കുഞ്ഞു വിരലുകളിൽ വിരിഞ്ഞ കവിതകളെ ചേർത്തു പിടിച്ച് ദേവ് വരുൺ
Mail This Article
കളിച്ചും ചിരിച്ചും കുസൃതി കാട്ടിയും നടക്കുന്ന ബാല്യത്തില്‍ സ്വന്തം കവിതാ സമാഹാരം പുറത്തിറക്കുകയാണ് എട്ടു വയസുകാരൻ ദേവ് വരുൺ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശികളായ വരുൺ മോഹന്റെയും ഡോ. മധുമതിയുടെയും മൂത്ത മകനാണ് മൂന്നാം ക്ലാസുകാരനായ ദേവ്. 'ഐ ക്യാൻ റയിം' എന്ന പേരിൽ പുറത്തിറങ്ങുന്ന കവിതാസമാഹാരം ബുക്കോസ്മിയയാണ് പ്രസിദ്ധീകരിക്കുന്നത്.
ബാംഗ്ലൂർ സെന്റ് ഫ്രാൻസിസ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ദേവിനു കവിതകളോടുള്ള ഇഷ്ടം ഏഴാം വയസില്‍ തുടങ്ങിയതാണ്. " ചെറുപ്പത്തിലേ കവിതകൾ വളരെ പെട്ടെന്നും മനോമാഹരമായും എഴുതാൻ മകന് കഴിവുണ്ടെന്ന് ഞങ്ങൾക്കു മനസ്സിലായി. അതിനാലാണ് കുട്ടികളുടെ പ്രസിദ്ധീകരണശാലയായ ബുകോസ്മിയയെ ബന്ധപ്പെട്ടത്. കവിതകൾ അയച്ചുകൊടുത്ത ഉടനെ അവർ പ്രസിദ്ധീകരണ ആശയവുമായി മുന്നോട്ടു വന്നു. ഇപ്പോൾ പൂർത്തിയായ പുസ്തകം കാണുമ്പോൾ വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്നു. ഇതൊരു തുടക്കമാവട്ടെയെന്നും ഇനിയും നിറയെ പുസ്തകങ്ങൾ അവനു എഴുതാൻ സാധിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു." ദേവിന്റെ മാതാപിതാക്കൾ പറയുന്നു.
കുഞ്ഞായിരിക്കുമ്പോൾ തന്നെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയതു കൊണ്ടാണ് എഴുതാൻ കഴിയുന്നതെന്നാണ് ദേവ് പറയുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമാണ് ഈ കൊച്ചു മിടുക്കൻ തന്റെ പുസ്തകം സമർപ്പിക്കുന്നത്. വായനയ്ക്കും എഴുത്തിനും പുറമേ ബാഡ്മിന്റണ്‍, ഡാൻസ്, സംഗീതം എന്നിവയും ദേവിന്റെ വിനോദങ്ങളാണ്.
English Summary : Eight year old Dev Varun's book ‘I Can Rhym’