ADVERTISEMENT

നേത്രരോഗങ്ങൾ കണ്ടെത്താൻ ആപ്പ് വികസിപ്പിച്ച് താരമാകുകയണ് ഒരു മലയാളി പെൺകുട്ടി.  എ ഐ അടിസ്ഥാനമാക്കിയുള്ള ഒരു ആപ്ലിക്കേഷൻ  വികസിപ്പിച്ചാണ് ലീന എന്ന പതിനൊന്നു വയസുകാരി  ശ്രദ്ധ നേടുന്നത്. 'ഓഗ്ലെർ ഐ സ്കാൻ' എന്നാണ് ആപ്ലിക്കേഷനു പേരിട്ടിരിക്കുന്നത്. ഐ ഫോൺ ഉപയോഗിച്ച് നേത്രങ്ങളെ ബാധിക്കുന്ന രോഗങ്ങളെയും രോഗാവസ്ഥകളെയും സ്കാനിങ്ങിലൂടെ കണ്ടുപിടിക്കാൻ ഇതുപയോഗിച്ചു സാധിക്കും. ആപ്പ് സ്റ്റോറിൽ ആപ്ലിക്കേഷൻ സമർപ്പിച്ചതിനു ശേഷം തന്റെ നേട്ടം ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ച ലീനയ്ക് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്. അതിൽ ഏറിയപങ്കും ആപ്പ് ഉപയോഗിച്ച്, മികച്ച ഫലം ലഭിച്ചവരിൽ നിന്നുമുള്ളതു കൊണ്ടുതന്നെ ലീനയുടെ സന്തോഷത്തിനു ഇരട്ടിമധുരമാണ്.

 

സ്വന്തമായി കോഡിങ് പഠിച്ച ലീന ഒരു വെബ്സൈറ്റ് ഡെവലപ്പ് ചെയ്തിരുന്നു. 'ലെഹ്‌നാസ്' എന്ന സൈറ്റ് കുട്ടികൾക്ക് പക്ഷികളെയും മൃഗങ്ങളെയും കുറിച്ചും നിറങ്ങളെക്കുറിച്ചും വിവിധങ്ങളായ വാക്കുകളെ കുറിച്ചുമെല്ലാമുള്ള അറിവുകൾ പകർന്നു തരുന്ന തരത്തിലാണ് സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ലിനയുടെ സഹോദരി ഹന റഫീഖ്  ഏറ്റവും പ്രായം കുറഞ്ഞ ഐ ഒ എസ് ഡവലപ്പർ എന്ന അംഗീകാരം ആപ്പിൾ  സി ഇ ഒ ടിം കുക്കിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്

 

ആപ്ലിക്കേഷന്റെ പ്രവർത്തനം എങ്ങനെയാണെന്ന് ലീന വ്യക്തമായി തന്നെ വിവരിക്കുന്നുണ്ട്. ആർക്കസ്, മെലനോമ, പെറ്ററിജിയം, തിമിരം എന്നിവയുൾപ്പെടെയുള്ള നേത്രരോഗങ്ങളോ അവസ്ഥകളോ നിർണ്ണയിക്കാൻ കഴിയുന്ന തരത്തിലാണ് ആപ്ലിക്കേഷന്റെ പ്രവർത്തന ശൈലി. പത്തുവയസിലാണ് ലീന 'ഓഗ്ലെർ ഐ സ്കാൻ' നെ കുറിച്ച് ചിന്തിക്കുന്നതും അത് ഡെവലപ്പ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതും. അതിന്റെ ആദ്യപടി എന്ന നിലയിൽ കണ്ണുകൾക്ക് ഉണ്ടാകുന്ന പലതരം അവസ്ഥകളെക്കുറിച്ചും കമ്പ്യൂട്ടർ വിഷൻ, അൽഗോരിതം, മെഷീൻ ലേർണിംഗ് മോഡലുകൾ എന്നിവയെക്കുറിച്ചും താൻ നിർമിക്കുന്ന ആപ്ലിക്കേഷൻ ഫലപ്രദമായി പ്രവർത്തിക്കുമോ എന്നറിയുന്നതിന്റെ ഭാഗമായി ആപ്പിൾ ഐ ഒ എസിന്റെ വിവിധ തലങ്ങളെ കുറിച്ചും വരെ ഗഹനമായ രീതിയിൽ പഠനം നടത്തുകയുണ്ടായി. ആരുടേയും സഹായമില്ലാതെ, ലൈബ്രറികളോ പാക്കേജുകളോ ഉപയോഗിക്കാതെ, തദ്ദേശീയമായുള്ള സ്വിഫ്റ്റ് യു ഐ ഉപയോഗിച്ചാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

 

ആറുമാസത്തെ ഗവേഷണത്തിന്റെയും പരിശ്രമങ്ങളുടെയും ഫലം കൂടിയാണ് ഓഗ്ലെർ ഐ സ്കാൻ എന്ന്  ലീന പറയുന്നു. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരെല്ലാം തന്നെ സംതൃപ്തരാണ്. മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ലീനയെ അഭിനന്ദിച്ചുകൊണ്ടു നിരവധി പേരാണ് കുറിപ്പുകൾ എഴുതുന്നത്. പതിനൊന്ന് വയസിൽ ഇത് അസാധ്യമായ കാര്യം തന്നെയാണെന്നാണ് ആപ്പിനെ കുറിച്ച് അറിയുന്നവർ  ലീനയെ പ്രശംസിച്ചു കൊണ്ട് പറയുന്നത്. നേത്രരോഗങ്ങളെയും അവസ്ഥകളെയും നിർണയിക്കാൻ കഴിയുന്ന എ ഐ ആപ്പ് വലിയ നേട്ടം തന്നെയാണെന്നാണ് ഒരു വ്യക്തി ലീനയെ അഭിനന്ദിച്ചു കൊണ്ട് കുറിച്ചത്. അംഗീകാരങ്ങൾ അർഹിക്കുന്ന മികവുറ്റ ഒരു കാര്യം തന്നെയാണ് ഈ ചെറുപ്രായത്തിൽ നിങ്ങൾ കൈവരിച്ചിരിക്കുന്നതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ആപ്ലിക്കേഷൻ എത്രമാത്രം കൃത്യത പുലർത്തും എന്ന തരത്തിലുള്ള ചോദ്യങ്ങളും ചിലർ ആരായുന്നുണ്ട്.

 

ദുബായിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ലീന, ഹന എന്ന ഈ സഹോദരിമാർ കോഡിങ് ചെയ്യുന്നതിൽ മിടുക്കരാണ്. ആഗോളതലത്തിൽ ഇവർക്ക് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്. കഴിഞ്ഞ വർഷം ഹന, ഒരു ആപ്പ് നിർമിക്കുകയുണ്ടായി. 'ഹനാസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ കുട്ടികഥകൾ നിറഞ്ഞ ഒന്നാണ്. മാതാപിതാക്കൾക്ക് കുഞ്ഞുങ്ങൾക്കു വേണ്ടി കഥകൾ പറഞ്ഞു റെക്കോർഡ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ആ ആപ്ലിക്കേഷൻ ഡെവലപ് ചെയ്തിരിക്കുന്നത്. വിവിധ ഭാഷകൾ സംസാരിക്കാൻ അറിയുന്ന, പ്രോഗ്രാമിങ് ഭാഷകളെ കുറിച്ച് ആഴത്തിൽ അറിവുള്ള ഈ സഹോദരിമാർ മാതാപിതാക്കളുടെ ശിക്ഷണത്തിൽ വീട്ടിൽ തന്നെ ഇരുന്നാണ് പഠനം നടത്തുന്നത്.

 

Content Summary : Malayali girl Leena creates AI-based app to detect eye diseases,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com