ദൈവം മാടിവിളിച്ചു; കാരുണ്യത്തിന്റെ നേർക്കാഴ്ചയായി തംബുരുമോളും അമ്മത്തെയ്യവും
Mail This Article
സമൂഹമാധ്യമങ്ങളിൽ വൈറലാണ് അമ്മത്തെയ്യം മടിയിലിരുത്തി ഓമനിക്കുന്ന ആ രണ്ടു വയസ്സുകാരിയുടെ ചിത്രം. കണ്ണൂർ അഞ്ചരക്കണ്ടി പാളയം കടുമ്പേരി വീട്ടിൽ രതീഷ്, മിജിഷ ദമ്പതികളുടെ മകൾ തംബുരുവാണ് അമ്മദൈവങ്ങളുടെ കാരുണ്യത്തിന്റെ നേർക്കാഴ്ചയായി സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് ആഘോഷിക്കുന്നത്. പാളയം കടുമ്പേരി മഠപ്പുരയിൽ ഉത്സവത്തിനിടെയാണു മണത്തണ നീലകരിങ്കാളി തെയ്യം കെട്ടിയാടിയ ബിനു തംബുരുവിനെ കൈമാടി വിളിക്കുന്നത്. തെയ്യത്തിന്റെ ഒപ്പം കൂടിയ തംബുരു തെയ്യത്തിനൊപ്പം കൈ പിടിച്ചു നടക്കുകയും ചുവടു വയ്ക്കുകയും ചെയ്യുന്നു. ഒപ്പം തെയ്യം തംബുരുവിനെ മടിയിൽ ഇരുത്തുകയും ചെയ്തു.
തലശേരിയിലെ ഫ്രീലാൻസ് ഫൊട്ടോഗ്രഫർ രഹ്നേഷ് തെയ്യത്തിന്റെയും കുഞ്ഞിന്റെയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഈ വിഡിയോ പിന്നീട് പാളയത്തെ ഐ.പി.ഷജിത്ത് ‘അമ്മേട പാട്ടിന്റെ ഈരടി കേൾക്കുമ്പോൾ,താനെയുറങ്ങുന്ന പൊന്നുണ്ണി ഞാൻ..’ എന്ന വരികളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അതോടെ ചിത്രവും വിഡിയോയും വൈറലായി.
കഴിഞ്ഞ വർഷവും തെയ്യത്തിനൊപ്പം പിച്ചവച്ചു നടക്കാനും തെയ്യത്തിന്റെ സമീപം പോകാനും കുട്ടിക്ക് ഇഷ്ടമായിരുന്നുവെന്ന് മാതാപിതാക്കളായ രതീഷും മിജിഷയും പറയുന്നു. ഇതൊന്നും സ്വപ്നത്തിൽ പോലും കരുതിയില്ല എന്നും ഉത്സവ ദിവസം അർധരാത്രി പോലും മകൾ തെയ്യത്തിന്റെ കൂടെ ആയിരുന്നുവെന്നും ഇവർ പറഞ്ഞു. തംബുരുവിനു ദേവിക എന്ന സഹോദരി കൂടിയുണ്ട്.
English Summary : The viral video of Theyyam and the little girl Thamburu