സംസ്കൃത ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ട് റുബിക്സ് ക്യൂബുകൾ പരിഹരിച്ച് ഹംസിക; റെക്കോർഡ് നേട്ടം
Mail This Article
ഒരേസമയം രണ്ടു കാര്യങ്ങൾ ചെയ്ത് കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരിക്കുകയാണ് ഏഴു വയസുകാരി ഹംസിക.7 മിനിറ്റ് 12 സെക്കൻഡിനുള്ളിൽ 18 സംസ്കൃത ശ്ലോകങ്ങൾ ജപിച്ച് 15 റുബിക്സ് ക്യൂബുകൾ പരിഹരിച്ചതിനാണ് ഈ മിടുക്കിയ്ക്ക് അവാർഡുകൾ ലഭിച്ചത്. ഹംസികയ്ക്ക് 3 ബൈ 3, 2 ബൈ 2, 4 ബൈ 4, ഫ്ലോപ്പി ക്യൂബ്, ക്ലോക്ക്, ബീഡ് പിരമിക്സ്, കോൺകേവ് ക്യൂബുകൾ, മിറർ ക്യൂബുകൾ, മേപ്പിൾ ലീഫ് എന്നിവ പരിഹരിക്കാൻ കഴിയും.
ഹംസികയ്ക്ക് ആറാം വയസ്സിൽ റുബിക്സ് ക്യൂബിനോട് തോന്നിയ ഒരു അഭിനിവേശം, 2021 ലെ കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഒരു ഇടം നേടി കൊടുക്കുകയായിരുന്നു. ഈ കൊച്ചു മിടുക്കിയ്ക്ക് റുബിക്സ്ക്യൂബ് ഒരു അഭിനിവേശം ആണെങ്കിൽ സംസ്കൃത ശ്ലോകങ്ങൾ ചൊല്ലുന്നത് ചെറുപ്പം മുതലേ ദിനചര്യയുടെ ഭാഗമായിരുന്നു. റൂബിക്സ് ക്യൂബ് ഒരു കളിപ്പാട്ടമായി വാങ്ങിയതാണ്, പക്ഷേ പതുക്കെ അത് ആവേശത്തോടെ പഠിക്കാൻ തുടങ്ങി. പതുക്കെ ക്യൂബിന്റെ മറ്റ് വകഭേദങ്ങളുടെ പരിഹാര തന്ത്രങ്ങൾ പഠിക്കാൻ തുടങ്ങുകയും ക്രമേണ വേഗത ആർജിക്കുകയും ചെയ്തു.
എറണാകുളം സ്വദേശിനിയായ ഹംസിക കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയാണ്. അച്ഛൻ പ്രിൻസ് എം ഡി ഒരു റിക്രൂട്ട്മെൻറ് കൺസൾട്ടൻ്റും അമ്മ രാധിക വീട്ടമ്മയുമാണ്. മുത്തശ്ശി സുഭദ്ര ഓങ്കോലെ ചൊല്ലുന്ന സംസ്കൃത ശ്ലോകങ്ങൾ കേട്ടാണ് ഹംസിക ശ്ലോകങ്ങൾ ആദ്യം പഠിച്ചത്. പിന്നീട് ടെലിവിഷനിലൂടെയായി പഠനം. ശ്ലോകങ്ങൾ ചൊല്ലുമ്പോൾ പോലും ഹംസികക്ക് ക്യൂബുകൾ പരിഹരിക്കാൻ കഴിയുമെന്ന് വീട്ടുകാർ ശ്രദ്ധിച്ചപ്പോൾ, അവർ മകളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ തീരുമാനിച്ചു. പിന്നീട് അവർ കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിനും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിനും അപേക്ഷിക്കുകയായിരുന്നു.
റുബിക്സ് ക്യൂബുകൾ പരിഹരിക്കുന്നത് കൂടാതെ ഡ്രോയിംഗുകളിലും പെയിന്റിംഗുകളിലും നിരവധി അവാർഡുകൾ ഹംസികയ്ക് ലഭിച്ചിട്ടുണ്ട്. അന്തരിച്ച മുൻ രാഷ്ട്രപതി ഡോക്ടർ എ. പി. ജെ. അബ്ദുൾകലാമിന്റെ ഒരു മൊസൈക്ക് പോട്രെയ്റ്റ് ചെയ്യുകയാണ് ഹംസികയുടെ അടുത്ത ലക്ഷ്യം.
English Summary : Little girl solved Rubik Cubes while chanting Slokas