യുദ്ധടാങ്കിൽ ഇരിക്കുന്ന ചുവന്ന പുട്ടിൻ; തോക്കുചൂണ്ടി കുട്ടികൾ !
Mail This Article
യുദ്ധടാങ്കിൽ ഇരിക്കുന്ന നിലയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ ശിൽപം ന്യൂയോർക്കിലെ പ്രശസ്തമായ കുട്ടികളുടെ വിനോദപാർക്കായ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചു. ഈ ശിൽപത്തിൽ കുട്ടികൾ കളിത്തോക്കുചൂണ്ടുന്നതിന്റെയും തലയിൽ മണ്ണുവാരിയിടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെൻട്രൽ പാർക്കിലെ സാൻഡ്‌ബോക്‌സ് എന്നയിടത്താണ് പുട്ടിന്റെ ശിൽപം സ്ഥാപിച്ചിരിക്കുന്നത്.
ഫ്രഞ്ച് ശിൽപിയായ ജയിംസ് കോളോമിനയാണു ശിൽപം സൃഷ്ടിച്ചത്. പാർക്കുകളിലും ബീച്ചുകളിലും മറ്റും അവിചാരിതമായി ചുവന്ന ശിൽപങ്ങൾ നിർമിക്കുന്നതിലൂടെ കലാരംഗത്തു പ്രശസ്തനാണു കോളോമിന. യുദ്ധത്തിന്റെ അസംബന്ധത്തെയും യുദ്ധത്തെ നേരിടുന്ന കുട്ടികളുടെ ധീരതയെയും രേഖപ്പെടുത്തുന്ന ശിൽപമാണ് താൻ സ്ഥാപിച്ചതെന്ന് കോളോമിന പറഞ്ഞു.കോളോമിന ഇത്തരം ചുവന്ന പുട്ടിൻ ശിൽപങ്ങൾ നേരത്തെയും ലോകത്ത് പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ജൂലൈയിൽ സ്പാനിഷ് നഗരം ബാർസലോനയിലെ പാർക് ഡി ജോൻ മിറോയിലും ജൂണിൽ പാരിസിലും കോളോമിന ശിൽപങ്ങൾ സ്ഥാപിച്ചിരുന്നു.
ഏപ്രിലിൽ യുദ്ധത്തെ എതിർത്തുകൊണ്ട്, ചൈൽഡ് വിത് ദ റോസ് എന്ന ശിൽപവും കോളോമിന സ്ഥാപിച്ചു. ഒരു മെഷീൻഗണ്ണുമായി ഒരു ആൺകുട്ടി നിൽക്കുന്നതും തോക്കിൻകുഴലിൽ നിന്നു പൂവ് വിടരുന്നതുമായിരുന്നു ശിൽപത്തിൽ. ഫ്രാൻസിലെ ടൂലൂസിലാണു കോളോമിനയുടെ ജനനം. യുക്രെയ്‌നിയൻ തലസ്ഥാനനഗരമായ കീവിന്റെ ഇരട്ട നഗരമെന്നറിയപ്പെടുന്നതാണ് ടൂലൂസ്. കോളോമിനയുടെ പുതിയ പുട്ടിൻ ശിൽപം പെട്ടെന്നു തന്നെ യുക്രെയ്‌നിൽ ശ്രദ്ധേയമായി. യുക്രെയ്‌നിയൻ ജനപ്രതിനിധിയായ റോമൻ റിഷ്ചുക് ശിൽപത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തു.
English Summary : Statue of Putin in the playground of central park in New York