ഗര്‍ഭിണിയാണെന്ന് പറഞ്ഞു; മാസങ്ങളോളം ആനുകൂല്യങ്ങൾ കൈപ്പറ്റി യുവതി
Mail This Article
സർക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി വ്യാജഗർഭവുമായി യുവതി. ഗർഭമുണ്ടെന്നു പറഞ്ഞ് മാസങ്ങളോളം ഇവർ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായാണ് റിപ്പോർട്ട്. ഒഡിഷയിലെ ബിരൻപള്ളി ഗ്രാമത്തിലാണു സംഭവം. കൗസല്യ ഭുയൻ എന്ന സ്ത്രീയാണു ഗർഭിണിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റിയത്.
കുഞ്ഞ് ആശുപത്രിയിൽ നിന്നു മോഷ്ടിക്കപ്പെട്ടെന്ന രീതിയിലുള്ള വ്യാജപ്രചരണങ്ങളും കൗസല്യ നടത്തി. ഗർഭിണിയാണെന്ന് സ്വന്തം ഭർത്താവിനോടും കൗസല്യ പറഞ്ഞിരുന്നു. ഗർഭിണികൾക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ മാസങ്ങളോളം കൈപ്പറ്റി. തുടർന്നാണ് ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിക്കപ്പെട്ടെന്ന ആരോപണം യുവതി ഉന്നയിച്ചത്. ‘എന്നെ ലേബർ റൂമിലേക്കു കൊണ്ടു പോയി. പ്രസവസമയമടുത്തെന്ന് ഞാൻ അവരോടു പറഞ്ഞു. എന്നാൽ, ഗ്യാസ് കാരണമാണ് വയർ തൂങ്ങിയിരിക്കുന്നതെന്നായിരുന്നു അവർ പറഞ്ഞ മറുപടി.’– കൗസല്യ പറഞ്ഞു. അതേസമയം കൗസല്യയുടെ ഭർത്താവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘എന്റെ ഭാര്യയുടെ അൾട്രാസൗണ്ട് സ്കാനിങ്ങ് നടന്നു. എന്നാൽ ഗർഭപാത്രത്തിൽ കുഞ്ഞിനെ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.’
‘അവർ പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നെ വീണ്ടും എങ്ങനെയാണ് ഗർഭിണിയാകുന്നത്? കുഞ്ഞിനെ മോഷ്ടിച്ചെന്ന രീതിയിലുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതല്ല.’– എന്നായിരുന്നു ആശാ വർക്കർ നൽകിയ മറുപടി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ഉത്തരവിട്ടു.
English Summary: Odisha woman fakes pregnancy for months to avail govt benefits