ആയോധന കലകളിലെ മിന്നും താരം; കൈനിറയെ സമ്മാനങ്ങളുമായി ശ്രീഹരി
Mail This Article
കൈനിറയെ നേടിയെടുത്ത സമ്മാനങ്ങളുമായെത്തുന്ന ശ്രീഹരിയെ കാത്തിരിക്കുന്നത് നാട് മുഴുവനാണ്. ഭാവിയിൽ ആരാകണം? ചോദ്യം പൂർത്തിയാകും മുൻപേ ശ്രീഹരിയുടെ ഉത്തരം കിട്ടി. ലോകം അറിയപ്പെടുന്ന സ്പോർട്സ് താരമാകണം. ഇത്തവണ കൊച്ചിയിൽ നടന്ന ഇന്റർ സ്‌കൂൾ മുവേതായ് (Mua-thai) ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ, ഗുജറാത്തിലെ സൂറത്തിൽ നടന്ന കുങ്ഫു നാഷണൽ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിലും സ്റ്റൈലിലും രണ്ട് ഗോൾഡ് മെഡലുകൾ. ഇവയ്ക്ക് പുറമെ ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രമാണ് ഇന്തോനേഷ്യൻ അയോധനകലയായ പെൻചക് സിലാട്ട് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ. ആയോധന കലയിൽ മാത്രമല്ല ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഹോട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബ്ബ് നാഗമ്പടത്തിനു വേണ്ടി ഒരു സ്വർണ്ണവും രണ്ടു വെള്ളിയും. അങ്ങനെ നീളുന്നു ശ്രീഹരിയുടെ നേട്ടങ്ങളുടെ പട്ടിക.
കോട്ടയം ഇരവിനല്ലൂർ പാറയ്ക്കൽത്താഴെ വീട്ടിൽ വിജയ് എസ്– ആര്യ രാജ് ദമ്പതികളുടെ മകനാണ് കോട്ടയം എം ഡി സെമിനാരി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയായ ശ്രീഹരി. ചെറുപ്പം മുതൽ ശ്രീഹരി അഭ്യാസിയായിരുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് സ്വന്തമായി പരിശീലനം നടത്തിയ ശ്രീഹരി കൈകുത്തി നടക്കാൻ തുടങ്ങി. അവന്റെ ഈ അഭ്യാസപ്രകടനങ്ങൾ കണ്ട് അമ്മ വഴക്ക് പറയുന്ന സമയത്തും അച്ഛൻ വിജയ് അവനെ സസൂക്ഷ്മം വീക്ഷിച്ചു. അവനിലുള്ള കഴിവുകൾ അച്ഛനാണ് ആദ്യം കണ്ടെത്തിയത്. ചെറുപ്പത്തിൽ തനിക്കുണ്ടായിരുന്ന അതേ ഗുണങ്ങൾ മകനും ഉണ്ടെന്ന് തിരിച്ചറിഞ്ഞ വിജയ് പിന്നീട് അവനെ എവിടെ പരിചയപ്പെടുത്തണമെന്ന ചിന്തയിലായി. അവന്റെ അഭ്യാസപ്രകടനത്തിന്റെ വിഡിയോ എടുത്ത് പലർക്കും അയച്ചു നൽകി. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതല്ലാതെ ശ്രീഹരിയെ എങ്ങനെ പരിശീലിപ്പിക്കണമെന്നതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.
അങ്ങനെയാണ് ശ്രീഹരി ആദ്യം പഠിച്ച സ്കൂളായ എൻ എസ് എം സി എം എസ് എൽ പി സ്കൂളിൽവെച്ച് കുംഫു അധ്യാപകനായ സുധീഷ് മാസ്റ്ററെ പരിചയപ്പെടുന്നത്. പിന്നീടങ്ങോട്ട് ശ്രീഹരിയുടെ ഉള്ളിലെ കഴിവുകൾ പുറത്തുവന്നുതുടങ്ങി. സുധീഷ് മാസ്റ്ററുടെ ശിക്ഷണത്തിൽ നേട്ടങ്ങളിലേക്ക് അവന്‍ നടന്നു. മാസ്റ്ററുടെ ചിങ്ങവനത്തുള്ള കുംഫു സെന്ററാണ് ശ്രീഹരിയുടെ ആദ്യ ആയോധനകലാ അഭ്യാസ കേന്ദ്രം.
രണ്ടുവയസിലാണ് ശ്രീഹരിയെ ആദ്യമായി സ്കേറ്റിങ്ങിന് വിടുന്നത്. തുടക്കത്തിൽ രണ്ടുകിലോമീറ്റൽ ഒതുങ്ങിനിന്നിരുന്ന അഭ്യാസപ്രകടനങ്ങൾ ഇപ്പോൾ കിലോമീറ്ററുകളോളം നീളും. മകന്റെ എല്ലാ കലാപരിപാടികൾക്കും പൂർണ്ണ പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്. ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നേട്ടം സ്വന്തമാക്കുക എന്നതാണ് ശ്രീഹരിയുടെ ഏറ്റവും വലിയ ആഗ്രഹം.
Content Summary : Srihari the martial arts star