ADVERTISEMENT

വിഡിയോ, കംപ്യൂട്ടർ, മൊബൈൽ ഗെയിമുകൾ, അവ കളിക്കുന്നവരിൽ അക്രമ, ആത്മഹത്യാ വാസനകളുണ്ടാക്കുന്നോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. കേരളത്തിൽ മാത്രമല്ല, ലോകവ്യാപകമായ ഒരു സംഗതിയാണ് ഗെയിമിങ്. ദിവസങ്ങൾക്ക് മുൻപ് ഫ്ലോറിഡയിൽ നടന്ന ഒരു സംഭവം രാജ്യാന്തര തലത്തിൽ ചർച്ചയ്ക്ക് വഴിവയ്ക്കുന്നുണ്ട്. ഫ്ലോറിഡയിലെ ബൊക്ക റേറ്റണിൽ കൈൽ റെയ്മണ്ട് എന്ന ഇരുപത്തിയഞ്ചുകാരൻ പൊലീസ് വാഹനത്തിനു നേർക്കു വെടിയുതിർത്തു. രണ്ടു ബുള്ളറ്റുകൾ വാഹനത്തിൽ കൊണ്ട് തെറിച്ചുപോയതിനാൽ പൊലീസുകാർ വെടിയേൽക്കാതെ രക്ഷപ്പെട്ടു.താമസിയാതെ കൈൽ റെയ്മണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളുടെ അപ്പാർട്മെന്റിൽ നടത്തിയ തിരച്ചിലിൽ 6 വിവിധ തരം തോക്കുകൾ കണ്ടെടുത്തു.വിഡിയോ ഗെയിമുകൾ കളിക്കുന്ന റെയ്മണ്ട്, ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (ജിടിഎ) എന്ന ഷൂട്ടർ ഗെയിമിനുള്ളിലാണ് താൻ എന്നു വിചാരിച്ചാണ് പൊലീസിനെ വെടിവച്ചതെന്നും പിന്നീട് വെളിപ്പെടുത്തി. കൈൽ ലഹരിയുമുപയോഗിച്ചിരുന്നു.

പലരും ഒരു വിനോദോപാധി പോലെയാണ് ഗെയിമുകൾ കളിക്കുന്നത്. സിനിമ കാണുന്നതുപോലെയോ പാട്ടുകേൾക്കുന്നതുപോലെയോ. ചിലർ ഇതിനെ വളരെ പ്രഫഷനലായി സമീപിക്കും. എന്നാൽ ചിലരിലെങ്കിലും ഗെയിമുകൾ ഒരു അഡിക്ഷനായി മാറാറുണ്ട്. ഗെയിമുകൾക്ക് അഡിക്ട് ആയി മാറിയവർ, പ്രത്യേകിച്ച് കുട്ടികളും കൗമാരക്കാരും, അക്രമസംഭവങ്ങൾ നടത്തിയതിന്റെ നിരവധി രേഖകളുണ്ട്.

ഇക്കൂട്ടത്തിൽ  പ്രശസ്തമായ ഒരു സംഭവമാണ് 2008ൽ ഡാനിയേൽ പാട്രിക് എന്ന വിദ്യാർഥി നടത്തിയത്. 17 വയസ്സുകാരനായ പാട്രിക് യുഎസിലെ ഒഹായോയിലുള്ള ലൊറേയ്നിലായിരുന്നു താമസം. ഹേലോ 3 എന്ന ഷൂട്ടർ ഗെയിം സ്ഥിരം കളിച്ചിരുന്ന പാട്രിക് താമസിയാതെ ഇതിന്റെ അടിമയായി മാറി. എന്നാൽ പാട്രിക്കിന്റെ ഇടതടവില്ലാത്ത ഗെയിം കളിയിൽ ദേഷ്യപ്പെട്ട മാതാപിതാക്കൾ അവനെ ഇതിൽ നിന്നു വിലക്കുകയും ഗെയിമിങ് പ്ലാറ്റ്ഫോം പൂട്ടിവയ്ക്കുകയും ചെയ്തു. എന്നാൽ ഇതിൽ ഈർഷ്യ പൂണ്ട പാട്രിക്, ഗെയിം പൂട്ടിവച്ച മേശ മാതാപിതാക്കൾ ഉറങ്ങിയപ്പോൾ തുറന്നു.അതിനുള്ളിൽ പാട്രിക്കിന്റെ പിതാവിന്റെ തോക്കുണ്ടായിരുന്നു. ഇതെടുത്ത് രണ്ട് രക്ഷിതാക്കളെയും പാട്രിക് വെടിവച്ചുകൊന്നു. ഇയാൾ പിന്നീട് പൊലീസ് കസ്റ്റഡിയിലായി.

2012ൽ ന്യൂ സൗത്ത് വെയിൽസിൽ ഒരുകൂട്ടം കൗമാരക്കാരായ ആൺകുട്ടികൾ വ്യാപകമായ ആക്രണവും കൊലപാതകങ്ങളും നടത്തി. ഷൂട്ടർ വിഡിയോ ഗെയിമുകളിൽ നിന്ന് പ്രോത്സാഹനമുൾക്കൊണ്ടാണ് ഇവർ ഇതു ചെയ്തതെന്നാണു പൊലീസ് ഭാഷ്യം.

2013ൽ നഥാൻ ബ്രൂക്ക് എന്ന വാഷിങ്ടനിലെ വിദ്യാർഥിയും പാട്രിക്കിനെ പോലെ, വിഡിയോ ഗെയിം പൂട്ടിവച്ചതിൽ അരിശം പൂണ്ട് അച്ഛനമ്മമാരെ വെടിവച്ചു. എന്നാൽ അവർ ഭാഗ്യത്തിന് മരിച്ചില്ല. പിന്നീട് നഥാൻ ബ്രൂക്കിനെ 15 വർഷത്തേക്ക് ശിക്ഷിച്ചു.

വിഡിയോഗെയിമുകളുമായി ബന്ധപ്പെട്ടുള്ള ക്രൈമുകളിൽ ഏറ്റവും കുപ്രസിദ്ധമാണ് 2012ൽ യുഎസിലെ കണക്ടിക്കറ്റിൽ ആഡം ലാൻസ എന്ന കൗമാരക്കാരൻ നടത്തിയ കൂട്ടക്കൊലപാതകം. പ്രദേശത്തെ സാൻഡി ബ്രൂക്ക് എലമെന്ററി സ്കൂളിലേക്കു നടന്നു ചെന്ന ലാൻസ തന്റെ കൈത്തോക്കുപയോഗിച്ച് 20 വിദ്യാർഥികളെയും 6 മുതിർന്നവരെയും വെടിവച്ചു കൊന്നു. പ്രഭാതത്തിൽ സ്വന്തം മാതാവിനെ കൊന്നിട്ടായിരുന്നു ലാൻസയുടെ ആ വരവ്. കൂട്ടക്കൊലപാതകത്തിനു ശേഷം സ്വയം വെടിവച്ചു ലാൻസ മരിച്ചു.

ഇവയൊക്കെ ലോകത്ത് വിഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ട് നടന്ന കുറ്റകൃത്യങ്ങളിൽ ചിലതുമാത്രമാണ്. വിഡിയോഗെയിമിനെ ഒരു വിനോദോപാധി എന്ന നിലയിൽ കാണാതെ അതു ജീവിതമായി മാറി അതിൽ അഡിക്ടഡാകുന്നവരാണ് ഈ ക്രൈമുകളിൽ ഏർപ്പെട്ടവരിൽ കൂടുതലുമെന്ന് വിദഗ്ധർ പറയുന്നു. ഗെയിമുകൾക്ക് മനുഷ്യമനസ്സിൽ, പ്രത്യേകിച്ചും കുട്ടികളിലുണ്ടാക്കാവുന്ന സ്വാധീനം മനസ്സിലാക്കി ഗെയിമിങ് ഡിസോർഡർ എന്നൊരു പദം കൂടി ലോകാരോഗ്യ സംഘടന അസുഖങ്ങളുടെയും ശാരീരിക മാനസിക അവസ്ഥകളുടെയും പട്ടികയിൽ ചേർത്തിരുന്നു. 

English summary: Dangers of video game addiction in children

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com