സ്ത്രീകൾക്കു പരാതിയുണ്ടെങ്കിൽ വനിതാ പാരാലീഗൽ വൊളന്റിയർമാർ വീട്ടിലെത്തും!
Mail This Article
തിരുവനന്തപുരം ∙ സ്ത്രീകൾ നിയമസഹായം ആവശ്യപ്പെട്ടാൽ ഇനി മുതൽ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ വനിതാ പാരാലീഗൽ വൊളന്റിയർമാർ അവരുടെ വീട്ടുപടിക്കൽ എത്തും. പല കാരണങ്ങൾ കൊണ്ട് ഓഫിസിൽ എത്തി നിയമസഹായത്തിനുള്ള പരാതികൾ നൽകാൻ കഴിയാത്തവർക്കാണ് ഈ പിന്തുണ.
എല്ലാ വിഭാഗത്തിലുള്ള സ്ത്രീകൾക്കും വരുമാന പരിധി നോക്കാതെ കോടതികളിലും ട്രൈബ്യുണലുകളിലും മറ്റും കേസുകൾ ഫയൽ ചെയ്യാൻ അഭിഭാഷകരുടെ സേവനം നിയമസേവന അതോറിറ്റി നൽകാറുണ്ട്. ഈ അഭിഭാഷകർക്കുള്ള പ്രതിഫലം അതോറിറ്റിയാണു നൽകുന്നത്.
ഏതെങ്കിലും കാരണത്താൽ അതോറിറ്റി ഓഫിസിൽ എത്തി അപേക്ഷ നൽകാൻ കഴിയാത്തവർക്ക് ഒറ്റ ഫോൺവിളിയിലൂടെ നിയമസഹായം നൽകുന്നതാണു പുതിയ ഉദ്യമം. പഞ്ചായത്തുകളിലും മറ്റു സ്ഥാപനങ്ങളിലും നിയോഗിക്കപ്പെട്ട വനിതാ പാരാലീഗൽ വൊളന്റിയർമാരാണ് ഇതിനായി വീട്ടിൽ എത്തുക.
വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ പാരാലീഗൽ വൊളന്റിയർമാർക്കു 'വനിതകൾക്കു നിയമസഹായം എങ്ങനെ നൽകാം' ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.വിദ്യാധരനാണ് ഇക്കാര്യം അറിയിച്ചത്. പാനൽ അഭിഭാഷക ജി.എസ്.അനിത ക്ലാസെടുത്തു. വി.സിന്ധു, പാർവതി ശങ്കർ എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം ജസ്റ്റിസ് അന്നാ ചാണ്ടി ഹാളിൽ വനിതാ പാരാലീഗൽ വൊളന്റിയർമാർക്കായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. ജിഎസ്.അനിത സമീപം.