ADVERTISEMENT

‘ഏകയായ പെണ്ണ്, ഏകയും തന്റേടിയുമായ പെണ്ണ്, ഏകയും തന്റേടിയും നിർഭയയും അഭിപ്രായം പറയുന്നവളുമായ പെണ്ണ്. തെറി കേള്‍ക്കാൻ, ആക്രമിക്കപ്പെടാൻ ഉള്ള യോഗ്യതകളാണിതൊക്കെ. സമൂഹമാധ്യമങ്ങളിലും പൊതുനിരത്തിലും തൊഴിലിടങ്ങളിലും തന്റേടമുള്ള സ്ത്രീകൾ പോലും നിരന്തരം അവഹേളിക്കപ്പെടുന്നു. അവരുടെ ദൃശ്യത ഏറുന്തോറും അവഹേളനവും ഏറുന്നു. പുതിയ കാലത്തെ പെൺകുട്ടികൾ കൃത്യമായ നിലപാടും രാഷ്ട്രീയവുമുള്ളവരാണ്. അവരുടെ ഇടത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും തികച്ചും ബോധവതികളാണ്. തങ്ങളുടെ കരിയറിലും സഞ്ചാരങ്ങളിലും സൗഹൃദങ്ങളിലും ഉണ്ടാകുവാനിടയുള്ള ബാഹ്യ ഇടപെടലുകളെ പരമാവധി ചെറുത്തു നിൽക്കാനുള്ള ശ്രമങ്ങളിലാണവർ. 

എന്നാൽ പല ആൺകുട്ടികളും സമൂഹം അവരിലേക്ക് തലമുറകളായി പകർന്ന് അരക്കിട്ടുറപ്പിച്ചു വച്ച സ്റ്റീരിയോ ടൈപ്പ് ആൺബോധങ്ങളിൽ നിന്ന്, ഈഗോ, അധികാരഭാവം എന്നിവയിൽ നിന്നു പുറത്തു കടക്കേണ്ടതിനെക്കുറിച്ച് ആലോചിക്കുന്നതു പോലുമില്ല. ഇതുണ്ടാക്കുന്ന വൈരുധ്യം പലതരം സാമൂഹിക സംഘർഷങ്ങൾക്കു കാരണമാകുന്നു. അപകടത്തിൽപെട്ട് ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനു വസ്ത്രം കൊണ്ടു കൊടുക്കാനായി ഇറങ്ങിയതാണ് കോട്ടയത്ത് ഒരു പെൺകുട്ടി. രാത്രി 10.30 ആയിട്ടേയുള്ളൂ. സെൻട്രൽ ജംഗ്ഷനിൽ തിരക്കൊഴിയാനുള്ള സമയവുമായിട്ടില്ല. കമന്റടിച്ചതു ചോദ്യം ചെയ്ത പെൺകുട്ടിയെ കോട്ടയം നഗരത്തിൽ നടുറോഡിലിട്ട് 3 ചെറുപ്പക്കാർ ചവിട്ടിക്കൂട്ടുന്ന ദൃശ്യം ചാനലുകളില്‍ കണ്ടപ്പോൾ ഉണ്ടായ നടുക്കം ഇനിയും മാറിയിട്ടില്ല. ഞങ്ങൾ കമന്റടിക്കും. ചോദ്യം ചെയ്യാൻ നീയാരാ?’’– ഇതാണ് പെൺകുട്ടികളോടുള്ള ചില ആണുങ്ങളുടെ മനോഭാവം. അത് എല്ലാക്കാലത്തും ഇങ്ങനെതന്നെയാണ്. പാട്രിയാർക്കൽ അഹന്തയില്‍ വളർന്നു വന്ന ഒരധികാരഭാവമാണത്. ഞങ്ങൾ എല്ലാറ്റിന്റെയും അധികാരികൾ. പെൺ ശരീരങ്ങളെ രക്ഷിക്കാനോ ശിക്ഷിക്കാനോ അപഗസിക്കാനോ യോഗ്യരാണെന്ന ആ ഉടയോൻ ഭാവം അവരിൽ ഉറച്ചു പോയതാണ്. 

തിന്നും കുടിച്ചും തൊഴിലൊന്നുമില്ലാതെ അവർക്ക് വഴിയിലെത്ര സമയവും വിഹരിക്കാം. ആരെയും എന്തും പറയാം. ചോദ്യം ചെയ്യരുത്. അവരല്ലാതെ രാത്രി വഴി നടക്കുന്ന ബാക്കിയുള്ളവരെല്ലാം ‘പോക്കു കേസ്’ എന്നവർ വിധിയെഴുതും. തെരുവു നായ്ക്കൾ പോലും വഴിയരികിൽ ശാന്തരായി നടന്നു കൊള്ളും. തിന്ന ചോറു വയറ്റിൽ കുത്തുന്ന ഇത്തരക്കാരുടെ പുളപ്പിനെ നേരിടാൻ പക്ഷേ പ്രയാസമാണ്. ‘നീ ഒരാൺകുട്ടിയാണ്’ എന്ന് നാഴികയ്ക്കു നാൽപതുവട്ടം ആൺമക്കളെ ഓർമിപ്പിക്കുന്ന രക്ഷിതാക്കൾ കരുതിയിരിക്കുക, ആർക്കു നേരെയും ഉയരാൻ അവകാശമുള്ള കാലുകളാണ് തങ്ങളുടേതെന്നാണ് നിങ്ങളുടെ ഓർമപ്പെടുത്തലിനെ അവരുൾക്കൊള്ളുന്നത്. 

ആൺമക്കളോട് സഹജീവികളെ അംഗീകരിക്കാനും അവരുടെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താതിരിക്കാനുമുള്ള പ്രാഥമിക പാഠങ്ങൾ പറഞ്ഞു കൊടുത്തില്ലെങ്കിൽ അവർ നിങ്ങളെയും ഒരിക്കൽ ചവിട്ടിത്താഴെയിടും. അതുകൊണ്ട്, ഞാനെന്റെ നാട്ടിലെ അച്ഛനമ്മമാരോടും അധ്യാപകരോടും യാചിക്കുകയാണ്. അധികാരത്തിന്റെ ഭാഷയ്ക്കു പകരം നമ്മുടെ ആൺകുട്ടികൾക്ക് സ്നേഹത്തിന്റെയും സഹനത്തിന്റെയും ധൈര്യം പകർന്ന് നൽകേണമേ. വീരപുരുഷന്മാരുടെ കാലം കഴിഞ്ഞുപോയെന്ന് അവരെ നിമിഷംപ്രതി ഓർമിപ്പിച്ചുകൊണ്ടേയിരിക്കണമേ.

തലമുറകളായി നമ്മൾ അവന്റെ കണ്ണടച്ചുകെട്ടിയ ആ ആണത്തത്തിന്റെ കറുത്ത കട്ടിശീല അഴിച്ചു മാറ്റേണമേ.പെൺകുട്ടികളുടെ വളർച്ചയെ സമചിത്തതയോെട നേരിടാനുള്ള ആത്മശേഷി എന്റെ നാട്ടിലെ ആൺകുട്ടികളിലുണ്ടാക്കണമേ... ബലമുള്ളവന്റെ ആ അന്ധത അവനിൽ നിന്നെടുത്തു മാറ്റേണമേ. ഞാനെന്റെ ആൺ‍കുട്ടികളോട് പറയുകയാണ്. നിങ്ങളുടെ കൂടെ വളരുന്ന പെൺകുട്ടികൾക്ക് വഴിയിൽ മുള്ളുടക്കാത്ത യാത്ര അനുവദിക്കേണമേ... പെൺകുട്ടികൾക്ക് അഗ്നിപരീക്ഷകൾ ഒരുക്കുന്ന മഹാശിലാശാസനങ്ങളുടെ എല്ലാ ഓർമകളും പാഠങ്ങളും നിങ്ങളിൽ നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി പോകട്ടെ.’ 

English Summary: Crime Against Woman In Kottayam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com