ജോലിസ്ഥലത്ത് ഹൈ ഹീൽ ധരിക്കണോ, വേണ്ടയോ?; മീ ടൂവിനു പിന്നാലെ ക്യൂടൂ
Mail This Article
ഹൈഹീൽസ് ചിലർക്ക് ഫാഷന്റെ ഭാഗമാണ്. മറ്റു ചിലർക്ക് അത് ഫെമിനിസ്റ്റുകൾ ധരിക്കുന്നതാണെന്ന് വാദിക്കാനാണിഷ്ടം. ചിലർ ഇഷ്ടത്തോടെയാണ് അത് ധരിക്കാൻ തയാറാകുന്നതെങ്കിൽ മറ്റു ചിലർ അതു ധരിക്കാൻ നിർബന്ധിതരാകുകയാണ് ചെയ്യുന്നത്. തമാശയ്ക്കായും ആത്മവിശ്വാസം കൂട്ടാനുമൊക്കെയാണ് തങ്ങൾ ഹൈഹീൽസ് ധരിക്കുന്നതെന്ന് പറയുന്നവരും ബോസിന്റെ നിർദേശമനുസരിച്ച് ഹീൽസ് ധരിക്കാൻ നിർബന്ധിതരാകുകയാണെന്ന് വെളിപ്പെടുത്തുന്നവരും കുറവല്ല.
തൊഴിലിടങ്ങളിൽ ഹീൽസ് ധരിക്കണോ വേണ്ടയോ എന്ന തർക്കം ഇപ്പോൾ ചർച്ചയാകാൻ ഒരു കാരണമുണ്ട്. നടിയും ഫ്രീലാൻസ് റൈറ്ററുമായ യുമി ഇഷിക്കോവ തുടക്കമിട്ട ക്യാംപെയിനിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയായത്. തൊഴിലിടങ്ങളിൽ ഹൈഹീൽസ് ധരിക്കാൻ സ്ത്രീകൾ നിർബന്ധിതരായപ്പോഴാണ് ക്യൂടൂ എന്ന ക്യാംപെയിൻ ആരംഭിച്ചത്. പല ജാപ്പനീസ് കമ്പനികളിലും ജോലി അന്വേഷിച്ച് എത്തുന്നവരും ജോലി ചെയ്യുന്നവരും ഹൈ ഹീൽസ് ധരിക്കണമെന്ന് നിർബന്ധമുണ്ട്. ക്യൂ ടു ക്യാംപെയിൻ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇരുപതിനായിരത്തിലേറെ സ്ത്രീകൾ ഒപ്പിട്ട പരാതി ഓൺലൈനിലൂടെ തൊഴിൽവകുപ്പിന് കൈമാറുകയും ചെയ്തു.
എന്നാൽ ക്യൂടൂ മൂവ്മെന്റിനു പിന്നിലുള്ളവരെ നിരാശപ്പെടുത്തുന്ന മറുപടിയാണ് ജപ്പാനിലെ തൊഴിൽ– ആരോഗ്യ വിഭാഗം മന്ത്രി നൽകിയത്. ജോലിസ്ഥലത്ത് ഹൈഹീൽ ധരിക്കുന്നത് അത്യാവശ്യവും അനുയോജ്യവുമാണെന്നാണ് മന്ത്രിയുടെ വാദം.
തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങൾ വെളിപ്പെടുത്താൻ സ്ത്രീകളാരംഭിച്ച മീ ടൂ മൂവ്മെന്റിന് സമാനമാണ് ജപ്പാനിലെ ക്യൂ ടൂ മൂവ്മെന്റ് എന്നു പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങൾ ആളുകൾ ഈ മൂവ്മെന്റിനെ പിന്തുണയ്ക്കുന്നത്.