നൂറ്റാണ്ടു പഴക്കമുള്ള വീടും മതിലും ചിത്രങ്ങളാൽ നിറച്ചു ; ചുവർചിത്രകലയിൽ വിസ്മയമായി ശബരി
Mail This Article
ഈ ലോക്ഡൗൺ കാലം ഒരുപാട് കുട്ടി കലാകാരികളെയും കലാകാരന്മാരെയുമാണ് നമുക്കു സമ്മാനിച്ചത്. കുട്ടികളിൽ ഒളിച്ചിരുന്ന പല കഴിവുകളും പുറത്തുകൊണ്ടുവരാനായി എന്നതാണ് ഈ കോവിഡ് കാലത്തുണ്ടായ ഒരു നല്ല കാര്യം. നിരവധി കുട്ടികളാണ് പഠനത്തോടൊപ്പം ഈ ഒഴിവുകാലം ഫലപ്രദമായി വിനിയോഗിച്ചത്. ശബരി ബാബു എന്ന പ്ലസ് വൺ വിദ്യാർഥിനി ചെയ്തത് നൂറ് വർഷത്തോളം പഴക്കമുള്ള സ്വന്തം വീടും ചുറ്റുമതിലുമൊക്കെ മ്യൂറൽ പെയിന്റിങ്ങുകളാലും ഡിസൈനുകളാലും ചിത്രങ്ങളാലും മനോഹരമാക്കുകയാണ്. പതിനൊന്നു മുറികളുള്ള വീടിനുള്ളിലെല്ലായിടത്തും ശബരി വരച്ച മനോഹരമായ ചിത്രങ്ങളാണ്. കോന്നി എസ് എൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ശബരി.
അംഗൻവാടിയിൽ പഠിക്കുമ്പോൾ അവിടുത്തെ പ്രഭ ടീച്ചറാണ് കുഞ്ഞു ശബരിയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. എൽകെജിയിൽ എത്തിയപ്പോൾ സിന്ധു ടീച്ചറിന്റെ പ്രോത്സാഹനവും ശബരിയെ വരയുടെ ലോകത്തിലെത്താൻ സഹായിച്ചു. ആറാംക്ലാസുവരെ ഈ കലാകാരി ചിത്രം വര പഠിക്കാൻ പോയിരുന്നു. പീന്നീട് കാണുന്ന ചിത്രങ്ങളൊക്കെ തനിയ വരയ്ക്കാൻ തുടങ്ങി. വാൾ പെയിന്റിങ്ങും മ്യൂറൽ പെയിന്റിങ്ങുമൊക്കെ തനിയെ പഠിച്ചെടുത്തതാണ് ഈ കൊച്ചുമിടുക്കി.
പ്ലസ് ടു കഴിഞ്ഞ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിൽ ഡിസൈനിങ് കോഴ്സുകൾ ചെയ്യണമെന്നാണ് ശബരിയുടെ ആഗ്രഹം. അതിനായുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. കാർ ഡിസൈനിങ്ങിലും കമ്പമുണ്ട് ഈ കലാകാരിക്ക്. ബോട്ടിൽ പെയിന്റിങ്ങിലും ഒരു കൈ നോക്കിയിട്ടുണ്ട് ശബരി.
മ്യൂറൽ പെയിന്റിങ്, വാട്ടർ കളർ, പെൻസിൽ ഡ്രോയിങ് തുടങ്ങിയവ ഇഷ്ടപ്പെടുന്ന ശബരി മൂന്നാംക്ലാസ് മുതൽ സിബിഎസ്ഇ കലോത്സവവേദികളിലെ സ്ഥിരം വിജയിയാണ്. സിവിൽ സപ്ലൈസ്, വനം വകുപ്പ്, ലൈബ്രറി കൗൺസിൽ തുടങ്ങിയവ സംഘടിപ്പിച്ച മൽസരങ്ങളിലും ക്ലിന്റ് ഇന്റർനാഷനൽ കോംപറ്റീഷൻ, സ്വച്ഛ് ഇന്ത്യ, എനർജി കൺസർവേഷൻ, വാട്ടർ കൺസർവേഷൻ തുടങ്ങിയ മത്സരങ്ങളിലും വിജയിയായിട്ടുണ്ട് ശബരി. ഇന്ത്യൻ ടാലന്റ് ലൈബ്രറിയുടെ 2020 ലെ ബെസ്റ്റ് പെർഫോമർ ആയിരുന്നു ഈ കലാകാരി.
പ്രമുഖ വ്യക്തികൾ, അധ്യാപകർ, കൂട്ടുകാർ തുടങ്ങിയവരുടെ എഴുന്നൂറിൽപരം ചിത്രങ്ങളാണ് ഈ കലാകാരി വരച്ചു കൂട്ടിയിരിക്കുന്നത്. തന്റെ നാട്ടിലെ കുളത്തുമൺ ഗവൺമെന്റ് എൽപി സ്കൂളിലെ പ്ലേ ക്ലാസിൽ കാർട്ടൂൺ കഥാപാത്രങ്ങൾ വരച്ചു മനോഹരമാക്കിയതും ശബരിയാണ്. അച്ഛൻ എൻ.വി. ബാബു, അമ്മ ആശ ബാബു, സഹോദരി ദേവി ബി സി എ വിദ്യാർഥിനിയാണ്.
English summary : Kerala student adorns century old house with murals