ADVERTISEMENT

ബോളിവുഡിൽ വ്യത്യസ്തവും വ്യക്തിത്വമുള്ളതുമായ റോളുകളിലൂടെയാണ് പരിനീതി ചോപ്ര എന്ന നടി സ്വന്തമായ മേൽവിലാസമുണ്ടാക്കിയത്. കഴിഞ്ഞ പത്തു വർഷമായി അവർ സിനിമയിൽ സജീവമാണ്. ഈ വർഷവും മൂന്നു വ്യത്യസ്ത ചിത്രങ്ങളിൽ അഭിനയിച്ച് ക്ലാസ്സ് തെളിയിച്ചു. എന്നാൽ മൂന്നു വിഷയങ്ങളിൽ ബിരുദം നേടി ലോകത്തെ തന്നെ പ്രശസ്തമായ ബാങ്കുകളിലൊന്നിൽ ഉന്നത പദവിയിൽ ഇരിക്കേണ്ട വ്യക്തിയാണ് പരിനീതി എന്നു ചുരുക്കം പേർക്കേ അറിയൂ. മാഞ്ചസ്റ്റർ ബിസിനസ് സ്‌കൂളിൽ നിന്നാണ് പരിനീതി ബിരുദങ്ങൾ നേടിയത്. ബിസിനസ്, ഫിനാൻസ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ. ബിരുദം നേടിയ കാലത്ത് ലണ്ടനിലെ പ്രശസ്ത ബാങ്കുകളിലൊന്നിൽ ജോലിയായിരുന്നു സ്വപ്നം. എന്നാൽ, വിധി അവർക്കു വേണ്ടി കാത്തുവച്ചത് മറ്റൊരു ജീവിത നിയോഗമാണ്. 

ബാങ്കിങ് ജോലിയാണ് ഞാൻ ആഗ്രഹിച്ചത്. അതിനു വേണ്ടിയാണ് പഠിച്ചതും. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിനുവേണ്ടി മാത്രം എനിക്ക് 50 ലക്ഷത്തോളം രൂപ ചെലവായി. അതും പഠിക്കാൻ വേണ്ടി കടമെടുത്ത തുക. അന്ന് പെട്ടെന്ന് ഒരു ജോലി സംഘടിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ മുംബൈയ്ക്ക് ഒരു വിമാന ടിക്കറ്റ് എടുത്തു. ഡൽഹിയിലേക്കാളും കുറഞ്ഞ നിരക്ക് ആയിരുന്നു അന്നു മുംബൈയ്ക്ക്. അതുകൊണ്ടാണ് ആ നഗരം തിറഞ്ഞെടുത്തതുതന്നെ-ഒക്ടോബർ 22 ന്  33-ാം വയസ്സിലേക്ക് കടക്കുന്ന താരം പറയുന്നു. 

മുംബൈയിൽ എത്തിയ പരിനീതി യഷ് രാജ് സ്റ്റുഡിയോയിൽ അക്കൗണ്ട്‌സ് വിഭാഗത്തിൽ  ജോലിക്ക് അപേക്ഷിച്ചു. എന്നാൽ അവിടെ ആ വിഭാഗത്തിൽ ജോലി ഉണ്ടായിരുന്നില്ല. പകരം മാർക്കറ്റിങ് വിഭാഗത്തിൽ പരിശീലനത്തിന് അവസരം കൊടുത്തു. അതു പരിനീതി രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഇക്കാലത്താണ് മേരി പ്യാരി ബിന്ദു എന്ന ചിത്രത്തിലൂടെ ഓളങ്ങളുയർത്തിയ താരം സിനിമയുടെ അണിയറയെക്കുറിച്ച് പഠിക്കുന്നത്. ഇക്കാലത്തു തന്നെ സ്റ്റുഡിയോയിൽ പരിനീതിയെ കണ്ട മനീഷ് ശർമ  ചിത്രത്തിലേക്കു തിരഞ്ഞെടുക്കുന്നു. 

സിനിമയുമായി വലിയ ബന്ധമൊന്നും ഇല്ലെങ്കിലും ക്യാമറയ്ക്കു മുന്നിൽ പകച്ചില്ല. രൺവീർ സിങ്ങിനൊപ്പം ആദ്യത്തെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ വർഷങ്ങളായി അഭിനിയിക്കുന്ന നടിയെപ്പോലെയാണ് തോന്നിയതും. ആക്ഷൻ എന്നു പറഞ്ഞപ്പോൾ അഭിനയിച്ചു തുടങ്ങി. കട് പറഞ്ഞപ്പോൾ നിർത്തി. അത്രമാത്രം ലളിതമായിരുന്നു ആദ്യത്തെ രംഗം. 

തനിക്ക് റോൾ മോഡലുകളില്ലെന്നു പറയുന്ന താരം, സംവിധായകരോട് നിരന്തരമായി സംസാരിച്ചാണ് വേഷം ഗംഭീരമാക്കുന്നതെന്നും പറയുന്നു. എനിക്ക് സിനിമാ പശ്ചാത്തലം ഇല്ലാത്തതിനാൽ നന്നായി ഹോം വർക് ചെയ്യുന്നു. ഓരോ വേഷവും എങ്ങനെ ഗംഭീരമാക്കാമെന്നു ചിന്തിക്കുന്നു. അതിന്‌റെ കൂടി പ്രതിഫലമാണ് എന്‌റെ മികച്ച വേഷങ്ങൾ- താരം പറയുന്നു. ഇന്നും ഓർമിക്കുമ്പോൾ പരിനീതിയുടെ മനസ്സിൽ 10 വർഷം മുൻപത്തെ വിമാനയാത്രയാണ് തെളിഞ്ഞുനിൽക്കുന്നത്. ആ യാത്രയാണ് തന്‌റെ ജീവിതം മാറ്റിമറിച്ചതെന്നും അവർ പറയുന്നു. അങ്ങനെ ബാങ്കിങ്ങിൽ നിന്ന് സിനിമയിലേക്കു നടത്തിയ ജൈത്രയാത്രയുടെ വിസ്മയകരമായ ഫലമാണ് ഇന്നു കാണുന്ന പരിനീതി ചോപ്ര എന്ന നടി. 

English Summary: How Parineeti Chopra became an actor: ‘I failed to find a job in London, bought tickets to Mumbai as they were cheaper’

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com