ഗായത്രി മോളുടെ ചുണ്ടിൽ കേരള പൊലീസ് വിടർത്തിയ ചിരി
Mail This Article
തന്റെ ആടിനെ ആരോ മോഷ്ടിച്ചുവെന്ന പരാതിയുമായാണ് ഗായത്രിയും അമ്മ റീനയും തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവരുടെ സങ്കടം മനസസിലാക്കിയ തൊടുപുഴ എസ് ഐ ബൈജു പി ബാബുവും സഹപ്രവർത്തകരും ഒരു പുതിയ ആടിനെ തന്നെ ഗായത്രി മോൾക്ക് സമ്മാനിച്ചിരിക്കുകയാണ്. ഈ കോവിഡ് കാലത്തെ നന്മ നിറഞ്ഞ ഈ സംഭവം വിവരിച്ചിരിക്കുന്നത് പി വിജയൻ ഐ പി എസ് ആണ്. തന്റെ സോഷ്യൽമീഡിയ പേജിലൂടേയാണ് അദ്ദേഹം ഈ സന്തോഷവാർത്ത പങ്കുവച്ചത്. കോവിഡ് വ്യാപനത്തെത്തുടർന്ന് വീടുകളിൽ തന്നെ കഴിയേണ്ടി വരുന്ന കുട്ടികളുടെ പ്രശ്നങ്ങൾ ലഘൂകരിക്കാനായി കേരള പൊലീസ് രൂപീകരിച്ച 'ചിരി' എന്ന പദ്ധതിയിലൂടെയാണ് ഗായത്രിയുടെ സങ്കടം പരിഹരിക്കാനായത്
പി വിജയൻ ഐ പി എസ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
കുട്ടികളിലെ പ്രശ്നങ്ങൾ ലഘൂകരിക്കാനായി കേരള പൊലീസ് രൂപീകരിച്ച 'ചിരി' എന്ന പദ്ധതിയിലൂടെ ഗായത്രി മോളുടെ ചുണ്ടിൽ ചിരി വിടർത്തിയ തൊടുപുഴ എസ് ഐ ബൈജു പി ബാബുവിനും സഹപ്രവർത്തകർക്കും ആശംസകൾ. കോവിഡ് പടരുന്ന സാഹചര്യത്തിൽ 'തന്റെ ആടിനെ മോഷ്ടിച്ചു' എന്ന പരാതിയുമായി തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിയ റീനയുടേയും മകൾ ഗായത്രിയുടേയും അവസ്ഥ മനസ്സിലാക്കി, സഹപ്രവർത്തകരുടെ സഹായത്തോടെ പുതിയ ആടിനെ വാങ്ങി നൽകിക്കൊണ്ട് ഗായത്രി മോളുടെ സന്തോഷമാണ് കേരള പൊലീസ് തിരികെ നൽകിയത്.
പരിചയ സമ്പന്നരായ മാനസികാരോഗ്യവിദഗ്ദ്ധര്‍, മന:ശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളന്‍റിയര്‍മാര്‍. ഓണ്‍ലൈന്‍ പഠനത്തിന്‍റെ ബുദ്ധിമുട്ടുകൾ, കൂട്ടുകാരോടൊപ്പം കൂടാനും, സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്‍റെ വിഷമങ്ങൾ, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയുമായി വിളിക്കുന്നവർക്ക് അടിയന്തിരമായ പ്രശ്നപരിഹാരങ്ങളും,ഫോണിലൂടെയുള്ള കൗണ്‍സലിംഗും 'ചിരി'യിലൂടെ നടത്തി വരുന്നു.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായാണ് 'ചിരി'പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ ഇപ്പോൾ 'ചിരി'യുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കുന്നു.
English Summary : Social media post of P Vijayan IPS