പ്രോഗ്രാമിങ് കല– ഏഴാം ക്ലാസുകാരൻ സമ്പാദിച്ചത് ആറരലക്ഷം രൂപ
Mail This Article
പ്രോഗ്രാമിങ് വഴി കലയുണ്ടാക്കുന്ന ജനറേറ്റീവ് ആർട് വഴി ഏഴാം ക്ലാസുകാരൻ സമ്പാദിച്ചത് 6, 60000 രൂപ! എറണാകുളം കളമശേരി രാജഗിരി സ്‌കൂളിലെ വിദ്യാർഥിയായ ഋഗ്വേദ് മാനസാണ് ശ്രദ്ദേയമായ നേട്ടം കൈവരിച്ചത്. പ്രോഗ്രാമിങ് ഉപയോഗിച്ച് കലയുണ്ടാക്കുന്ന ജനറേറ്റീവ് ആർട്ടാണ് ഋഗ്വേദ് ചെയ്തത്. ആധുനിക ടെക് ലോകത്തെ പുതിയ സൂത്രവാക്യമായ എൻഎഫ്ടിയിലൂടെയാണ് ഋഗ്വേദ് വരുമാനം ആർജിച്ചത്. ഡോട്ട് വേൾഡ് എന്ന പേരിൽ പരമ്പരയായാണ് 10 ജനറേറ്റീവ് ആർട് പ്രസന്‌റേഷനുകൾ ഋഗ്വേദ് ഫൗണ്ടേഷൻ എക്‌സ്‌ചേഞ്ചിലിട്ടത്. കഴിഞ്ഞ നവംബറിൽ ആദ്യ മൂന്ന് ആർടുകൾ ലിസ്റ്റ് ചെയ്തു. തുടർന്ന് ഇവ രണ്ടുദിവസം കൊണ്ട് ലേലം ചെയ്തുപോയി.
ഐബിഎമ്മിൽ മീഡിയ കൺസൽറ്റന്‌റായ മഹേഷ് മാനസിന്‌റെയും റെനീഷ്യയുടെയും മകനാണു ഋഗ്വേദ്. രണ്ടുവർഷമായിട്ടാണ് ഋഗ്വേദ് കോഡിങ് പഠിക്കാൻ തുടങ്ങിയത്.പൈഥൺ എന്ന പ്രോഗ്രാമിങ് ലാംഗ്വിജ് ആയിരുന്നു ആദ്യം. പിന്നീട് ജാവാസ്‌ക്രിപ്റ്റിലും കൈവച്ചു. ഋഗ്വേദിന്റെ താൽപര്യം മനസ്സിലാക്കിയ അച്ഛൻ മഹേഷാണ് ഒരു ഓൺലൈൻ അക്കാദമിയിൽ കോഡിങ് പഠിപ്പിക്കാൻ ചേർത്തത് തുടർന്ന് സ്വയം പരിശ്രമത്തിലൂടെ ഋഗ്വേദ് പ്രോഗ്രാമിങ് പഠിച്ചെടുക്കുകയായിരുന്നു. എൻഎഫ്ടി ലോകത്ത് ജനറേറ്റീവ് ആർട്ടിനു വലിയ പ്രാധാന്യമുണ്ടെന്നു മനസ്സിലാക്കി ആ രംഗത്തേക്കു തിരിയുകയായിരുന്നു.
പന്ത്രണ്ട് വയസ്സുള്ള ഋഗ്വേദ്, എൻഎഫ്ടിയായി ജനറേറ്റീവ് ആർട് വിറ്റ് ഉയർന്ന തുക സമ്പാദിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. എൻഎഫ്ടി രംഗത്തെ പല പ്രമുഖരും ഋഗ്വേദിന് അഭിനന്ദനമറിയിച്ച് രംഗത്തു വന്നിട്ടുണ്ട്. എൻഎഫ്ടി അടിസ്ഥാനപ്പെടുത്തിയുള്ള ജനറേറ്റീവ് ആർട്ടിനു പുറമേ പുസ്തകം വായനയിലും ഋഗ്വേദിനു താൽപര്യമുണ്ട്. റോൽഡ് ഡാൽ, എനിഡ് ബ്ലൈട്ടൻ എന്നിവരുടെ ഗ്രന്ഥങ്ങളാണ് ഏറെ താൽപര്യം. ഇപ്പോൾ ഹാരി പോട്ടർ, സുധ മൂർത്തി എന്നിവരുടെ പുസ്തകങ്ങളും വായിക്കുന്നുണ്ട്. നന്നായി പഠിക്കുകയും ചെയ്യുമെന്ന് പിതാവ് മഹേഷ് പറയുന്നു. എല്ലാവർഷവും ക്ലാസിലെ ഫസ്റ്റോ സെക്കൻഡോ സ്ഥാനങ്ങളിൽ ഋഗ്വേദുണ്ടാകും. എൻഎഫ്ടി വിൽപനയിലൂടെ ഋഗ്വേദിനു ലഭിച്ച തുക ക്രിപ്‌റ്റോ കറൻസിയായ ഇടിഎച്ചിലാണ്. തൽക്കാലം ഇതു ചെലവഴിക്കില്ലെന്നും ഭാവിയിലേക്കു കരുതിവയ്ക്കുമെന്നും മഹേഷ് മാനസ് പറയുന്നു.1965 മുതൽ ജനറേറ്റീവ് ആർട് മേഖല സജീവമാണ്.ഫ്രഞ്ച് കലാകാരിയായ വെറ മോൽനാറാണ് ജനറേറ്റീവ് ആർട്ടിന്റെ തുടക്കക്കാരിലൊരാൾ.
English Summary : Generative art by Rigved Manas