ADVERTISEMENT

ക്വാറൻ്റീനിലെ 26 ദിവസവും തനിക്ക് ഭക്ഷണം എത്തിച്ചു തന്നിരുന്ന പെൺകുട്ടിയെക്കുറിച്ചുള്ള കുറിപ്പുമായി യുവാവ്. മലപ്പുറം അരീക്കോട് സ്വദേശിയും പ്രവാസിയുമായ ബാസിൽ കോളക്കോടൻ ആണ് തന്റെ ജ്യേഷ്ഠസഹോദരന്റെ മകളെപ്പറ്റിയുള്ള മനോഹരമായ ഈ കുറിപ്പ് പങ്കുവച്ചത്. കോരിച്ചൊരിയുന്ന മഴയത്തു പോലും ഭക്ഷണപ്പൊതിയുമായെത്തിയിരുന്ന കുഞ്ഞു സന സുന്ദരമായ വലിയൊരു കടപ്പാട് വരച്ചു കാണിച്ചുവെന്നാണ് ഈ യുവാവ് കുറിച്ചത്

ബാസിൽ കോളക്കോടൻ പങ്കുവച്ച കുറിപ്പ് 

28 ദിവസത്തെ കോറൻറൈൻ കഴിഞ്ഞിറങ്ങുമ്പോൾ പറയാനുളളത് ഒരാളെ കുറിച്ച് മാത്രമാണ്. 28 ദിവസം ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്ന ഒരാളെ കുറിച്ച്.  ഒരുപാട് അകലെ താഴെ നിന്ന് എന്നും വലിയൊരു കയറ്റവും കയറി വരുന്ന ഇവളെ കുറിച്ചാണ് പറഞ്ഞു വരുന്നത്.  

ഏറ്റവും കുറഞ്ഞ പ്രായത്തില്‍ തന്നെ എനിക്ക് മുന്നാകെ സുന്ദരമായ വലിയൊരു കടപ്പാട് വരച്ചു കാണിച്ചവൾ. ഈ കടപ്പാടിന് ഞാനെന്ത് തിരിച്ചു നൽകിയാലാണ് പകരം ആവുക എന്ന്  അറിയില്ല..

ഇത് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് പോലും അവൾക്ക് നൽകുന്നൊരു അംഗീകാരമായി ഞാന്‍ കാണുന്നു.. എല്ലാം പറയുന്ന എന്റെ സോഷ്യല്‍ മീഡിയ ഇടത്തിൽ അവളെ കുറിച്ച് പറഞ്ഞില്ലെങ്കിൽ അതൊരു നൊമ്പരമായി വിങ്ങലായി ബാക്കി നിൽക്കും.  അസ്ലഹ ലത്തീഫ് എന്ന ഞങ്ങളെ പ്രിയപ്പെട്ട സന. എൻറെ ജേഷ്ഠന്‍റെ (അബ്ദുല്ലത്തീഫ്) രണ്ടാമത്തെ മോളാണ്. സത്യം പറഞ്ഞാ ഇവളാണ് എന്നെ നോക്കിയത് എന്ന് തന്നെ ഞാന്‍ പറയുന്നു. ഏകദേശം 26 ദിവസവും ഇവളാണ് രാവിലെയും ഉച്ചക്കും ഉളള ഭക്ഷണം എത്തിക്കുക. തൊട്ടടുത്ത് നിന്നല്ല ഈ എത്തിക്കുന്നത്.

കോറൻറൈൻ നിൽക്കുന്ന തറവാട് വീടിന് കുറച്ചു ദൂരത്തിൽ താഴെയുളള അവളെ വീട്ടിൽ നിന്നും ആണ് ഭക്ഷണം എത്തിക്കുക.അത്ര പെട്ടെന്ന് കയറി വരാൻ പ്രയാസപ്പെടുന്ന, പലരും കയറി വന്നതിന്  ശേഷം നിന്ന് കുറച്ചു ദീർഘ ശ്വാസം വിടുന്ന വഴിയിലൂടെ ഒരുപാടു ദൂരം നടന്ന് ആ വലിയ കയറ്റവും കയറി അവൾ വരും എന്നും. എന്റെ വീട്  അറിയുന്നവർക്ക് അറിയാം ആ കയറ്റം കോരിച്ചൊരിയുന്ന മഴയും ഉണ്ടാവാറുണ്ട്.

ഏകദേശം  എല്ലാ ദിവസവും നല്ല മഴയുണ്ടായിട്ടുണ്ട്. അത്ര ബലമൊന്നും ആവാത്ത ആ കുഞ്ഞു കാലുകളും വച്ച് മാസ്കണിഞ്ഞ് ഒരു കയ്യിൽ മഴയെ തടഞ്ഞു നിർത്താനുളള കുടയും മറു കയ്യിൽ രണ്ട് കീസുകളായുളള ഭക്ഷണ പൊതിയും വച്ച് അവൾ ആ വലിയ കയറ്റവും കയറി വരുമ്പോൾ സത്യം പറഞ്ഞാ എന്റെ ഉള്ളിന്റെയുളളില്‍ വല്ലാത്തൊരു അവസ്ഥ വരാറുണ്ട്. ആ ചെറിയ ശരീരത്തിലെ വലിയ മനസ്സിന് മുന്നില്‍ വീണു പോവുക എന്നൊക്കെ പറയും പോലെ.. 

കോവിഡ് കാലത്ത് പല അവഗണനകളും ആട്ടിയോടിക്കലും ഭക്ഷണം കൊണ്ട് വന്നവരെ ശത്രുക്കളായി പോലും കണ്ട ചില വാർത്തകളും വർത്തമാനങ്ങളും അന്തരീക്ഷത്തില്‍ നില നിൽക്കുന്നതിനിടെയിലൂടെയാണ് ഏറ്റവും ഹൃദ്യമാവുന്ന സ്നേഹം നിറച്ച് ഒരുപാടു ത്യാഗം ചെയ്തു ഇവൾ അകലെ നിന്നും വലിയൊരു കയറ്റവും കയറി എന്റെ അരികിലേക്ക് എന്നും നടന്നു വന്നത്..താഴെ നിന്ന് ഫോൺ വിളിക്കും. 

" ബാസിലാക്കാ ഭക്ഷണം കൊണ്ടോരാണ്. 

കറി ഒഴിക്കാൻ പുറത്ത് ഒരു പാത്രം വെക്കോ " ന്ന് ഒരു ചോദ്യാണ്.  പിന്നെ കയറ്റവും കയറി വീട്ട് മുറ്റത്ത് എത്തിയാ ഒരു വിളിയാണ്. വന്ന് ശ്രദ്ധാപൂര്‍വം കാര്യങ്ങള്‍ ചെയ്ത് ഭക്ഷണം മുന്നില്‍ വച്ച് തരുമ്പോ പലപ്പോഴും പാവം  തോന്നിപ്പോവാറുണ്ട്.എനിക്കെത്ര ഭക്ഷണം വേണമെന്നതിന്റെ അവളെ മനസ്സിലുളള അളവ് വച്ച് അവള് തന്നെയാണ് ഭക്ഷണം പൊതിയലും. 

മറ്റാരെയും എനിക്ക് ഭക്ഷണം കൊണ്ടു തരുന്നതിൽ അവൾക്ക് താല്പര്യവും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവൾക്ക് തന്നെ ഭക്ഷണം എത്തിച്ച് തരണം. അതുകൊണ്ടു  തന്നെ പലപ്പോഴും  ഭക്ഷണം എത്തിക്കാന്‍ ആളില്ലാത്ത സന്ദര്‍ഭം കൂടി ഉളളതിനാല്‍ അതിന്റെ ആ പ്രതിസന്ധി  അവളുടെ ഏറ്റെടുക്കൽ കൊണ്ടു ഇല്ലാതായി.  

ഭക്ഷണം കൊണ്ട് വരുമ്പോഴും തിരിച്ചു പോവുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് സുരക്ഷിതമാക്കി ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശമൊക്കെ കൃത്യമായി പാലിച്ചാണ് അവളുടെ എല്ലാ പ്രവർത്തനങ്ങളും.  നീ ഭക്ഷണം കഴിച്ചോ എന്ന്  ചോദിച്ചപ്പോൾ "നിങ്ങള്‍ക്ക് തന്നിട്ടേ ഞാന്‍ കഴിക്കൂ " എന്നാണ് മറുപടി പറഞ്ഞത്. എനിക്ക് ഭക്ഷണം നൽകി തിരിച്ചു പോന്നാലേ അവൾക്ക് സംതൃപ്തി ലഭിക്കുന്നുളളൂ.. 

അതിന് പുറമേ കുടിവെള്ളം കഴിഞ്ഞപ്പോൾ മുകളിലെ വീട്ടില്‍ പോയി അവരോടു പറഞ്ഞു എനിക്ക് വെളളം കിണറ്റിൽ നിന്നും എത്തിച്ചതും ഇവൾ കാരണമാണ്. ഞാന്‍ അവരോട് ഫോൺ വിളിച്ച് പറഞ്ഞോളാ ന്ന് പറഞ്ഞപ്പോൾ " നിങ്ങളിപ്പോ അവരെ വിളിക്കൊന്നും ഇല്ല. ഞാന്‍ പോയി പറഞ്ഞോളാ" ന്ന് പറഞ്ഞു വീണ്ടും ഒരു കയറ്റം കൂടി കയറി അവരോടു പറഞ്ഞു  വെളളവും എത്തിച്ച് തന്നു.. അവൾക്ക് അതിൽ നിന്നും മുക്കിത്തരാൻ പറ്റാത്തത് കൊണ്ട് മാത്രം 

ഇവളെ ജേഷ്ടത്തി അഫുവിനോട് ഫോണിൽ ഞാന്‍ പറയും 'അല്ല അഫ് ലഹാ നിനക്ക് മടി ആയിട്ടല്ലേ ഈ പാവം ഈ കയറ്റം കയറി കൊണ്ടോര്ണത് ' എന്ന്.. അപ്പോ അഫുവിൻറെ മറുപടി ..!

" ഞാന്‍ കൊണ്ട് വരാന്‍ ഓള് സമ്മയ്ക്കൂല.. ഓൾക്കെന്നെ കൊണ്ടോരണം എന്നാണ്.." 

ഇതൊക്കെ അവളുടെ മനസ്സിലെ എനിക്കുളള സ്ഥാനമാണ്. ഞങ്ങള്‍ തമ്മിലുളള , വീട്ടിലെ ഒരോ മക്കൾസും ഞാനും തമ്മിലുളള ആത്മബന്ധത്തിൻറെ അത്രയും തീവ്രമായ മുഖം .. പടച്ചോന്‍ ഭൂമി സ്വർഗ്ഗമാക്കാൻ തന്ന അനുഗ്രഹങ്ങൾ അവരാണ്.. എൻറെ ഭൂമിയിലെ സ്വർഗ്ഗം  അവരൊക്കെയാണ് ..ആ ഹൃദ്യമായ വാക്കുകള്‍ക്കതീതമായുളള അവരും ഞാനും തമ്മിലുളള 'പ്രണയ' ത്തിൽ തന്നെ ഒരിത്തിരി പ്രണയം കൂടുതല്‍ ഇവൾക്കാണെന്ന് തോന്നാറുണ്ട്. അതിൻറെ കാഴ്ചയാണ് കോറൻറൈനിലിൽ ഇരിക്കുന്ന എനിക്ക്  ഭക്ഷണം നൽകാൻ ഞാന്‍ തന്നെ മതിയെന്ന അവള് കാണിച്ച് തന്നത്.  പലപ്പോഴും എനിക്ക് ഭയം ഉണ്ടായിട്ടുണ്ട്.. 

എനിക്ക് കോവിഡ് പ്രശ്നം ഉണ്ടെങ്കില്‍ എന്നും ഭക്ഷണം എത്തിച്ചതിൻറെ പേരിൽ അവൾക്ക് ഒന്നും വരാതിരിക്കണേ എന്ന് പ്രാർഥിച്ചു.. പിന്നെ ഞാന്‍ മനസ്സില്‍ ചിന്തിച്ചു..കുഞ്ഞു പ്രായത്തില്‍ ഉളളാകെ സ്നേഹം നിറഞ്ഞ് ഒരു വലിയ ത്യാഗം ചെയ്ത ആ നിഷ്കളങ്ക മനസ്സിന് മുന്നില്‍ എനിക്ക് ഇനി കോവിഡ് ഉണ്ടെങ്കില്‍ കൂടി അവളെ ശരീരത്തിനരികിൽ നിന്നും ആ കോവിഡ് തോറ്റ് പിൻമാറിപ്പോവുമെന്ന്..അവൾക്ക് വേണ്ടി എഴുതിയപ്പോൾ മനസ്സില്‍ വന്ന വേറേ ചില കാര്യങ്ങള്‍ ഉണ്ട്.. പ്രകടിപ്പിക്കാത്ത സ്നേഹം ആർക്കും വേണ്ടാത്തതാണ് എന്ന്  പറയാറുണ്ട്.

നമ്മുടെ മുന്നിലെത്തുന്ന നിഷ്കളങ്കരായ കുട്ടികൾക്ക് നമ്മിൽ നിന്നും അവർ ആഗ്രഹിക്കുന്ന പരിധിയില്ലാത്ത സ്നേഹം തിരികെ നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ..

പലർക്കും കഴിയാറുണ്ടെങ്കിലും അതിന് തയ്യാറാവാത്ത ഒരുപാട് പേരുണ്ട്.. 

കുട്ടികളെ അവഗണിക്കുന്നവർ..

കുട്ടികളെ വല്ലാതെ പ്രയാസപ്പെടുത്തുന്നവർ..

എങ്ങനെയാണ് സ്വന്തം ഉദരത്തില്‍ നിന്നും ഒരുപാടു സ്നേഹം കൊതിച്ച് വന്ന 

പിച്ച വച്ച് തുടങ്ങിയിട്ട് മാത്രമുളള ഇളം ശരീരങ്ങളിൽ ചൂടുളള ചട്ടുകങ്ങൾ കൊണ്ടും വടികൾക്കൊണ്ടും തല്ലിച്ചതച്ചു് പാടുണ്ടാക്കാൻ മാതാവിനും ജന്മം നൽകിയ പിതാവിനും കഴിയുന്നത്..

എങ്ങനെയാണാവോ  അവരെ തെരുവിൽ എവിടെയോ കിടത്തി തിരിച്ചു നടക്കാനും അവരുടെ  കുഞ്ഞു ശ്വാസം ഇല്ലാതാക്കാനമൊക്കെ ജന്മം നൽകിയവർക്ക് പറ്റുന്നത്..

ഇവളെ കുറിച്ച് നിങ്ങളോടൊക്കെ ഒന്ന് പറഞ്ഞില്ലെങ്കിൽ അത് അവളോടു ചെയ്യുന്ന 'അനീതി' യായി പോലും ഞാന്‍ കാണുന്നു.അത്രയും ചെയ്തിട്ടുണ്ട് അവൾ. അവൾക്ക് ചെയ്യാന്‍ പറ്റിയതിനേക്കാൾ.. അതിന് രാവിലെ ഭക്ഷണം കൊണ്ടു വന്ന സമയത്ത് എടുത്ത വീഡിയോ ആണ്.. 

പ്രിയപ്പെട്ട സനക്കുട്ടിയെ നിങ്ങള്‍ക്ക് മുന്നില്‍  സ്നേഹപൂർവ്വംനൽകുന്നു ...

Basil Kolakkodan

English Summary : Social media post of Basil Kolakkodan about quarantine time

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com