ADVERTISEMENT

നടി നിലമ്പൂർ ആയിഷയുടെ തീഷ്ണമായ ജീവിത, നാടകാനുഭവങ്ങൾ ബിരുദ വിദ്യാർഥികൾക്ക് പാഠഭാഗമാകുന്നു. എഴുത്തുകാരനായ ബഷീർ ചുങ്കത്തറ ആയിഷയെക്കുറിച്ചെഴുതിയ തോക്കിനെ ഭയക്കാത്ത കലാകാരി എന്ന ലേഖനം മമ്പാട് എംഇഎസ് ഓട്ടോണമസ് കോളജിൽ ബിഎ , ബിഎസ്‌സി മൂന്നാം സെമസ്റ്ററിന്റ മലയാളം കോമൺ കോഴ്സ് സിലബസിൽ ഉൾപ്പെടുത്തി. കേരളത്തിൽ മുസ്‌ലിം സമുദായത്തിലെ ആദ്യ നാടക നടിയെന്നതാണ് സംസ്ഥാനത്തിന്റ നാടക ചരിത്രത്തിൽ നിലമ്പൂർ ആയിഷയുടെ സ്ഥാനം. മുസ്‌ലിം പെൺകുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട 1950 കളുടെ തുടക്കത്തിലാണ് നാടക രംഗത്ത് ആയിഷയുടെ കടന്നുവരവ്. യാഥാസ്ഥികരെ വല്ലാതെ അത് ചൊടിപ്പിച്ചു. കേരളത്തിൽ ഒരു കലാകാരിയും അനുഭവിക്കാത്ത എതിർപ്പും ആക്രമണങ്ങളും ആയിഷയ്ക്ക് നേരെ ഉണ്ടായി. 

 

ayisha2

1935 ൽ സമ്പന്ന കുടുംബത്തിലാണ് ആയിഷയുടെ ജനനം. പിതാവ് മൂത്തേടത്ത് അഹമ്മദ്കുട്ടിയുടെ പെട്ടെന്നുള്ള മരണം കുടുംബത്തെ ദരിദ്രരാക്കി. ആയിഷയ്ക്ക് അന്ന് 10 വയസ്സ്. ബന്ധുവിന്റ നിർബന്ധത്തിനു വഴങ്ങി 13-ാം വയസ്സിൽ ആയിഷ വിവാഹിതയായി. 5 ദിവസം മാത്രം നീണ്ട ബന്ധത്തിൽ ഒരു പെൺ കുഞ്ഞ് പിറന്നു. നെല്ലു കുത്തി അരിയാക്കി വിറ്റാണ് ആയിഷ കുഞ്ഞിനെ പോറ്റിയത്. ആയിടയ്ക്കാണ് നിലമ്പൂർ യുവജന കലാസമിതിയുടെ ‘ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്’ എന്ന നാടകത്തിൽ അഭിനയിക്കാൻ രചയിതാവ് ഇ.കെ. അയമു ആയിഷയെ ക്ഷണിച്ചത്. മൂത്ത ജ്യേഷ്ഠൻ മാനു മുഹമ്മദ് പെങ്ങൾക്കു പിന്തുണ നൽകി. സമുദായത്തെ ഭയന്ന് ഉമ്മ എതിർപ്പ് അറിയിച്ചു. രക്ഷിക്കാൻ കഴിയാത്ത ഒരു മതക്കാരും നമ്മളെ ശിക്ഷിക്കുകയും വേണ്ട 16 കാരിയായ ആയിഷയുടെ മറുപടിക്കു ദൃഢതയേറെയായിരുന്നു. തുടർന്ന് ആയിഷയുടെ യാത്ര കനൽ വഴികളിലൂടെയായായിരുന്നു.

 

കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഫറോക്കിൽ ലക്ഷ്മി ടാക്കീസിലാണ് ആയിഷ ആദ്യമായി അരങ്ങിലെത്തിയത്. മുസ്‌ലിം സ്ത്രീ അഭിനയരംഗത്തെത്തിയത് വലിയ വാർത്തയായി. വേദികളുടെ എണ്ണം കൂടി. ഒപ്പം എതിർപ്പും. ആയിഷയെ കേരള നൂർജഹാൻ എന്ന് വിശേഷിപ്പിച്ചാണ് ഉച്ചഭാഷിണിയിലൂടെ നാടകസംഘത്തിന്റ പ്രചാരണം. മുസ്‌ലിം സ്ത്രീ നാടകത്തിലേക്കല്ല, നരകത്തിലേക്കാണ് എന്ന മുദ്രാവാക്യം പലയിടങ്ങളിലും എതിരാളികൾ ഉയർത്തി. സാമൂഹിക വിലക്കും നേരിട്ടു. നാദാപുരത്ത് നാടകാവതരണത്തിനിടെ കല്ലേറിൽ ആയിഷയ്ക്ക് പരുക്കേറ്റു. നെറ്റിയിൽ നിന്ന് ചോര ഒലിച്ചിറങ്ങുമ്പോഴും ആയിഷ അഭിനയം തുടർന്നു. മഞ്ചേരിയിൽ അഭിനയിച്ചു കൊണ്ടിരിക്കെ എയർഗൺ ഉപയോഗിച്ച് ആയിഷയെ വെടിവച്ചു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മണ്ണാർക്കാട് മേക്കപ്പ് മുറിയിൽ അതിക്രമിച്ചു കയറി ആയിഷയുടെ കരണത്തടിച്ചു. ഓടിപ്പോയ അക്രമിയെ ആയിഷയും സഹപ്രവർത്തകരും പിന്തുടർന്ന് പിടികൂടി പൊലീസിനു കൈമാറി.

 

കമ്യൂണിസ്റ്റ് പാർട്ടിയുടെയും പുരോഗമനവാദികളുടെയും പിന്തുണ എതിർപ്പുകളെ അതിജീവിക്കാൻ ആയിഷയ്ക്കും നിലമ്പൂർ യുവജന കലാസമിതിക്കും സഹായകമായി. വാഹനങ്ങൾ കുറവായ അക്കാലത്ത് പെട്രോമാക്സ്, കർട്ടൺ സെറ്റ് ഉൾപ്പെടെ സാമഗ്രികളും തലയിലേറ്റി കാൽനടയായാണ് നാടകസംഘം സഞ്ചരിച്ചത്. കമ്യൂണിസ്റ്റ് ആശയപ്രചാരണത്തിനുള്ള ഉപാധികൂടിയായിരുന്നു യുവജന കലാസമിതിക്ക് നാടകാവതരണം. ആളുകളെ വിളിച്ചു കൂട്ടി സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്തു. മുസ് ലിം സ്ത്രീകളെ ക്ഷണിച്ചു വരുത്തേണ്ട ചുമതല ആയിഷ ഭാംഗിയായി നിറവേറ്റി. പിന്നീട് കെ.ടി. മുഹമ്മദിന്റ കലിംഗ തീയറ്റേഴ്സ് ഉൾപ്പെടെ വിവിധ സമിതികളുടെ നാടകങ്ങളിലും കണ്ടംവച്ച കോട്ട്, കാവ്യ മേള, കുട്ടിക്കുപ്പായം, ഓളവും തീരവും, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സാമ്പത്തിക സ്ഥിതി മോശമായപ്പോൾ കലാ രംഗം വിട്ട് പത്തൊമ്പതരക്കൊല്ലം റിയാദിൽ ഗദ്ദാമയായി കഴിഞ്ഞ ജീവിതാനുഭവം ആയിഷയ്ക്കുണ്ട്. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് എസ്എൽ പുരം പുരസ്കാരം, മികച്ച നടിക്കുന സംഗീത നാടക അക്കാദമി അവാർഡ്, മികച്ച സഹനടിക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ്, തിരുവനന്തപുരം സൂര്യയുടെ ഗുരുപൂജ പുരസ്കാരം തുടങ്ങി അനവധി അംഗീകാരങ്ങൾ ആയിഷയെ തേടിയെത്തി. സംഭവ ബഹുലമായ തന്റ ജീവിതത്തെക്കുറിച്ച് വിദ്യാർഥികൾ പഠിക്കുന്നത് കാണാനുള്ള അപൂർവ ഭാഗ്യമാണ്  86-ാം വയസ്സിൽ ആയിഷയുടേത്. അതിന്റ അമിതാഹ്ലാദം മുഖത്തില്ല. ബഷീർ ചുങ്കത്തറ വിവരം പറഞ്ഞേ പറഞ്ഞപ്പോൾ സന്തോഷം ചെറു ചിരിയിലൊതുങ്ങി.

English Summary: Life Story Of Nilambur Ayisha

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com