‘നിന്റെയൊക്കെ സദാചാരം അങ്ങ് മടക്കി വച്ചാൽ മതി’– മുടിമുറിച്ച് പെൺകുട്ടികളുടെ പ്രതിഷേധം
Mail This Article
കോട്ടയത്ത് രാത്രിയിൽ വിദ്യാർഥിനിക്കു നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിൽ കോളജ് വിദ്യാര്‍ഥികളുടെ വേറിട്ട പ്രതിഷേധം. സിഎംഎസ് കോളജ് വിദ്യാര്‍ഥിനികളാണ് മുടിമുറിച്ച് പ്രതിഷേധിച്ചത്. തങ്ങളുടെ സഹപാഠിക്കുണ്ടായ ദുരനുഭവത്തിലായിരുന്നു കലാലയത്തിൽ വിദ്യാർഥിനികൾ വേറിട്ട പ്രതിഷേധവുമായി എത്തിയത്.
നിന്റെയൊക്കെ സദാചാരം അങ്ങ് മടക്കി മടിക്കുത്തിനു താഴേ വച്ചോണം എന്നിങ്ങനെയുള്ള പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായാണ് വിദ്യാർഥിനികൾ പ്രതിഷേധിച്ചത്. കലാലയത്തിൽ പ്രതിഷേധച്ചങ്ങലയും തീർത്തു. തിങ്കളാഴ്ച രാത്രി 10.30യോടെയായിരുന്നു പെൺകുട്ടിക്കു നേരെ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരുക്കേറ്റ പെൺകുട്ടിയും സുഹൃത്തും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. കോട്ടയം സ്വദേശികളായ ഷബീർ, മുഹമ്മദ് അസ്‌ലം, അനസ് അഷ്കർ എന്നിവരാണ് അറസ്റ്റിലായത്.
ഇനിയുമെത്ര കാലം ക്ഷമിക്കും ഇനിയെങ്കിലും ഭയമില്ലാതെ രാത്രി പുറത്തിറങ്ങി നടക്കാൻ പെൺകുട്ടികൾക്കു കഴിയേണ്ടതല്ലേ അവർ ഞങ്ങളിൽ ഒരാളാണ്. അവർക്കൊപ്പം ഞങ്ങളുമുണ്ട്– തിങ്കളാഴ്ച രാത്രി 11.30നു ഗാന്ധി പ്രതിമയ്ക്കു സമീപം 3 യുവാക്കൾ സിഎംഎസ് കോളജിലെ വിദ്യാർഥിനിയെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തിനെതിരെ മുടിമുറിച്ചു പ്രതിഷേധിച്ച രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുടെ ചോദ്യം.
അഞ്ജന കാതറിൻ, ഗൗരി കൃഷ്ണ,ലക്ഷ്മി ചന്ദ്രബോസ് എന്നീ വിദ്യാർഥിനികൾ മുടിമുറിച്ചു കെട്ടിത്തൂക്കി. ഇന്ത്യയിൽ മൗലികാവകാശങ്ങൾക്കു വേണ്ടി ദിനവും പോരാടേണ്ടി വരുന്ന, അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കെന്നാണു നിർഭയം ജീവിക്കാനാവുക എന്ന ശക്തമായ ചോദ്യം ഉന്നയിച്ച് അവരും മനുഷ്യച്ചങ്ങലയിൽ അണിചേർന്നു.
English Summary: Protest Against Moral Policing in CMS College