ADVERTISEMENT

പെൺകുട്ടികൾ കാലാവസ്ഥകളെ മറികടന്ന് അതിവേഗക്കുതിപ്പുകളിലൂടെ കടന്നു പോവുകയാണ്. പക്ഷേ പെൺകുട്ടികളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മുന്നോട്ടു സഞ്ചരിക്കാനാകാതെ സമൂഹം നിരങ്ങിവലിയുകയാണ്. ഈ വൈരുധ്യങ്ങൾ ഉണ്ടാക്കുന്ന സംഘർഷം വലുതാണ്. ഇഴഞ്ഞുവലിയുന്ന സമൂഹത്തോടുള്ള പെൺകുട്ടികളുടെ പ്രതികരണരീതി രസകരമാണ്! തങ്ങളെ ജഡ്ജ് ചെയ്യാൻ വടിയും വാളുമായി നിൽക്കുന്നവരെ ട്രോളിയും പരിഹസിച്ചും അവർ വിമോചനത്തിന്റെ പുതിയ അടവുകൾ പരീക്ഷിക്കുകയാണ്. 

സ്പോർട്സിലെ ഏറ്റവും കായികക്ഷമത ആവശ്യപ്പെടുന്ന മത്സര ഇനമാണ് പോൾവോൾട്ട്. ഓരോ ചാട്ടവും കഴിയുമ്പോൾ ക്രോസ്ബാർ വീണ്ടും ഉയരത്തിലേക്ക് കയറ്റിവയ്ക്കും. മത്സരാർഥിയുടെ വേഗവും സൂക്ഷ്മതയും ഈ മത്സരത്തിൽ പ്രധാനമാണ്. മത്സരാർഥിയുടെ കയ്യിൽ നീളമുള്ള ഒരു വടിയുണ്ടാകും. പാഞ്ഞുവന്ന് ആ വടിയിൽ കുത്തി വേണം തങ്ങൾക്കു വേണ്ടി ഒരുക്കി വച്ചിരിക്കുന്ന ക്രോസ്ബാർ മറികടക്കാൻ. വളരെയേറെ വൈദഗ്ധ്യമാവശ്യമുള്ള കായിക വിനോദമാണിത്.  പോൾവോൾട്ട് മത്സരത്തിൽ ഏർപ്പെടുന്ന കായികാഭ്യാസിയുടെ വിരുതോടെയും വാശിയോടെയും പെൺകുട്ടികൾ മതിൽക്കെട്ടുകൾ ചാടിക്കടക്കുകയാണ്. അവളുടെ ചാട്ടം കാണുമ്പോൾ വിറളിയെടുത്ത് സമൂഹം വീണ്ടും വീണ്ടും ക്രോസ് ബാറുകൾ ഉയർത്തി വയ്ക്കുന്നു. എത്ര ഉയരത്തിലേക്ക് കുത്തിച്ചാടാനും ഏതു പ്രതിസന്ധിയിലേക്കു പാഞ്ഞടുക്കാനും തങ്ങളുടെ കയ്യിലുള്ള നീണ്ട വടി (പോൾ) അവരെ സഹായിക്കുന്നു. നർമബോധത്തിന്റെയും പരിഹാസത്തിന്റെയും ഫ്ലെക്സിബിൾ ആയ ഈ ഉപകരണം പുതിയ കാലം അവർക്ക് നൽകിയ ആയുധമാണ്. സമൂഹത്തിന്റെ പരീക്ഷണങ്ങളുമായി നിരന്തരം മല്ലിടുക എളുപ്പമല്ല. എന്നാൽ, പണ്ടത്തെ പെൺകുട്ടി ഭയമഭിനയിച്ച് നിസ്സഹായയായി നിന്ന സദാചാരബദ്ധമായ ഇടങ്ങളിലൊക്കെ ഇന്നത്തെ പെൺകുട്ടി  സാഹചര്യങ്ങളെയും വ്യക്തികളെയും കളിയാക്കിയും കൊന്നും മുന്നേറുകയാണ്.     

സാമൂഹിക മര്യാദകൾ എന്ന പേരിൽ എന്തധികാരവും തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരോട് ‘നിങ്ങൾക്കു മാറാനാകുന്നില്ലെങ്കിൽ മാറണ്ട, ഞങ്ങൾ നിങ്ങളെ കടന്നു പൊയ്ക്കൊള്ളാ’മെന്ന് അവർ ലളിതമായി ജീവിച്ചു കാണിക്കുകയാണ്.

പെൺകുട്ടികൾ വളരുന്നത് ഭാര്യയാകാൻ വേണ്ടിയല്ല. അവർ പ്രേമിക്കുന്നത് പ്രേമിച്ചവരെ തന്നെ കല്യാണം കഴിക്കാൻ വേണ്ടിയുമല്ല. അവരെ  കല്യാണം കഴിക്കുന്നത് എന്നെന്നേക്കും വീട്ടിലിട്ട് പീഡിപ്പിക്കാനുള്ള ലൈസൻസാണെന്ന് കരുതുന്ന ആൺകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നല്ല ചുട്ട മറുപടി കിട്ടുന്നുണ്ട് ഈയിടെ. ‘ജയ ജയ ജയഹേ’ യിലെ ജയയെയും ‘കുമ്പളങ്ങി നൈറ്റ്സി’ലെ ബേബി മോളെയും കണ്ടു ചിരിച്ചു മറിഞ്ഞത്ര എളുപ്പമല്ല ജീവിതത്തിൽ ഒരു ബേബിമോളേയും ജയയെയും നേരിടാൻ. നമ്മുടെ പഴയ താവഴിയിൽ ഉള്ള പെൺകുട്ടികളെ കിട്ടാൻ ഇനിവരുന്ന കാലത്ത് ഇത്തിരി ബുദ്ധിമുട്ടും. ആ ജനുസ്സ് ഏറെക്കുറെ അന്യംനിന്നു കഴിഞ്ഞു. സമൂഹത്തിന്റെ സദാചാര വിലക്കുകൾ ഏറുന്തോറും പെൺകുട്ടികൾ അവരുടെയുള്ളിലെ നിഷേധിയെ കൂടുതൽ സജ്ജയാക്കുകയാണ്. 

‘ഞാനെന്തായാലും ഒരു കസേര തട്ടിമറിച്ചിടട്ടെ . ഞാൻ ജീവിച്ചിരിക്കുന്നുവെന്ന് താഴത്തെ മുറിയിലെ താമസക്കാരന് ഇപ്പോഴെങ്കിലും മനസ്സിലാകട്ടെ’ എന്നു പറയുന്ന ഒരു സ്ത്രീ വിർജീനിയ വുൾഫിന്റെ ‘മിസ് വി’ എന്ന കഥയിലുണ്ട്. പുതിയ കാലത്തെ പെൺകുട്ടികൾ ആ മാതൃകയിൽ ചിന്തിക്കുന്നു. അവർ തങ്ങളുടെ അമ്മമാരെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

ഈയിടെ നെറ്റ്ഫ്ലിക്സിൽ ഡാർലിങ്സ് എന്ന സിനിമ കണ്ടു. ഗാർഹികപീഡനവും അതിന്റെ അതിക്രൂരമായ ഗതികളുമാണ് വിഷയമെങ്കിലും അമ്മ - മകൾ ബന്ധത്തിന്റെ അനായാസതയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണീയത. തൊട്ടടുത്ത ചെറുമുറി വീടുകളിൽ താമസിച്ചു കൊണ്ട് മുഖത്തെ കൗതുകകരമായ ചെറിയ ചലനങ്ങളിലൂടെ അവർ കൈമാറുന്ന ആശയങ്ങളിലെ കുസൃതി ഏറെ ആഹ്ലാദകരമാണ്.

മകളുടെ നീതിക്കു വേണ്ടി  അച്ഛന്റെയും സഹോദരന്റെയും ശബ്ദമുയരാൻ അമ്മയും മകളും കാത്തുനിൽക്കുന്നില്ല. വേലികൾ പൊളിക്കുന്നതും മതിലുകൾ ചാടിക്കടക്കുന്നതും അമ്മയും മകളും ഒരുമിച്ചാണ്. സാമ്പ്രദായികമായ പുരുഷാധികാരക്കോട്ടകളുടെ അടിവേരുകൾ തകർക്കാൻ വീടുകളിലെ വനിതാമതിലുകൾ കൂടുതൽ ശക്തമാകണമെന്ന് ചിത്രം ഓർമിപ്പിക്കുന്നു. 

എങ്ങനെയും സഹിച്ചും ക്ഷമിച്ചും നിൽക്കാനല്ല, സന്തോഷമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കാനാണ് പെൺകുട്ടികൾ സ്വയം സജ്ജരാകുന്നത്. അതിരില്ലാത്ത സംഘർഷം നിറഞ്ഞ ജീവിതം നേരിടാൻ മക്കൾക്കൊപ്പം നിൽക്കാൻ രക്ഷിതാക്കൾക്കു കഴിഞ്ഞില്ലെങ്കിൽ പിന്നെ അവരെ പെറ്റിട്ടതിന്റെയും പോറ്റിവളർത്തിയതിന്റെയും കണക്കു പറയാൻ നിങ്ങൾക്കൊരവകാശവുമില്ല.

വീട്, പെൺകുട്ടികൾക്ക് സ്വാതന്ത്ര്യത്തിന്റെയോ സൗന്ദര്യാവിഷ്കാരങ്ങളുടെയോ  ഒരു ഇടമാകണമെങ്കിൽ അവരുടെ മോഡലുകൾ തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കുക. അതു തെറ്റിപ്പോയാലോ പുതിയ മോഡലുകൾ അവർ തന്നെ കണ്ടെത്തട്ടെ. വീണ്ടും തെറ്റിയാലോ? കനം കുറഞ്ഞ നീല ബലൂണുകൾ അന്തരീക്ഷത്തിലേക്കു പറത്തി അവർ പരിശീലിക്കുകയാണെന്ന് കരുതുക. അവർക്ക് കൂട്ടാവുക.

‘ശരീരം എന്റേത്. അതിനുള്ളിലെ ഹൃദയവും തലച്ചോറും ഗർഭപാത്രവും എന്റേത്. ആരോഗ്യം, കരിയർ , സമ്മർദം ഒക്കെ എന്റേത്. അപ്പോൾ തീരുമാനവും എന്റേത്. നിങ്ങളുടെ പാരമ്പര്യവും തലമുറയും നിലനിർത്താനുള്ള ബാധ്യത എന്റേതല്ല’ എന്ന് പുതിയ പെൺകുട്ടികൾ പറയുമ്പോൾ നാം ഞെട്ടുന്നതെന്തിന്? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com