ADVERTISEMENT

കുട്ടിക്കാലത്ത് പലരുടെയും ഒരു വിശ്വാസമാണ് ക്രിസ്മസ് സമയത്ത് ആഗ്രഹം പറഞ്ഞ് സാന്റയ്ക്ക് കത്തെഴുതിയാൽ ആ ആഗ്രഹം സാന്റ സാധിച്ചു കൊടുക്കുമെന്ന്. കാർട്ടൂണുകളും ഒരു പരിധിവരെ കുട്ടികളുടെ ഈ വിശ്വാസത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു പറയാം. ഈ വർഷത്തെ ക്രിസ്മസിന് അത്തരമൊരു ആഗ്രഹം സാന്റ സാധിച്ചു നൽകിയ സന്തോഷത്തിലാണ് കോട്ടയം റബർബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസുകാരി ആർദ്ര(ആദു).

 

സംഭവം ഇങ്ങനെ...

‘ഏകദേശം രണ്ടു മൂന്നു വർഷങ്ങളായുള്ള ആർദ്രയുടെ ഒരാഗ്രഹമാണ് ടാബ് വേണമെന്നത്. കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസ് ആയതോടെ വീണ്ടും ടാബ് വേണമെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല. എന്തെങ്കിലും ഗിഫ്റ്റിന്റെ കാര്യം പറഞ്ഞാലും ആർദ്ര ആദ്യം ആവശ്യപ്പെട്ടിരുന്നതും ടാബ് ആയിരുന്നു. മാത്രമല്ല ടാബ് കിട്ടണേ എന്ന പ്രാർഥന ദൈവത്തോടും നടത്തിയിട്ടുണ്ട്. ഇതൊക്കെ മാതാപിതാക്കൾ പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും കുഞ്ഞു മനസ്സിലെ ഒരു ആവശ്യമായി മാത്രമേ കണ്ടിരുന്നുള്ളു. പക്ഷേ അവൾക്ക് ആ ആഗ്രഹം തീവ്രമായിരുന്നെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് ആർദ്രയുടെ അച്ഛൻ അഭിലാഷ് മനോരമ ഓൺലൈനോടു പറഞ്ഞു. കാരണം എന്തു പറഞ്ഞാലും അവൾ ആവശ്യപ്പെടുന്നത് ടാബ് മാത്രമായിരുന്നു. 4–ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ഇതിന്റെ ആവശ്യമില്ലാത്തതുകൊണ്ടും അതിന്റെ വിലയെക്കുറിച്ചൊന്നും അവൾക്ക് അറിയുന്ന പ്രായമാകാത്തതുകൊണ്ടും അങ്ങനെ ഒരു കാര്യം സാധിച്ചു കൊടുക്കുന്നതിനെക്കുറിച്ച് ഞങ്ങളും ചിന്തിച്ചിരുന്നില്ല.

 

എന്നാൽ വളരെ യാദൃച്ഛികമായാണ് ക്രിസ്മസ് പിറ്റേന്ന് ആർദ്രയുടെ സഹോദരി വീട്ടിലെ ക്രിസ്മസ് ട്രീയിൽ ഒരു പേപ്പർ കണ്ടത്. എടുത്തു നോക്കിയപ്പോഴാകട്ടെ ആദു ടാബ് ആവശ്യപ്പെട്ട് സാന്റയ്ക്ക് എഴുതിയ കത്ത്. അവളത് എന്നെ ഏൽപിച്ചു. കുട്ടിക്കാലത്ത് ഞാനും ഇതുപോലെ സാന്റയ്ക്ക് കത്തെഴുതിയതാണ് പെട്ടെന്ന് ഓർമ വന്നത്. പിന്നെ ആ കുഞ്ഞു മനസ്സിലെ ഈ ആഗ്രഹം നിറവേറ്റി കൊടുക്കാതിരിക്കാൻ മനസ്സ് അനുവദിച്ചില്ല. അന്നുതന്നെ ഓൺലൈൻ വഴി ടാബ് ഒർഡർ ചെയ്തു. 

 

ഇതിനിടയിൽ താൻ ക്രിസ്മസ് ട്രീയിൽ വച്ച പേപ്പർ കാണാനില്ലെന്നു പറഞ്ഞ് ആദു വന്നെങ്കിലും കാറ്റടിച്ച് പറന്നു പോയതാകും ഞങ്ങളാരും കണ്ടില്ല, എന്തു പേപ്പർ ആയിരുന്നെന്നു ചോദിച്ചെങ്കിലും ഒന്നുമില്ലെന്നു പറഞ്ഞ് അവളും അതു വിട്ടു. 

 

പറഞ്ഞതിനും ഒരു ദിവസം മുൻപ് ടാബ് കൈയിലെത്തി. അടുത്ത പടി സർപ്രൈസ് ഒരുക്കലായിരുന്നു. ഗിഫ്റ്റ് പേപ്പർ വാങ്ങി പാക്ക് ചെയ്തപ്പോഴാണ് സാന്റയുടെ മറുപടി കത്ത് കൂടിവയ്ക്കാമെന്ന ആശയവുമായ സഹപ്രവർത്തക എത്തിയത്. അങ്ങനെ കത്തോടുകൂടി ആ ക്രിസ്മസ് ട്രീക്കരികിൽ, തീരെ പ്രതീക്ഷിക്കാതിരുന്ന സമയത്ത് ആദുവിന്റെ കൺമുന്നിൽ ആ ഗിഫ്റ്റ് എത്തി. സാന്റയുടെ ഗിഫ്റ്റ് വന്നേ എന്നു പറഞ്ഞുള്ള അവളരുടെ തുള്ളിച്ചാട്ടം കണ്ടപ്പോൾ മനസ്സ് ശരിക്കും നിറഞ്ഞു. ശരിക്കും സാന്റയുടേതെന്ന രീതിയിലുള്ള കത്ത് കണ്ടപ്പോഴേ അവൾ ഉറപ്പിച്ചു, സാന്റ നൽകിയ ഗിഫ്റ്റ് ആണെന്ന്. ശേഷം സാന്റയ്ക്ക് കത്തെഴുതിയ കഥ ഞങ്ങളോടു വിശദീകരിച്ചു. ആ കത്ത് സാന്റ എടുത്തുകൊണ്ടു പോയിട്ട് സമ്മാനം കൊണ്ടുതന്നതാണെന്ന വിശ്വാസത്തിലാണ് മകൾ’.

എന്തായാലും ഈ ക്രിസ്മസിനു സാന്റയ്ക്ക് കത്തെഴുതി ആഗ്രഹം സഫലമാക്കിയ സന്തോഷത്തിലാണ് ആദു. അവളുടെ ആ സന്തോഷവും വിശ്വാസവും അങ്ങനെ നിലനിൽക്കട്ടെ.

സാന്റ കത്തിലെഴുതിയിരിക്കുന്ന പോലെയൊക്കെ ചെയ്യുമെന്നും സമ്മാനം തന്നതിന് നൂറു താങ്ക്സും സാന്റയ്ക്ക് നൽകിയിട്ടുണ്ട്. 

 

Content Summary : little girl's letter to Santa Claus for tablet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com