ADVERTISEMENT

ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് നാലു വയസ്സുകാരൻ ഹർഷൻ സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്പെഷ്യൽ അങ്കണവാടി പദ്ധതിയിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ ശിൽപ്പയുടെ അടുത്തെത്തുന്നത്.  അന്ന് ഇരുകൈകളും കാലുകളും നിലത്തുകുത്തി നടക്കുമായിരുന്ന ഹർഷനെ നീറുന്ന മനസ്സുമായാണ് രക്ഷിതാക്കള്‍ അവിടെയാക്കിയത്.  എന്നാൽ ഇപ്പോൾ സ്വന്തമായി നടക്കുന്ന പൊന്നോമനയെക്കണ്ട് സന്തോഷിക്കുകയാണവർ. സ്പെഷ്യൽ എഡ്യൂക്കേറ്റർ ശിൽപ്പയുടെ പരിശീലനവും,  മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും കൂടി ചേർന്നതോടെയാണ് ഇത് സാധ്യമായത്. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദുവാണ് ഈ മനോഹരമായ കുറിപ്പ് പങ്കുവച്ചത്.

 

മന്ത്രി ഡോ.ആർ ബിന്ദു പങ്കുവച്ച കുറിപ്പ്

 

ഇരു കൈകാലുകളും നിലത്തുകുത്തി മാത്രം നടക്കുമായിരുന്ന ഹർഷനെ നീറുന്ന മനസ്സുമായി അങ്കണവാടിയിലാക്കിയ രക്ഷിതാക്കളിപ്പോൾ, സ്വന്തമായി നടക്കുന്ന പൊന്നോമനയെക്കണ്ട് സന്തോഷക്കണ്ണീരാൽ വഴിയുന്നു.. ഹർഷനാണെങ്കിലോ, എന്നത്തേക്കാളും പ്രസരിപ്പാർന്ന കളിചിരിക്കാരനായിരിക്കുന്നു! കോഴിക്കോട് കുണ്ടായിത്തോട് കൊളത്തറയിലെ നാലു വയസ്സുകാരൻ ഹർഷൻ ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്പെഷ്യൽ അങ്കണവാടി പദ്ധതിയിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ ശിൽപ്പയുടെ അടുത്തെത്തുന്നത്. ഏറെ വിഷമകരമായ കാഴ്ചയായിരുന്നു അന്നു കണ്ടുനിന്നവർക്ക് അത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഹർഷന്റെ കുടുംബത്തിന് കുട്ടിയുടെ വളർച്ചാവികാസത്തിനായുള്ള ആഗ്രഹമല്ലാതെ, അവനെ മുന്നോട്ടുനയിക്കാനുള്ള ധാരണയോ അതു നിറവേറ്റാനുള്ള സാമ്പത്തികസ്ഥിതിയോ ഉണ്ടായിരുന്നില്ല.സ്പെഷ്യൽ എഡ്യൂക്കേറ്റർ ശിൽപ്പയുടെ പരമാവധി പരിശീലനം. ഒപ്പം മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും. ഇവ രണ്ടും ചേർന്ന് ഹർഷൻ സ്വയം സ്വതന്ത്രമായി നടക്കാനുള്ള പ്രാപ്തിയിലേക്ക് എത്തിയിരിക്കുന്നു. ഏറ്റവും അഭിമാനവും അങ്ങേയറ്റം സന്തോഷവും.

 

കുട്ടികളിലെ വളർച്ചാവികാസ പ്രശ്നങ്ങൾ എത്രയും നേരത്തെ കണ്ടെത്തി, അനുയോജ്യമായ പരിചരണങ്ങൾ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഒന്നാം പരിഗണനയിൽപ്പെട്ടതാണ്. അതിൽ ഏറ്റവും അഭിനന്ദനീയമായി മുന്നോട്ടുപോകുന്ന ഒന്നാണ് കേരള സാമൂഹ്യസുരക്ഷാമിഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി മേഖലയിൽ നടപ്പാക്കി വരുന്ന എസ്.ഐ.ഡി പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടമായി കോഴിക്കോട് ജില്ലയിൽ ആരംഭിച്ച സ്പെഷ്യൽ അങ്കണവാടി പദ്ധതിയിൽ 25 സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുണ്ട്. 75 അങ്കണവാടികളിലായി അവർ സേവനമനുഷ്ഠിച്ചു വരുന്നു

.

ഇതുവരെ ആകെ 2,234 കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു. അവരിൽ 1,141 കുട്ടികളെ ജനറൽ സ്കൂളുകളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. കൂട്ടായ പ്രയത്നത്തിന്റെ, ത്യാഗപൂർണ്ണമായ സമർപ്പണത്തിന്റെ, ഏറ്റവും മധുരിക്കുന്ന ഫലമാണ് കുഞ്ഞിക്കാലടിവെക്കുന്ന ഹർഷൻ..ഇപ്പോൾ ജില്ലയിൽ 876 കുട്ടികൾക്ക് വകുപ്പ് പരിശീലനം നൽകിവരുന്നുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഈ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മുഴുവൻ അങ്കണവാടി വർക്കർമാർക്കും ഭിന്നശേഷിത്വസംബന്ധമായ പ്രത്യേക പരിശീലനം നൽകി അവരുടെ പരിപൂർണ്ണ സഹകരണം ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ട്. അങ്കണവാടി ഹെൽപ്പർമാർക്കുള്ള പരിശീലനം നടന്നുവരുന്നു.

പുതു ജീവിതത്തിലേയ്ക്ക് നമുക്കൊരുമിച്ച് ഇനിയും നിരവധി ഹർഷന്മാരെ കൈപ്പിടിച്ചുയർത്തേണ്ടതുണ്ട്. കുഞ്ഞു ഹർഷന് നിറയെ ഉമ്മകൾ. ഹർഷന് പിന്തുണ നൽകിയ ശിൽപ്പയ്ക്കും കേരള സാമൂഹ്യസുരക്ഷാമിഷൻ ടീമിനും സ്നേഹാലിംഗനങ്ങൾ.

 

Content Highlight :  Special educator | Child development | Social Justice | Anganwadi project | Early detection of developmental problems | Minister Dr R Bindu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com