കാബൂൾ വിമാനത്താവളത്തിലെ തിക്കിൽപ്പെട്ട് മാതാപിതാക്കളിൽ നിന്നും വേർപിരിഞ്ഞ് കുഞ്ഞ്
Mail This Article
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ താലിബാൻ ഏറ്റെടുത്തതോടെ, രാജ്യം വിടാനുള്ള പരിഭ്രാന്തിയിൽ ജനങ്ങൾ പരക്കം പായുകയാണ്. ഇതിനിടയിൽ ഏറെ പ്രയാസമേറ്റു വാങ്ങുന്നത് കുഞ്ഞുങ്ങളാണ്. അത്തരം നിരവധി ദയനീയമായ ദൃശ്യങ്ങൾ നാം ദിവസേന മാധ്യമങ്ങളിലൂടെ കാണുന്നുണ്ട്. ഓഗസ്റ്റ് 17-ന് കാബൂൾ വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന ഒരു കൈക്കുഞ്ഞിന്റെ ദൃശ്യം കരളലിയിക്കുന്നതാണ്. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും പെട്ട് മാതാപിതാക്കളിൽ നിന്നും വേർപിരിഞ്ഞതാണ് ഏഴ് മാസം പ്രായം വരുന്ന ഈ കുഞ്ഞ്.
ഒരു പ്രാദേശിക വാർത്താ ഏജൻസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ ചിത്രവും വാർത്തയും വളരെ വേഗമാണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. സമൂഹമാധ്യമങ്ങളുടെ കൂടെ സഹായത്തോടെ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് നിരവധി ഭീകര ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കാബൂളിൽ താമസിക്കുന്ന ഒരു ദമ്പതികൾ തങ്ങളുടെ ഏഴ് മാസം പ്രായമായ കുഞ്ഞിനെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് കാണാതായതായി പരാതിപ്പെട്ടിരുന്നു. താലിബാൻ ആക്രമണത്തിൽ ജനങ്ങളുടെ ജീവിതം തകരുന്നതും ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ വിധിയെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധിപ്പേരാണ് തങ്ങളുടെ വേദന പ്രകടിപ്പിച്ചത്.
English summary : Seven month old infant separated from parents during chaos at Kabul airport