ADVERTISEMENT

ഒരു മുറിയിൽ ഒപ്പം കഴിഞ്ഞ സഹോദരിയെ കുത്തിക്കൊന്നതിന് 21കാരിയായ യുവതി അറസ്റ്റിലായി. ഫ്ലോറിഡ സ്വദേശിയായ ഫാത്തിഹ മർസാൻ എന്ന യുവതിയാണ് സഹോദരിയായ സൈമ മർസാനെ കൊലപ്പെടുത്തിയതിന് പിടിയിലായിരിക്കുന്നത്. തന്റെ കാമുകനുമായി സൈമ അടുത്തിടപഴകുന്നതായി കണ്ടെത്തിയതാണ് കൊലപാതകത്തിന് ഫാത്തിഹയെ പ്രേരിപ്പിച്ചത്.   20 വയസ്സാണ് കൊല്ലപ്പെട്ട യുവതിയുടെ പ്രായം.

ഓർലാൻഡോയിലെ വീട്ടിൽവച്ച് സെപ്റ്റംബർ 26ന് പുലർച്ചെ 4 30 ഓടെയാണ് ഫാത്തിഹ സൈമയെ കൊലപ്പെടുത്തിയത്. അഞ്ചുവർഷവുമായി ഫാത്തിഹ ഒരാളുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇതേ വ്യക്തിയുമായി സൈമ ഓൺലൈനിൽ വീഡിയോ ഗെയിം കളിച്ചിരുന്നു. ഗെയിമിനിടെയുള്ള ചാറ്റിങ്ങുകളിൽ ഇരുവരും അതിരുവിടുന്നതായി ഫാത്തിഹ അടുത്തിടെ മാത്രമാണ് കണ്ടെത്തിയത്. കാമുകൻ സൈമയെയാണ് സ്നേഹിക്കുന്നത് എന്ന് പറഞ്ഞതായി അറിഞ്ഞതിനെ തുടർന്ന് സഹോദരിയെ കൊലപ്പെടുത്താൻ ഫാത്തിഹ തീരുമാനിക്കുകയായിരുന്നു.

കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി രണ്ടാഴ്ചകൾക്കു മുൻപ് ഓൺലൈൻ സൈറ്റിൽ നിന്നാണ് ഫാത്തിഹ വാങ്ങിയത്. അതിനുശേഷം ഇത് അലമാരയിൽ തുണികൾക്കിടയിൽ ഒളിപ്പിച്ചു. കുടുംബത്തിലെ മറ്റ് അംഗങ്ങൾ ഉറങ്ങിയ നേരംനോക്കി സൈമയുടെ നെഞ്ചിൽ പല ആവർത്തി കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കു ശേഷം ഫാത്തിഹ തന്നെയാണ് താൻ സഹോദരിയെ കൊലപ്പെടുത്തിയതായി അടിയന്തര സർവീസിനെ വിളിച്ചറിയിച്ചത്. 

സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വൈദ്യ സംഘവും എത്തിയെങ്കിലും പരിശോധനയിൽ സൈമ മരിച്ചതായി സ്ഥിരീകരിച്ചു. കുറ്റസമ്മതം നടത്തിയ ഫാത്തിഹ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സ്വയം മരിക്കാനാണ് തീരുമാനിച്ചിരുന്നത് എന്നും പോലീസിനെ അറിയിച്ചു. ബോധപൂർവമുള്ള കൊലപാതകമാണെന്ന് സംശയാതീതമായി തെളിഞ്ഞതിനാൽ ഫാത്തിഹ നിലവിൽ ഓറഞ്ച് കൗണ്ടി ജയിലിൽ കഴിയുകയാണ്.

English Summary: Florida woman arrested for stabbing sister to death for flirting with her boyfriend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com