ്ങളായി അപകടം വിടാതെ പിന്തുടരുകയായിരുന്നു എന്ന് വേണം പറയാൻ. 2018 ജനുവരിയിലാണ് യുവതിക്ക് ആദ്യമായി അപകടം ഉണ്ടായത്.  ട്രാഫിക് അപകടത്തിൽപ്പെട്ട ഷൈലയ്ക്ക് അന്ന് ഗുരുതരമായ പരുക്കുകളുണ്ടായി. അതിൽനിന്നും ഒരുവിധം കരകയറി ജീവിതം തിരിച്ചുപിടിക്കുന്നതിനിടെ ഒരു വർഷത്തിനുശേഷം 2019 ഫെബ്രുവരിയിൽ രണ്ടാമത്തെ അപകടം ഷൈലയെ തേടിയെത്തി.

കാർ ഇടിച്ചു തകർന്നായിരുന്നു അപകടം. ആ തവണയും ഷൈല മരണത്തെ കബളിപ്പിച്ചു. പരുക്കുകളിൽ നിന്നും മോചിതയായി വീണ്ടും സാധാരണ ജീവിതത്തിലേക്ക് എത്തിയ ഷൈല 2021 ലാണ് മൂന്നാമത്തെ അപകടത്തെ നേരിടുന്നത്. യുവതി സഞ്ചരിച്ചിരുന്ന കാർ ട്രക്കിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിനാൽ ഷൈല കാറിൽ നിന്നും തെറിച്ചു തറയിലേക്ക് വീണു. മാസങ്ങൾ നീണ്ട ചികിത്സകൾക്കുശേഷം ഏറെ കഷ്ടപ്പെട്ടാണ് യുവതി നടന്നു തുടങ്ങിയത്. എന്നാൽ വീണ്ടും റോളർ കോസ്റ്ററിന്റെ രൂപത്തിൽ ഷൈലയെ തേടി അപകടം എത്തുകയായിരുന്നു. 

പൊലീസ് അന്വേഷണത്തിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ നീങ്ങിക്കൊണ്ടിരുന്ന റോളർ കോസ്റ്ററാണ് ഷൈലയെ ഇടിച്ചുതെറിപ്പിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തെ തുടർന്ന് ഇവർ ഒമ്പത് മീറ്റർ ഉയരത്തിലേക്ക് തെറിച്ചു വീഴുകയും ചെയ്തിരുന്നു. മുൻപുള്ള അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടത് പോലെ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഷൈലയ്ക്ക് ഇനി സാധിക്കുമെന്ന കാര്യം സംശയമാണെന്നാണ് ഡോക്ടർമാരുടെ പക്ഷം. 

അതേസമയം ഷോ നടത്തിപ്പുകാർക്കെതിരെയും റൈഡ് ഓപ്പറേറ്റർമാർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായമാണ് നിയമവിദഗ്ധർ പങ്കുവയ്ക്കുന്നത്. ഇത് അപ്രതീക്ഷിത സംഭവമാണെന്നും വിനോദത്തിനായി ഷോയിലേക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും റോയൽ ഷോയുടെ വക്താവ് അറിയിക്കുന്നു. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ റോളർ കോസ്റ്റർ വീണ്ടും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അപകടങ്ങളുടെ രൂപത്തിൽ മാത്രമല്ല വിധി യുവതിയെ തേടിയെത്തിയിരുന്നത്. രണ്ടു മാസങ്ങൾക്ക് മുൻപ് ഷൈലയ്ക്ക് തന്റെ പ്രിയപ്പെട്ട സഹോദരനെയും നഷ്ടപ്പെട്ടിരുന്നു.

English Summary: Twist in rollercoaster tragedy as it is revealed 26-year-old woman left fighting for her life 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com