ADVERTISEMENT

പ്രായത്തിന്റെ അവശതകളെയും റിട്ടയർമെന്റിന്റെ മടുപ്പിനെയും പഴിച്ചു വീട്ടിൽ ചടഞ്ഞുകൂടാതെ പുതുതായി എന്തെങ്കിലും പഠിക്കണമെന്നും ഒരു കൂട്ടം അമ്മമാർ തീരുമാനിക്കുകയും കലയിൽ പുതുമ എന്തെങ്കിലും വേണമെന്നു ശാസ്താംപാട്ട് കലാകാരൻ അന്നനാട് രാമചന്ദ്രന്റെ ചിന്ത അതിനൊപ്പം നിൽക്കുകയും ചെയ്തതോടെ പിറന്നത് ഉടുക്കിൽ രാമായണം എന്ന കലാരൂപം.

ശാസ്താംപാട്ടിലെ രാമായണം കഥകൾ വരുന്ന ചില പാട്ടുകളാണ് ഉടുക്കിൽ രാമായണത്തിലും ഉപയോഗിക്കുന്നത്. 2017ലാണ് സ്ത്രീകളുടെ ശാസ്താംപാട്ട് സംഘത്തിന്റെ ഒരു പരിപാടി ആവശ്യപ്പെട്ടുകൊണ്ട് ഒരു ചാനൽ അന്നനാട് രാമചന്ദ്രനെ സമീപിക്കുന്നത്. ശാസ്താംപാട്ട് അവതരിപ്പിക്കുന്ന സ്ത്രീ സംഘം ഇവിടെയില്ലെന്ന തിരിച്ചറിവ് രാമചന്ദ്രനെ വേദനിപ്പിച്ചു. 20 ദിവസം കൊണ്ട് ശാസ്താംപാട്ടിന്റെ പ്രാഥമിക താളങ്ങൾ പഠിപ്പിച്ച് ഒരു സംഘത്തെ അന്നു ചാനലിൽ അവതരിപ്പിച്ചു. അവരെ രംഗത്ത് സജീവമാക്കണമെന്നു കരുതിയിരുന്നെങ്കിലും കൊറോണക്കാലം വില്ലനായി. 2021 ൽ ശാസ്താംപാട്ട് പഠിക്കണമെന്ന ആഗ്രഹവുമായി ചില വനിതകൾ രാമചന്ദ്രനെ സമീപിച്ചു. അങ്ങനെ രാമചന്ദ്രനാശാന്റെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന ഒരു സംഘത്തെ രൂപീകരിച്ചു. ഇതിനിടെ ചേറൂർ രാജേഷ് എന്ന ശാസ്താംപാട്ട് കലാകാരൻ 5 പേരുടെ മറ്റൊരു വനിതാശാസ്താംപാട്ട് സംഘത്തെയും വളർത്തിയെടുത്തിരുന്നു. ഈ രണ്ടു സംഘവും ചേർന്നാണ് ഇപ്പോൾ ഉടുക്കിൽ രാമായണം അവതരിപ്പിക്കുന്നത്. 

കഴിഞ്ഞവർഷമാണ് അന്നനാട് രാമചന്ദ്രന്റെ മനസ്സിൽ ഉടുക്കിൽ രാമായണം എന്ന ആശയം ഉദിക്കുന്നത്. വനിതാ സംഘത്തിന് ഇതിൽ പരിശീലനം നൽകി. നാലുമണിക്കൂറോളമാണ് ഉടുക്കിൽ രാമായണം അവതരിപ്പിക്കുന്നത്. പാട്ടുപാടുന്നതിനൊപ്പം രാമായണം കഥ വിവരിക്കുകയും ചെയ്യുന്നതു കൊണ്ട് ആളുകൾക്കും ഏറെ സഹായമാണ്. 44 മുതൽ 70 വയസ്സുവരെയുള്ള സ്ത്രീകൾ സംഘത്തിലുണ്ട്. ശബരിമല മേൽശാന്തിയടക്കം പ്രമുഖ ആചാര്യന്മാരോടെല്ലാം വനിതകൾ ഈ കല അഭ്യസിക്കുന്നതിനക്കുറിച്ച് അന്വേഷിക്കുകയും അവരെല്ലാം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കൊട്ടും പാട്ടും ഒരുമിച്ച് അവതരിപ്പിക്കേണ്ടതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് ഈ കല അഭ്യസിച്ചതെങ്കിലും ഇതുനൽകുന്ന സന്തോഷത്തെക്കുറിച്ച് പറയാൻ ഈ അമ്മമാർക്ക് നൂറുനാവാണ്. ശരീരത്തിനും മനസ്സിനും ഇതൊരു വ്യായാമം കൂടിയാണെന്നു ഇവർ പറയുന്നു. വ്രതാനുഷ്ഠാനങ്ങളെല്ലാം പാലിച്ച ശേഷമാണ് ഉടുക്കിൽ രാമായണം അവതരിപ്പിക്കുന്നത്. ശബരിമല ക്ഷേത്രത്തിലുൾപ്പെടെ (അൻപത് വയസ്സിന് മുകളിലുള്ളവർ) ഒട്ടേറെ ഇടങ്ങളിൽ ഈ വനിതാസംഘം ഇതിനിടെ പരിപാടി അവതരിപ്പിച്ചു. ഹരിവരാസനം ജന്മശതാബ്ദിയോടനുബന്ധിച്ചു പന്തളത്ത് കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന പരിപാടിയിൽ ഹരിവരാസനം ഉടുക്കിൽ കൊട്ടിപ്പാടാനും ഇവർക്ക് അവസരം ലഭിച്ചു.ഹരിവരാസനം ആദ്യമായി ഉടുക്കിൽ കൊട്ടിപ്പാടി അവതരിപ്പിച്ച സ്ത്രീ സംഘമെന്ന ക്രെഡിറ്റും ഈ അമ്മമാർക്കു തന്നെ!

Read also: 'ആ വിഷമം താങ്ങാനാവുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു, സഹിക്കാനാവാത്ത വേദനയിലും ഞാൻ ചിരിച്ചു': പാർവതി

Content Summary: Retired women take up performing udukk ramayanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com