ADVERTISEMENT

പ്രഫ. സെലിൻ റോയി. അരുവിത്തുറ സെന്റ് ജോർജ് കോളജിലെ കെമിസ്ട്രി അധ്യാപികയായി 2016ൽ വിരമിച്ചു. 2010 മുതൽ 2020 വരെ പാലാ നഗരസഭാ കൗൺസിലർ. 2018ൽ നഗരസഭാധ്യക്ഷ. കഴിഞ്ഞയാഴ്ച പാലാ ടൗൺഹാളിൽ വച്ച് ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. സ്‌കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ കൈവിട്ടുപോയ നൃത്തത്തെ 63-ാം വയസ്സിൽ വീണ്ടും കണ്ടെത്തിയ കഥ സെലിൻ റോയി പറയുന്നു. 

''ചെറുപ്പത്തിൽ സ്‌കൂളിൽ പഠിക്കുമ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കോളജിലെത്തിയപ്പോൾ പഠനത്തിന്റെ തിരക്കിൽ നൃത്തം കൈവിട്ടു. പിന്നീട് ജോലിത്തിരക്കായി. കുടുംബവും കുട്ടികളുമായി. ഇടയ്ക്കു വല്ലപ്പോഴും സഹപ്രവർത്തകരുടെ കൂടെ തിരുവാതിരയ്‌ക്കോ മാർഗംകളിക്കോ കൂടുന്നതൊഴിച്ചാൽ നൃത്തവുമായി ബന്ധമില്ലായിരുന്നു. ഭർത്താവ് റോയി മാത്യു 2007ൽ മരിച്ചു. 2016ൽ ജോലിയിൽനിന്നു വിരമിച്ചതിനുശേഷം ഒറ്റയ്ക്കിരിക്കുമ്പോഴാണ് മനസ്സിലെവിടെയോ മറന്നുകിടന്ന നൃത്തത്തെ വീണ്ടുമൊന്നു പൊടിതട്ടിയെടുക്കാൻ തോന്നിയത്. 

2018 മുതൽ പാലായിലെ രാഗമാലിക എന്ന നൃത്തസംഗീത വിദ്യാലയത്തിൽ ആർഎൽവി പുഷ്പ രാജു എന്ന അധ്യാപികയുടെ കീഴിൽ പരിശീലനം നടത്തി. അപ്പോഴും സ്‌റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. പിന്നീട് ടീച്ചറിന്റെയും കുടുംബാംഗങ്ങളുടെയുമൊക്കെ പ്രോത്സാഹനത്തിലാണ് അരങ്ങേറ്റം നടത്താൻ തീരുമാനിച്ചത്. മനസ്സിൽ താൽപര്യമുണ്ടായിരുന്നതുകൊണ്ട് പഠിക്കാൻ വലിയ ബുദ്ധിമുട്ടു തോന്നിയില്ല. പതിവായി യോഗ ചെയ്തിരുന്നത് ശരീരം വഴങ്ങാനും സഹായിച്ചു. ഇടവേളകൾ ഉൾപ്പെടെ രണ്ടു മണിക്കൂറോളം നീണ്ട ഭരതനാട്യക്കച്ചേരിയാണ് നടത്തിയത്. മക്കളായ ആൻ, മാത്യു, ചെറിയാൻ എന്നിവർ പൂർണമനസ്സോടെ പ്രോത്സാഹിപ്പിച്ചു. അരങ്ങേറ്റം കാണാൻ മാതാപിതാക്കളും എത്തിയിരുന്നു. ഇനിയും പ്രായം അനുവദിക്കുന്നത്ര നൃത്തം പഠിക്കണമെന്നും കഴിയുന്നത്ര വേദികളിൽ അവതരിപ്പിക്കണമെന്നുമാണ് ആഗ്രഹം. 

Read also: 'നിങ്ങൾക്ക് ആർത്തവമാണെങ്കിൽ ഈ കസേരയിൽ ഇരിക്കൂ';സ്ത്രീകൾക്ക് അടിപൊളി സർപ്രൈസുമായി ഒരുകൂട്ടം യുവാക്കൾ

ജോലിയിൽനിന്നു വിരമിച്ച് വീട്ടിലിരിക്കുന്നവരോട് പറയാനുള്ളത് ഇതാണ്: വെറുതെയിരുന്നാൽ വിരസതയും നിരാശയുമുണ്ടാകും. ഒന്നും ചെയ്യാൻ പറ്റില്ലെന്ന തോന്നലുണ്ടാകും. എന്നെങ്കിലും മനസ്സിലുണ്ടായിരുന്ന, ആഗ്രഹിച്ചിട്ടും മാറ്റിവയ്‌ക്കേണ്ടിവന്ന, തിരക്കുകൾ മൂലം മുടങ്ങിപ്പോയ എന്തെങ്കിലുമുണ്ടെങ്കിൽ അതിനെ കണ്ടെത്തുക. ചെയ്യാൻ ശ്രമിക്കുക. അപ്പോൾ മനസ്സും ശരീരവും ആരോഗ്യമുള്ളതാകും. ജീവിതത്തിന് കൂടുതൽ അർഥമുണ്ടാകും...'' 

Read also: ജോലിയിൽ നിന്നു വിരമിച്ചിട്ടും മുഷിപ്പും ഏകാന്തതയുമില്ല, കൂട്ടിനു യാത്രകളുണ്ടല്ലോ: ഷീല ടീച്ചർ സൂപ്പറാണ്!

Content Summary: Retired Chemistry Professor Dances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com