ADVERTISEMENT

സ്വാതന്ത്ര്യം ആവോളം അനുഭവിക്കുന്ന ഒരു ജനതയാണ് നാം. പക്ഷേ സാങ്കേതികമായി സ്വാതന്ത്ര്യമുണ്ടെന്നും പറയുമ്പോഴും എന്തൊക്കെ, എവിടെയൊക്കെയാണ് കെട്ടുപാടുകൾ മുറുകുന്നതെന്നു എത്രപേർ അറിയുന്നുണ്ടാകും? സ്നേഹവും ചിലപ്പോൾ ഭയപ്പെടുത്തലും കൊണ്ടാണ് മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോകുന്നത്. അത് തിരിച്ചറിയണമെങ്കിൽ എല്ലാത്തിൽനിന്നും ഇറങ്ങി നടക്കുക തന്നെ വേണം. ചിലർ അത് കണ്ടെത്തുക മാത്രമല്ല അതിനെതിരെ തനിക്കും മറ്റുള്ളവർക്കും വേണ്ടി പോരടിക്കുകയും അതിന്റെ ഫലം അതി രൂക്ഷമായി അനുഭവിക്കുകയും ചെയ്യും, എന്നാൽ കാലം അവരെ അടയാളപ്പെടുത്തും. നർഗീസ് മുഹമ്മദിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇത്തവണ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച സ്ത്രീ.

ഇറാനിലെ ടെഹ്റാനിൽ തടവറയിലാണ് നർഗീസ് ഇപ്പോൾ ഉള്ളത്. അതും സമാധാനത്തിനും ആത്യന്തികമായി സ്വാതന്ത്ര്യത്തിനും വേണ്ടി ഉറക്കെ സംസാരിച്ചതിന്. ഇതാദ്യമായല്ല നർഗീസ് തന്റെ രാജ്യത്ത് തടവിലാകുന്നത്. പതിമൂന്നു തവണയാണ് അവർ അറസ്റ്റിലായിട്ടുള്ളത്. വിവിധ കേസുകളിലായി മുപ്പത്തിരണ്ട് വർഷത്തെ തടവ്. ഇതിനു വേണ്ടി നർഗീസ് ചെയ്ത കുറ്റമെന്താണ്?

നർഗീസ് മുഹമ്മദി (Photo by NARGES MOHAMMADI FOUNDATION / AFP)
നർഗീസ് മുഹമ്മദി (Photo by NARGES MOHAMMADI FOUNDATION / AFP)

സർക്കാരിനെതിരെ അജൻഡകൾ മെനഞ്ഞു എന്നതാണ് നർഗീസിന്റെ പേരിലുള്ള ഒരു കുറ്റം. രാജ്യദ്രോഹം ആരോപിച്ചാൽ പിന്നെ, ശബ്ദമുയർത്തുന്ന മനുഷ്യരെ അറസ്റ്റ് ചെയ്യാനും തടവിൽ ഇടാനും ഏതു രാജ്യത്തും എളുപ്പമാണല്ലോ. ഇറാനിലെ പ്രധാന സ്ത്രീവേഷങ്ങൾക്ക് മുകളിൽ സർക്കാർ കർശനമായ നിയമം അടിച്ചേൽപ്പിച്ചതിന് എതിരേയായിരുന്നു നർഗീസിന്റെ ഏറ്റവും ശക്തമായ സമരം. വസ്ത്രം എന്നത് ഓരോ മനുഷ്യന്റെയും സ്വാതന്ത്ര്യമാണെന്ന് നാമൊക്കെ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. പക്ഷേ അത് ഒരു വിഭാഗം മറ്റൊരാൾക്ക് മുകളിൽ അടിച്ചേൽപ്പിക്കുമ്പോൾ മുതൽ അവിടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും അടിമത്തം ഉണ്ടായി വരുകയും ചെയ്യുന്നു. ഇതിനെതിരെയാണ് നർഗീസ് പോരാടിയത്.

പ്രശസ്തമായ ഹിജാബ് സമരം മാസങ്ങളോളം ആണ് ഇറാനിൽ നീണ്ടു നിന്നത്. ഈ സമരത്തിൽ നൂറു കണക്കിന് മനുഷ്യരാണ് കൊല്ലപ്പെട്ടത്. നർഗീസ് ഈ പ്രക്ഷോഭത്തിന്റെ അമരത്ത് തന്നെ പ്രവർത്തന നിരതയായി നിന്നിരുന്നു. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന പേരിൽ അറിയപ്പെട്ട ഈ പ്രക്ഷോഭം ഇറാനിൽ വലിയൊരു കൊടുങ്കാറ്റ് തന്നെയായിരുന്നു. ലോക രാജ്യങ്ങൾ മുഴുവൻ ഇറാനിലെ സ്ത്രീകളുടെ  ഈ സമരത്തിലേക്ക് അക്ഷരാർത്ഥത്തിൽ ഉറ്റു നോക്കി. രാജ്യത്തിലെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ ധൈര്യപൂർവം നർഗീസ് നടത്തിയ ഈ സമരത്തിനുള്ള അംഗീകാരം തന്നെയാണ് നൊബേൽ എന്ന് അടയാളപ്പെടുത്താം .  

പാരിസിലാണ് നർഗീസിന്റെ കുടുംബം എങ്കിലും തന്റെ പ്രവത്തന മേഖല ഇറാൻ തന്നെയായിരിക്കും എന്ന് നർഗീസ് ഉറപ്പിച്ചിരുന്നു. അതൊരു ധീരയായ യോദ്ധാവിന്റെ ഉറച്ച തീരുമാനം തന്നെയായിരുന്നു. ഒരുപക്ഷേ ജീവിതകാലം മുഴുവൻ ജയിലിൽ ആകുമെന്നറിഞ്ഞിട്ടും തനിക്കു വേണ്ടി രക്ഷപ്പെടാതെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ ഒരാൾക്കല്ലാതെ മറ്റാർക്കാണ് ഇത്തരമൊരു ബഹുമതിക്ക് അർഹതയുള്ളത്.

നർഗസ് മുഹമ്മദി. ചിത്രം: BEHROUZ MEHRI / AFP/ Manorama Online Creative
നർഗസ് മുഹമ്മദി. ചിത്രം: BEHROUZ MEHRI / AFP/ Manorama Online Creative

‘‘ഈ അംഗീകാരം മാറ്റങ്ങൾക്കായി പൊരുതുന്ന ഇറാൻകാർക്കു കൂടുതൽ കരുത്തും സംഘബോധവും പകരുമെന്നു ഞാൻ പ്രത്യാശിക്കുന്നു. കൂടുതൽ നിശ്ചയദാർഢ്യത്തോടെ, കൂടുതൽ ഉത്തരവാദിത്തത്തോടെ, വലിയ പ്രതീക്ഷയോടെ മുന്നേറാൻ ഇത് എനിക്കും പ്രേരണയാകുന്നു.’’- ജയിലിൽ നിന്നും നൊബേൽ സമ്മാനത്തിനുള്ള മറുപടിയായി നർഗീസ് പറയുന്നു. അതൊരു വലിയ തീരുമാനം കൂടിയാണ്. തനിക്കൊപ്പം പോരാടുന്നവർക്ക് അത് കൂടുതൽ കരുത്ത് പകരുമെന്ന് അവർക്ക് ഉറപ്പുണ്ട്. തങ്ങൾ നടക്കുന്ന വഴികൾ തെറ്റായിരുന്നില്ല എന്നുള്ള ധൈര്യപ്പെടുത്തൽ കൂടിയാണ് ലോകം മുഴുവൻ അംഗീകരിക്കുന്ന ഒരു പുരസ്കാരം ലഭിച്ചത്. സ്വന്തം ജനത പറയുന്നത് കേൾക്കൂ എന്ന് ഇറാനോട് പുരസ്‌കാര കമ്മിറ്റി ആവശ്യപ്പെടുന്നതും നർഗീസിന്റെ സ്വരമായി കാണാം. 

എത്ര വലിയ പുരസ്കാരം ലഭിച്ചാൽപോലും അത് സ്വന്തം രാജ്യം മഹത്തരമായി കാണാതെ തങ്ങളെ അപമാനിക്കാനായി നൽകിയത് എന്ന് കരുതുന്നുവെങ്കിൽ അതെന്തൊരു മോശം ചിന്തയാവണം. വസ്ത്രവും അവകാശങ്ങളും ഒരു മനുഷ്യന്റെ ഏറ്റവും അടിസ്ഥാനമായ ആവശ്യങ്ങളാണെന്നും അത് തിരഞ്ഞെടുക്കാനും സമാധാനത്തോടെ ജീവിക്കാനുമുള്ള അവകാശം ഓരോ മനുഷ്യർക്കും ഉള്ള അവകാശമാണെന്നും ഒരു രാജ്യം തന്നെ അംഗീകരിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യാൻ! ഇനിയും എത്ര കേസുകളിൽ നർഗീസ് ജയിലിനുള്ളിൽ തുടരണമെന്ന് അറിയില്ല. പുറത്തിറങ്ങിയാലും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടം തുടർന്നു കൊണ്ടേയിരിക്കും. അതൊരു അടിയുറച്ച മനസ്സിന്റെ ലക്ഷ്യമാണ്. അതിനു മാറ്റമുണ്ടാവില്ല. ജയിലിൽ ആയതിനാൽ സ്വീകരിക്കാൻ കഴിയാതെ പോകുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം നർഗീസിന്‌ ആ ലക്ഷ്യത്തിനൊപ്പം ഇനിയുമേറെ ദൂരം നടക്കാൻ കരുത്താകും.

English Summary:

Narges Mohammadi Won Nobel Peace Prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com