ADVERTISEMENT

ദിവസേന നൂറുകണക്കിന്  ആളുകളാണ് ലണ്ടനിൽ ബക്കിങ്ഹാം കൊട്ടാരം കാണാനായി എത്തുന്നത്. കൊട്ടാരത്തിന്റെ പരിസരങ്ങളിൽ നിന്ന് ചിത്രങ്ങൾ പകർത്താതെ സഞ്ചാരികൾ മടങ്ങാറുമില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് ഇതേ രീതിയിൽ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ഒരു യുവതിക്കുണ്ടായ ദുരനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. ഒരു കൊട്ടാരം കാവൽക്കാരനൊപ്പം നിന്ന് ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ കാവൽക്കാരൻ യുവതിയോട് ക്ഷോഭത്തോടെ പെരുമാറുന്നതിന്റെ വിഡിയോയാണിത്.

 

സായുധധാരിയായി നിൽക്കുന്ന കാവൽക്കാരനരികിലേക്ക് എത്തിയ യുവതി അദ്ദേഹത്തിനോട് ചേർന്ന് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. എന്നാൽ ഇതിനിടെ അറിയാതെ അദ്ദേഹത്തിന്റെ ശരീരത്തിൽ സ്പർശിച്ചതാണ് കാവൽക്കാരനെ പ്രകോപിതനാക്കിയത്. നിന്നനിലയിൽ നിന്നും വാളുയർത്തി വനിതയ്ക്ക് നേരെ തിരിഞ്ഞ കാവൽക്കാരൻ രാജാവിന്റെ കാവൽക്കാരനെ സ്പർശിക്കരുത് എന്ന് ഉച്ചത്തിൽ ആക്രോശിക്കുകയായിരുന്നു. അപ്രതീക്ഷിതമായ പ്രതികരണത്തിൽ യുവതി ഭയന്ന് പിന്മാറുന്നതും കാണാം. 

 

ചിത്രം പകർത്താനെത്തിയ യുവതി മാത്രമല്ല അവിടെ കൂടി നിന്നവരെല്ലാം ആ നിമിഷത്തിൽ സ്തബ്ധരായി. എന്നാൽ കാവൽക്കാരനാകട്ടെ യാതൊരു ഭാവമാറ്റവുമില്ലാതെ കാലുകൾ ഉയർത്തി ചവിട്ടി മുൻപ് നിന്ന അതേ നിലയിൽ തുടരുന്നതും വിഡിയോയിലുണ്ട്.  ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ഏറെ ചർച്ചയാവുകയും ചെയ്തു. കാവൽക്കാരന്റെ പെരുമാറ്റം ശരിയോ തെറ്റോ എന്നത് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ആളുകൾ രേഖപ്പെടുത്തുന്നത്.

 

കാവൽക്കാരൻ സഞ്ചാരികൾക്കുള്ള ഒരു കാഴ്ച വസ്തു അല്ല എന്നാണ് ചിലരുടെ നിരീക്ഷണം. സന്ദർശകർക്ക് ചിത്രങ്ങൾ പകർത്താനായി നിന്നു കൊടുക്കുക എന്നതല്ല അദ്ദേഹത്തിന്റെ ജോലിയെന്നും കാവൽക്കാരൻ അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ഔദ്യോഗിക കൃത്യനിർവഹണം  നടത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. രാജാവിനെയും കൊട്ടാരത്തെയും സംരക്ഷിക്കുക എന്ന വലിയ ചുമതലയാണ് കാവൽക്കാർക്കുള്ളതെന്നും അതിന്റെ പ്രാധാന്യം മറ്റുള്ളവർ മനസ്സിലാക്കണമെന്നും ഓർമപ്പെടുത്താൻ ഈ സംഭവം ഉപകരിക്കും എന്ന തരത്തിലും അഭിപ്രായങ്ങളുണ്ട്.

 

അതേസമയം ഉത്തരവാദിത്തം എന്തുതന്നെയാണെങ്കിലും നിർദോഷകരമായ ഒരു കാര്യം ചെയ്ത യുവതിയോട് ഇത്ര കാർക്കശ്യത്തോടെ കാവൽക്കാരൻ പെരുമാറേണ്ടിയിരുന്നില്ല എന്നതാണ് മറുവാദം. നിലവിട്ട തരത്തിലുള്ള പ്രതികരണമാണ് കാവൽക്കാരൻ നടത്തിയത് എന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നത്. എന്നാൽ കൊട്ടാരത്തിന് സുരക്ഷ ഒരുക്കാൻ നിരവധി സാങ്കേതിക സംവിധാനങ്ങൾ നിലനിൽക്കുന്ന കാലത്തും കാവൽക്കാരെ അണിനിരത്തുന്നത് സന്ദർശകരെ ആകർഷിക്കാൻ വേണ്ടിയാണെന്ന തരത്തിലും കമന്റുകളുണ്ട്.

English Summary: Moment soldier stationed outside Buckingham Palace screams at tourist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com