ADVERTISEMENT

നെഞ്ചുനീറ്റുന്ന വാർത്തകളാണ് കുറച്ചുകാലമായി വന്നുകൊണ്ടിരിക്കുന്നത്. ജീവിതത്തിന്‌റെ സമ്മർദ്ദവും വിഷമങ്ങളും നേരിടാൻ കഴിയാതെ പലരും സ്വയം പൊലിയുന്നു. ലോകം വ്യാവസായികമായും സാങ്കേതികമായും കുതിരയെപ്പോലെ കുതിച്ചുചാടുമ്പോഴും മനുഷ്യർ അനുഭവിക്കുന്ന വിഷമങ്ങൾക്കും സമ്മർദ്ദങ്ങൾക്കും കുറവുണ്ടാകുന്നുണ്ടോയെന്ന് അന്വേഷിക്കപ്പെടേണ്ട കാര്യമാണ്. ഒന്നല്ലെങ്കിൽ മറ്റൊന്നായി പ്രശ്‌നങ്ങളും കെട്ടുപാടുകളും മോഹങ്ങളും മോഹഭംഗങ്ങളുമൊക്കെ നമ്മെ വിഷാദത്തിലേക്കു നയിക്കുന്നു. ചില ആളുകളുണ്ട്. നമ്മുടെ അളവ് കോലുവച്ച് ഒന്നുമില്ലെങ്കിലും അവർ വളരെ സന്തുഷ്ടരായിരിക്കും. എന്നാൽ മറ്റുചിലർക്ക് എല്ലാമുണ്ടെങ്കിലും അവർ ദുഖിതരായിരിക്കും.സന്തോഷം ആനന്ദം തുടങ്ങിയ അവസ്ഥകൾ അത്യന്തം സങ്കീർണമായ കാര്യങ്ങളാണ്.

മാറ്റങ്ങളെ അംഗീകരിക്കാൻ കഴിയുക, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന മോശമോ പ്രതികൂലമായ അവസ്ഥകളെ അംഗീകരിക്കുക, നമുക്ക് നേടാൻ കഴിയാത്ത കാര്യങ്ങൾ നമുക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന് മനസ്സിലാക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ ഉൾക്കൊള്ളൽ അഥവാ അക്‌സപ്റ്റൻസ് എന്ന പ്രക്രിയയിൽ നടക്കുന്നു. ആത്മീയമായ ബോധം ഉണർത്തുന്നതിലും വിഷാദത്തെ അകറ്റിനിർത്തുന്നതിലും അക്‌സപ്റ്റൻസിനു വലിയ ഒരു സ്ഥാനമുണ്ട്. ഭാരതീയ യോഗപാരമ്പര്യത്തിലെ പ്രൗഢോജ്വല നാമമാണ് പതഞ്ജലി മഹർഷി. അദ്ദേഹത്തിന്‌റെ മാസ്റ്റർപീസ് എന്നു വിളിക്കാവുന്ന യോഗസൂത്രത്തിന്‌റെ രണ്ടാം പാഠത്തിൽ വിഷാദത്തിനും വിഷമത്തിനുമിടയാക്കുന്ന രണ്ടാമത്തെ കാരണമായി ദ്വേഷത്തെ ചൂണ്ടിക്കാട്ടുന്നു. നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെ ചെറുക്കാൻ ശ്രമിക്കുന്ന മനസ്സിന്‌റെ ഭാവമായാണ് പതഞ്ജലി ദ്വേഷത്തെ അവതരിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിൽ നിലവിൽ സംഭവിക്കുന്ന കാര്യങ്ങളോടുള്ള പ്രതിരോധമായും ദ്വേഷം വിശദീകരിക്കപ്പെടുന്നു.

ദ്വേഷമെന്നാൽ വേദനകളിലേക്കും വിഷമങ്ങളിലേക്കുമുള്ള കൊളുത്താണെന്ന് പതഞ്ജലി അഭിപ്രായപ്പെടുന്നു. ഇപ്പോഴുള്ള സാഹചര്യവുമായി പൊരുത്തപ്പെടാനാകാതെ നിങ്ങൾ ജീവിതത്തിലേക്കു വിഷാദവും സമ്മർദ്ദവും ആശങ്കയും ക്ഷണിച്ചുവരുത്തുന്നു. ഇതോടെ ജീവിതം ഒരു ഗോദയായി മാറുന്നു. മനസ്സിന്‌റെ ദുർഘടശക്തിയുമായി പോരടിക്കുന്ന ഒരിടം. ഉൾക്കൊള്ളൽ അഥവാ അക്‌സപ്റ്റൻസ് നിർണായകമാകുന്നതിവിടെയാണ്. നമ്മൾ ആരാണോ അഥവാ നമ്മുടെ അവസ്ഥകൾ എന്താണോ അതുമായി താദാത്മ്യം പ്രാപിക്കാൻ ഉൾക്കൊള്ളൽ നമ്മെ അനുവദിക്കുന്നു. ചില ഉദാഹരണങ്ങൾ പറയാം..

നമ്മൾ ഒരു പരീക്ഷ എഴുതുന്നു. പരീക്ഷയെഴുതി പേപ്പർ കൊടുത്തു കഴിഞ്ഞു. ഇനിയൊന്നും ചെയ്യാൻ സാധിക്കില്ല. എങ്കിലും ശ്രമിച്ചിരുന്നെങ്കിൽ നമുക്ക് മെച്ചപ്പെട്ട രീതിയിൽ പരീക്ഷ എഴുതാമായിരുന്നെന്ന് ഒരു തോന്നൽ. ആ തോന്നൽ നമ്മെ മഥിച്ചുകൊണ്ടിരിക്കുന്നു. സ്വയം വിമർശനത്തിനും ആത്മനിന്ദയ്ക്കും അലോസരത്തിനും അതിടവരുത്തുന്നു. എന്തു പ്രയോജനം. നമ്മുടെ ചോദ്യപ്പേപ്പർ ഇപ്പോൾ ഇൻവിജിലറേറ്ററുടെ കയ്യിൽ എത്തിക്കാണും. ഇനിയതിൽ യാതൊന്നും ചെയ്യാൻ സാധിക്കില്ല. അതിനെ അതിന്‌റെ വഴിക്കു വിട്ടേക്കുക.അതുപോലെ തന്നെ ചില ഷെയറുകളിൽ നമ്മൾ മുൻപ് പണം നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നു നാം കോടിപതി ആയേനെ. പക്ഷേ ഇവിടെയുമെന്ത് കാര്യം. ഇനിയൊന്നും ചെയ്യാനില്ല. അതോർത്തിട്ടു പ്രയോജനമില്ല.

നമ്മുടെ കൈയിലല്ലാത്ത കാര്യങ്ങളിൽ നമുക്കിനി ഒന്നും ചെയ്യാനില്ലെന്നു മനസ്സിലാക്കുന്നിടത്താണ് ഉൾക്കൊള്ളലുണ്ടാകുന്നത്. ഉൾക്കൊള്ളൽ മോചനദ്രവ്യമാണ്. വിഷാദത്തിൽ നിന്നു നമ്മെ രക്ഷിക്കുന്ന ശക്തിയുള്ള ഔഷധം. ഇപ്പോൾ നമുക്ക് മുന്നിലുള്ള സാഹചര്യം മാറ്റാൻ വിവേകപൂർവമായ ഇടപെടലുകളാകാം. പക്ഷേ അതു മാറ്റാൻ സാധിക്കാത്തതാണെങ്കിൽ അതുമായി യുദ്ധം ചെയ്തിട്ടു കാര്യമില്ല. ഉൾക്കൊള്ളൽ കീഴടങ്ങലല്ല, അംഗീകരിക്കലാണ്. നമ്മുടെ മനസ്സിനു മേൽ സ്വാധീനം ചെലുത്തുന്ന വിഷാദാത്മകമായ ഒരു സംഘർഷത്തെ പറിച്ചെറിയലാണ്.

അർജുനനെ നോക്കൂ, കുരുക്ഷേത്രയുദ്ധത്തിൽ ഉറ്റവർക്കു പ്രതിയോഗിയായി നിൽക്കുന്ന അർജുനനുമേൽ വിഷാദം അതിന്‌റെ ശക്തമായ മേഘങ്ങൾ തീർക്കുന്നു. അർജുന വിഷാദയോഗം എന്നുതന്നെ മഹാഭാരതത്തിൽ ഈ ഘട്ടം അറിയപ്പെടുന്നു. ഒടുവിൽ ഗീതാവചനം കേട്ട് അർജുനൻ ആ കഠിനമായ കാര്യം ഉൾക്കൊള്ളുകയാണ്...പടക്കളത്തിൽ ഇങ്ങനെയെല്ലാമാണ് എന്ന സത്യം. ആ സത്യത്തിന്‌റെ വെളിച്ചത്തിൽ വിഷാദഘട്ടം പിന്നിട്ട് അർജുനൻ ഉണർന്നെഴുന്നേൽക്കുന്നു. ആത്മസംഘർഷം എന്ന വലിയ വില്ലനെ അധികം ആയാസപ്പെടാതെ വിജയിക്കാനുള്ള നല്ലൊരു മാർഗമാണ് ഉൾക്കൊള്ളൽ. ഒന്നും ചെയ്യാതെയിരിക്കണമെന്നോ പ്രതിസന്ധികളിൽ മൗനം പാലിക്കണമെന്നോ ഇതിനർഥമില്ല. പരിശ്രമിച്ചിട്ട് മാറ്റം വരുത്താനൊക്കാത്തെ കാര്യങ്ങളെ അതിന്‌റെ വഴിക്കുവിടുകയെന്നുമാത്രമാണ് ഉൾക്കൊള്ളൽ കൊണ്ടുദ്ദേശിക്കുന്നത്. ടാവോയിസ്റ്റ് ഗുരുക്കൻമാർ വു വെയ് എന്ന ആശയത്തെക്കുറിച്ച് പഠിപ്പിക്കാറുണ്ട്. ഒഴുക്കിനൊപ്പമുള്ള യാത്ര എന്നാണ് ഇതിന്‌റെ അർഥം. ഒഴുക്കിനൊപ്പം ശാന്തമായും സ്വച്ഛമായും ഒഴുകുക എന്നർഥം.

English Summary:

Accepting Reality When You Know You Can't Change It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com