ADVERTISEMENT

2018ലായിരുന്നു തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെ വിവരിച്ചുകൊണ്ടുള്ള മീടൂ മൂവ്മെന്റിന് സോഷ്യൽ മീഡിയയിൽ തുടക്കമായത്. നടി തനുശ്രീ ദത്തയാണ് സിനിമാ മേഖലയിലെ ഇത്തരം പ്രശ്നങ്ങളെ ആദ്യം പുറംലോകത്തെ അറിയിക്കുന്നത്. ഇപ്പോൾ അത്തരം ഒരു അനുഭവത്തെ കുറിച്ചു തുറന്നു പറയുകയാണ് നടി രേണുക ഷഹാനെ. നിരവധിപേർ ഈ വിഷയം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നതായും താരം വ്യക്തമാക്കി. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു രേണുകയുടെ പ്രതികരണം. 

 

‘മീടു മൂവ്മെന്റിന്റെ സമയത്ത് ഇത്തരം കാര്യങ്ങൾ പുറത്തു പറയരുെതന്ന് ആവശ്യപ്പെട്ട് നിരവധി പേർ എന്നെ സമീപിച്ചിരുന്നു. സ്ത്രീകളെ നിശബ്ദരാകാനാണ് കുട്ടിക്കാലം മുതൽ നമ്മുടെ സമൂഹം പഠിപ്പിക്കുന്നത്. പക്ഷേ, തുറന്നു പറച്ചിലുകൾ അനിവാര്യമാണെന്ന് എനിക്കു തോന്നി. മീടു എന്നത് വളരെ മികച്ച ഒരു നീക്കമായിരുന്നു. ‌പത്തോ ഇരുപത്തിയഞ്ചോ വർഷങ്ങൾക്കു മുൻപ് തങ്ങൾ നേരിട്ട പ്രശ്നങ്ങൾ തുറന്നു പറയാൻ സ്ത്രീകൾ സന്നദ്ധത കാണിച്ചു എന്നത് വളരെ വലിയകാര്യമാണ്.  എന്തുകൊണ്ട് 25വർഷം നിശബ്ദരായി ഇരുന്നു? എന്ന രീതിയിലുള്ള ചോദ്യങ്ങൾ പലപ്പോഴും നേരിട്ട പീഡനങ്ങൾ തുറന്നു പറഞ്ഞവരെ തേടി എത്തി. വളരെ കാലത്തിനു ശേഷമാണെങ്കിൽ കൂടിയും സ്ത്രീകൾ നടത്തുന്ന തുറന്നു പറച്ചിലുകളെ ചിലർ എന്തിനാണ് ഭയപ്പെടുന്നത്?’– രേണുക ഷഹാന ചോദിക്കുന്നു. 

 

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ തങ്ങളുടെ പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. ‘ഭൂരിഭാഗം ചൂഷണങ്ങളും നടക്കുന്നത് കുടുംബത്തിനകത്തു തന്നെയാണ്. കുട്ടികൾ ഇത്തരത്തിലുള്ള പരാതികൾ പറയുമ്പോൾ എത്രമാതാപിതാക്കൾ ഈ പരാതികൾ മുഖവിലയ്ക്ക് എടുക്കും. എത്രപേർ കുടുംബത്തിലെ മുതിർന്നവരോട് കുട്ടി പറഞ്ഞ പരാതിയെ കുറിച്ചു ചോദിക്കും? എനിക്കു തോന്നുന്നത് ആദ്യത്തെ മാറ്റംവരേണ്ടത് കുടുംബത്തിന് അകത്തു നിന്നു തന്നെയാണ്. ആരാണോ പരാതി പറയുന്നത് അവരെ മോശക്കാരായി ചിത്രീകരിക്കുന്ന പ്രവണത പൊതുവേയുണ്ട്. ’– താരം പറയുന്നു. 

 

നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു തുറന്നു പറഞ്ഞപ്പോൾ പലയിടത്തു നിന്നും ഒഴിവാക്കപ്പെട്ടതായും രേണുക പറഞ്ഞു. ‘സ്ത്രീകൾ ബുദ്ധിശാലികളാകുന്നത് ഭൂരിഭാഗത്തേയും അസ്വസ്ഥരാക്കും. അഭിനേതാക്കൾ സ്ത്രീകൾ ആണെങ്കിൽ കഥാപാത്രത്തെ കുറിച്ച് അവർ അധികം ചോദ്യങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ലെന്നാണ് അലിഖിത നിയമം. എന്നാൽ ഒരു പുരുഷനാണ് ചോദ്യങ്ങൾ ചോദിക്കുന്നതെങ്കിൽ അവൻ കൂടുതൽ അംഗീകരിക്കപ്പെടും. സമൂഹം സ്ത്രീകളെ പലപ്പോഴും മോശക്കാരായി ചിത്രീകരിക്കുന്ന രീതിയാണ് നിലവിലുള്ളത്. സ്ത്രീകൾക്ക് ഒരു ശബ്ദമുണ്ടാകുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അവളെന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കു ചിലപ്പോൾ മനസ്സിലാകില്ല. ’– രേണുക വ്യക്തമാക്കി. 

 

English Summary: Renuka Shahane on people accusing women for speaking up 25 years after being harassed during Me Too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com