ADVERTISEMENT

ജർമൻ ഭാഷയിൽ ചാനലിൽ വാർത്ത വായിക്കുന്ന കൃപ എസ്.ഖയാം ടികെഎം സെന്റിനറി പബ്ലിക് സ്കൂളിലെ  ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ചാനലിലെ ഭാഷ ജർമനാണെങ്കിലും പിന്നി‍ൽ പ്രവർത്തിച്ച ‘മാധ്യമ പ്രവർത്തകരെല്ലാം’ കൊല്ലത്തുകാർ. ബെർലിൻ മതിലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി, ഇന്ത്യയിലെ ജർമൻ അംബാസിഡറിനെക്കുറിച്ചുള്ള സ്പെഷൽ പ്രോഗ്രാം, പാട്ടും ഡാൻസും ഉൾപ്പെടെയുള്ള കലാപരിപാടികൾ തുടങ്ങി വ്യത്യസ്ത പരിപാടികൾ ചേർത്തിണക്കുന്ന ഒരു ‘ചെറിയ ടിവി ചാനലാണ്’ കൊല്ലം ടികെഎംസിപിഎസിൽ 7,8 ക്ലാസുകളിലെ ജർമൻ ഭാഷ പഠിക്കുന്ന കുട്ടികൾ ഒരുക്കിയിട്ടുള്ളത്.

പരിപാടികൾക്കിടയിൽ വരുന്ന പരസ്യങ്ങളും ജർമൻ ഭാഷയിൽത്തന്നെ. ജർമനിയുടെ പുനരേകീകരണ ദിനവും ജർമൻ ദേശീയ ദിനത്തിൽ സംപ്രേഷണം ആരംഭിക്കുന്ന ‘ചാനൽ’, ജർമൻ അംബാസഡർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ. കുട്ടികളെല്ലാം വീട്ടിലിരുന്നാണ് പരിപാടികൾ തയാറാക്കുന്നത്. ചാനലിന്റെ അതേ ഘടനയിൽ പ്രോഗ്രാമുകൾ ഷൂട്ട് ചെയ്ത് കുട്ടികൾ തന്നെ എഡിറ്റ് ചെയ്ത 15 മിനിറ്റോളമുള്ള വിഡിയോ ആയി സ്കൂളിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കാഴ്ചക്കാരിൽ എത്തിക്കുന്ന തരത്തിലാണു പ്രവർത്തനം. 4 മാസത്തിലൊരിക്കൽ സംപ്രേഷണം ഉണ്ടായിരിക്കും. ജർമൻ ഭാഷ അറിയാത്ത കുട്ടികൾക്കു കൂടി മനസ്സിലാകാൻ വേണ്ടി അടുത്ത തവണ മുതൽ പരിപാടികൾക്ക് ഇംഗ്ലിഷ് സബ് ടൈറ്റിലും ഉണ്ടാകും.

സ്കൂളിലെ ജർമൻ അധ്യാപിക ശോഭന പണിക്കരാണ് കുട്ടികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ആലിയ ഫാത്തിമ, നേഹ ഫാത്തിമ, ഗാനിയ, അമാലിയ, സൈന, നസ്നീൻ, ലിസാന, സറിൻ, ആത്തിഫ്, നന്ദന, അമീന, ആദിൽ, നിഹാൽ, അമീന എന്നീ വിദ്യാർഥികളാണ് ചാനലിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളത്. സീനിയർ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഹാരൂൺ, പ്രിൻസിപ്പൽ സബൂറ ബീഗം, വൈസ് പ്രിൻസിപ്പൽ സുലേഖ പ്രേംനാഥ്, ഗൊയ്ഥെ സെൻട്രം ഡയറക്ടർ ഡോ.സയ്യിദ് ഇബ്രാഹിം തുടങ്ങിയവരാണ് കുട്ടികളുടെ ആശയത്തിനു പിന്തുണയും പ്രോത്സാഹനവും നൽകിയത്.

English summary : German news channel from TKM centenary school Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com