നാദസ്വരത്തിൽ സ്വരഗംഗയൊഴുകി യമുന; ഈ നാദപ്രവാഹത്തിന് 25 വർഷം !
Mail This Article
തുറവൂർ(ആലപ്പുഴ)∙ തകിൽ വിദ്വാനായ അച്ഛനരികെ യമുന നാദസ്വരം വായിക്കാൻ തുടങ്ങിയിട്ട് 25 വർഷം പിന്നിടുന്നു. ആലപ്പുഴ ചേർത്തല തുറവൂർ സ്വദേശിനിയാണ് യമുന. സ്ത്രീകൾ പൊതുവേ കുറവായ ഈ മേഖലയിൽ നാദസ്വരത്തിൽ കുടുംബത്തിന്റെ പാരമ്പര്യവഴിയിലാണ് യമുന ഒപ്പംകൂടിയത്. യമുനയുടെ അപ്പൂപ്പനും അമ്മയും വല്യമ്മയുമൊക്കെ നാദസ്വരക്കാരാണ്.
ആദ്യകാലങ്ങളിൽ ശ്രുതി മീട്ടാനായിരുന്നു പോയിരുന്നത്. പിന്നാലെ നാദസ്വരം പഠിച്ചു. തൃച്ചാറ്റുകുളം മണിയാശാനും വൈക്കം രാധാകൃഷ്ണൻ ആശാനുമായിരുന്നു ഗുരുക്കൾ. ഒൻപതാം ക്ലാസിലാണ് നാദസ്വരത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ അച്ഛൻ അരവിന്ദാക്ഷനൊപ്പം പരിപാടികൾക്കും പോയി തുടങ്ങി. വിവാഹ, ക്ഷേത്ര പരിപാടികളാണ് ഏറെയും.
ഭർത്താവ് ദേവസ്വം ബോർഡ് ജീവനക്കാരനായ കെ.എം.മഹേഷും മക്കളായ എട്ടാം ക്ലാസുകാരി ഭവപ്രിയയും ആറാം ക്ലാസുകാരൻ ഭരത് കൃഷ്ണനും യമുനയ്ക്ക് പിന്തുണയുമായി കൂടെയുണ്ട്. ഭർത്താവ് മഹേഷ് തകിൽ വിദ്വാനാണ്. മകൾ നാദസ്വരവും മകൻ തകിലും പഠിക്കുന്നു. ഇരുവരും അച്ഛനൊപ്പം പരിപാടികൾക്കും പോയി തുടങ്ങിയെന്ന് യമുന പറയുന്നു.
തുറവൂര്‍ പുത്തൻകാവ് ദേവീ ക്ഷേത്രത്തിലാണ് പ്രധാനമായും യമുനയും അച്ഛനും വായിക്കുന്നത്. ജീവിതകാലം മുഴുവൻ അവിടെ നാദസ്വരം വായിക്കാനാകണമെന്നാണ് യമുനയുടെ ആഗ്രഹം.
English Summary: Nadaswaram Artist Yamuna's Life Story