ഗാന്ധാരത്തിൽ നിന്നെത്തിയ ശകുനി; മഹാഭാരതത്തിലെ കൊടുംവില്ലൻ
Mail This Article
ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ലിറ്റററി മാസ്റ്റർപീസുകളിൽ മുൻനിരയിലാണു മഹാഭാരതത്തിന്റെ സ്ഥാനം. ഇത്രയും സങ്കീർണമായ മറ്റൊരു ഇതിഹാസം എഴുതപ്പെട്ടിട്ടുണ്ടാകുമോ? അനേകം കഥാപാത്രങ്ങൾ, കഥാസന്ദർഭങ്ങൾ, വായിക്കുന്നവരെ മറ്റൊരു ഭൂമികയിലേക്കെത്തിക്കുന്ന ശൈലി തുടങ്ങിയവയൊക്കെ മഹാഭാരതത്തിന്റെ പ്രത്യേകതകളാണ്.
എല്ലാ മനുഷ്യരുടെ ഉള്ളിലും, അതെത്ര നീചന്റേതാണെങ്കിലും, നന്മയുണ്ടാകാമെന്ന സന്ദേശം മഹാഭാരതം മുന്നോട്ടുവയ്ക്കുന്നുണ്ട്. മഹാഭാരതത്തിലെ കൊടിയ വില്ലൻമാരോടു പോലും ഈ ഇതിഹാസം ചിലപ്പോഴൊക്കെ കാട്ടുന്ന മമതാപൂർണമായ ആഭിമുഖ്യം ശ്രേഷ്ഠമായ സാഹിത്യചര്യയുടെ തെളിവാണ്. എല്ലാവർക്കും ഒരു കഥ പറയാനുണ്ടെന്ന ബോധ്യം മഹാഭാരതം പുലർത്തുന്നു.
മഹാഭാരതത്തിലെ ഏറ്റവും അറിയപ്പെടുന്ന കഥാപാത്രവും ഇതിഹാസത്തിലെ വില്ലൻമാരിലൊരാളുമാണ് ശകുനി. കൗരവ -പാണ്ഡവ ചേരിതിരിവുണ്ടാക്കുന്നതിലും ഒടുവിൽ സ്ഥിതിഗതികളെ കൊടുംയുദ്ധത്തിലേക്കു നയിക്കുന്നതിലും ശകുനിയുടെ പങ്ക് വളരെ നിർണായകമാണ്. ഹസ്തിനപുരത്തെ ആ ഭാഗ്യംകെട്ട ദിനത്തിൽ ശകുനിയുടെ കൈയിൽ തിരിഞ്ഞുകളിച്ച ആ പകിട ആർക്കു മറക്കാനാകും. ആ പകിട സൃഷ്ടിച്ച വന്മതിൽ പാണ്ഡവർക്കും കൗരവർക്കുമിടയിൽ സ്ഥിതി ചെയ്തു. അതുവരെ അന്യോന്യമുള്ള കലഹത്തിലേക്കും നയിച്ചു.
ഹസ്തിനപുര ചക്രവർത്തിയും കുരുവംശജാതനുമായ ധൃതരാഷ്ട്രരുടെ ഭാര്യ ഗാന്ധാരിയുടെ സഹോദരനാണ് ശകുനി. സാത്വികതയുടെയും സത്യധർമാനുഷ്ഠാനങ്ങളുടെയും ആൾരൂപമായ ഗാന്ധാരിയിൽനിന്നു തീർത്തും വ്യത്യസ്തനാണു ശകുനി. ധാരാളം വില്ലൻമാരും വില്ലൻ സ്വഭാവങ്ങളുള്ളവരും മഹാഭാരതത്തിലുണ്ട്. ദുര്യോധനൻ, ശിശുപാലൻ, അശ്വത്ഥാമാവ് തുടങ്ങി ഒരുപാടുപേർ. എന്നാൽ ശകുനി ഇവരിൽനിന്നൊക്കെ വ്യത്യസ്തനായിരുന്നു.
ഇന്നത്തെ പാക്കിസ്ഥാന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും അഫ്ഗാനിസ്ഥാന്റെ കിഴക്കൻ ഭാഗങ്ങളിലുമായി പടർന്നുകിടന്ന വൈദിക രാഷ്ട്രമായിരുന്നു ഗാന്ധാരം. ഇവിടെ നിന്നാണു ഗാന്ധാരിയെ ധൃതരാഷ്ട്രർ വിവാഹം കഴിച്ചുകൊണ്ട് ഹസ്തിനപുരത്തിലെത്തിച്ചത്. ഗാന്ധാരത്തിലെ സുബലരാജാവിന്റെ പുത്രിയായിരുന്നു ഗാന്ധാരി. സുബലനു ശകുനിയുൾപ്പെടെ നൂറ് ആൺമക്കളുണ്ടായിരുന്നത്രേ.
സഹോദരിയുടെ വിവാഹശേഷം ഗാന്ധാരത്തുനിന്ന് ശകുനി ഹസ്തിനപുരത്തെത്തുന്നുണ്ട്. എന്നാൽ കൊട്ടാരപ്രവേശം കഴിഞ്ഞ് ശകുനി മടങ്ങുന്നു.ഭീഷ്മരുമായി ശകുനിക്കുണ്ടായ പകയാണ് വിധ്വംസക കൃത്യങ്ങളിലേക്ക് ശകുനിയെ നയിക്കുന്നതെന്ന് ഒരു കഥയുണ്ട്. ഗാന്ധാരിക്കു ജാതകപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാൽ തന്നെ അന്നു നിലവിലിരുന്ന ചില സമ്പ്രദായപ്രകാരം പ്രതീകാത്മകമായി ഗാന്ധാരിയുടെ ആദ്യവിവാഹം സുബലൻ നടത്തി. ജാതകപ്രശ്‌നങ്ങളുള്ള യുവതീയുവാക്കൾക്ക് ഇങ്ങനെ പ്രതീകാത്മക വിവാഹം അന്നൊരു പരിഹാരമായി ജ്യോതിഷികൾ വിധിച്ചിരുന്നു. കല്ലിനെയോ മരത്തിനെയോ മൃഗത്തിനെയോ പ്രതിമയെയൊ വിവാഹം കഴിച്ച് ആദ്യവിവാഹം നടന്നതായി സങ്കൽപിക്കും. പിന്നീട് യഥാർഥ വിവാഹം നടത്തും.
ഭീഷ്മർ ധൃതരാഷ്ട്രരുടെ വിവാഹശേഷമാണ് ഗാന്ധാരിയുടെ ഈ പ്രതീകാത്മക വിവാഹത്തെക്കുറിച്ച് അറിയുന്നത്. ഇത് അദ്ദേഹത്തെ വളരെയേറെ ക്രുദ്ധനാക്കി. പ്രതികാരനടപടികളിലേക്ക് ഭീഷ്മർ കടന്നു. ആദ്യകാല വേദ സംസ്‌കാര കാലഘട്ടത്തിൽ ഭാരതഭൂമിയിലെ ഏറ്റവും ശക്തമായ രാഷ്ട്രമായിരുന്നു കുരുരാജ്യം. അതിനാൽത്തന്നെ കുരുവംശ തിലകമായിരുന്ന ഭീഷ്മർ എന്തും ചെയ്യാൻ ശക്തനായിരുന്നു. സുബലനെയും നൂറ് പുത്രൻമാരെയും കാരാഗൃഹത്തിലടച്ച ഭീഷ്മർ അവർക്ക് കഴിക്കാൻ ഓരോരുത്തർക്കും ഒരു ചെറിയ ഉരുളച്ചോർ വീതം കൊടുത്താൽ മതിയെന്നു കൽപിച്ചു. അൽപഭക്ഷണത്തിൽ ആരോഗ്യം നശിച്ച് അവർ മരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
ഓരോ ഉരുളച്ചോറിൽ തങ്ങൾ പട്ടിണികിടന്നു മരിക്കുമെന്ന് സുബല രാജാവിനു മനസ്സിലായി. ഭീഷ്മരോടുള്ള പക അദ്ദേഹത്തിന്റെ മനസ്സിൽ പുകഞ്ഞുപൊന്തി. സുബലനും മറ്റു മക്കളും തങ്ങൾക്കു കിട്ടിയ ചോറുരുളകൾ ശകുനിക്കു കൊടുത്തെന്നും ശകുനി മാത്രം ജീവിച്ചെന്നും പിൽക്കാലത്ത് യുദ്ധസാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ച് പിതാവിനായി പ്രതികാരം ചെയ്തെന്നും ഈ കഥ പറയുന്നു. എന്നാൽ ഈ കഥ മഹാഭാരതത്തിലില്ലാത്തതാണ്, അതിനാൽ ആധികാരികവുമല്ല. സുബലനും പുത്രൻമാരും കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുക്കുന്നതായി മഹാഭാരതത്തിലുണ്ട്. ഇത് ഈ കെട്ടുകഥയ്ക്ക് കടകവിരുദ്ധമാണ്. ഭീഷ്മരുമായി ശകുനിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്നു മഹാഭാരതം കാട്ടുന്നില്ല.
കർണനെപ്പോലെ ഉറക്കെ സംസാരിക്കുകയും തനിക്കിഷ്ടമില്ലാത്തതിനെ എതിർക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നില്ല ശകുനിക്ക്. വളരെ മിതഭാഷിയായിരുന്ന ശകുനി ദുര്യോധനനും ധൃതരാഷ്ട്രരുമായാണ് കൂടുതലും സംസാരിച്ചിരുന്നത്.പല മോശം ഗുണങ്ങളുടെയും വിളനിലമായിരുന്നെങ്കിലും വലിയൊരു ഭാഗ്യം ദുര്യോധനനുണ്ടായിരുന്നു. അൺകണ്ടീഷനൽ ലൗ എന്നൊക്കെ വിളിക്കുന്ന രീതിയിൽ സീമകളില്ലാത്ത സ്നേഹം ദുര്യോധനനോട് പിതാവായ ധൃതരാഷ്ട്രർക്കും ഉറ്റസുഹൃത്തായ കർണനും അമ്മാവനായ ശകുനിക്കും ഉള്ളതായി കാണാം. ദുര്യോധനനെ രാജാവാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ശകുനിയുടെ കളികളത്രയും.
ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവർ സ്ഥാപിച്ച രാജധാനി കാണാനെത്തിയ ദുര്യോധനൻ അപമാനിതനായാണ് തിരികെപ്പോരുന്നത്. സ്വന്തം അനന്തരവനേൽക്കുന്ന അഭിമാനക്ഷതം ശകുനിയെ പ്രകോപിപ്പിക്കുന്നു. ഇതിനു വേണ്ടിയൊരുക്കുന്ന പകിടകളിയാണ് യുദ്ധത്തിലേക്ക് നയിക്കുന്നത്. യുദ്ധത്തിൽ പങ്കെടുക്കുന്ന ശകുനി അത്ര ഗംഭീരനായ ഒരു യോദ്ധാവല്ലെന്ന സൂചന മഹാഭാരതം നൽകുന്നുണ്ട്. എന്നാൽ പടക്കളത്തിൽ പല മാന്ത്രികതകളും കൺകെട്ടുകളും അദ്ദേഹം കാട്ടുന്നു. ഒടുവിൽ കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനദിവസമായ പതിനെട്ടാംദിവസം സഹദേവന്റെ വെട്ടേറ്റ് ശകുനി മരണപ്പെടുന്നു..