ADVERTISEMENT

ഇന്ന് പെൺകുട്ടികൾക്കായുള്ള രാജ്യാന്തര ദിനം. ലോകത്തു പെൺകുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളെയും അവരുടെ മനുഷ്യാവകാശങ്ങളെയും പറ്റിയുള്ള സന്ദേശം നൽകുന്ന ദിനം കൂടിയാണ് ഇത്. പെൺകുട്ടികൾക്കും വനിതകൾക്കും നമ്മളെ മികച്ച ഒരു ഭാവിയിലേക്കു നയിക്കാൻ കഴിയുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‌റോണിയോ ഗുട്ടറെസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 1995ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ലോക കോൺഫറൻസിലെ തീരുമാനമാണ് രാജ്യാന്തര പെൺകുട്ടി ദിനത്തിന്റെ ആചരണത്തിനു വഴിതുറന്നത്. 2011 മുതൽ ഈ ദിനം ആചരിച്ചുവരുന്നു. കഴിഞ്ഞുപോയ കാലഘട്ടങ്ങളിൽ ലോകത്ത് തങ്ങളുടേതായ അടയാളങ്ങൾ പതിപ്പിച്ച ധാരാളം പെൺകുട്ടികളുണ്ട്. ഇക്കൂട്ടത്തിൽ ലോകം ഇന്നും വേദനയോടെ ഓർക്കുന്ന പേരാണ് ആൻഫ്രാങ്ക്. 

യൂറോപ്പിലെ നാത്സി വാഴ്ചയുടെ ക്രൂരമായ അധ്യായങ്ങൾ ആൻഫ്രാങ്കിന്റെ ഡയറിയിലൂടെ ലോകത്തു മുന്നിലെത്തി.തന്റെ പതിമൂന്നാം പിറന്നാളിനു സമ്മാനമായാണു ആൻഫ്രാങ്കിന് ആ ഡയറി ലഭിച്ചത്.അവൾ ആ ഡയറിയിൽ അവളുടെ സ്വപ്നങ്ങളും പേടികളും പ്രതീക്ഷകളും അനുഭവങ്ങളും കോറിയിട്ടു. ആ അനുഭവങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. ആനിന്റെ ഡയറിയിൽ സാഹിത്യമല്ല, അനുഭവങ്ങളാണ്. ഒരു കൊച്ചുപെൺകുട്ടിയുടെ പച്ചയായ അനുഭവങ്ങൾ. ഒരെഴുത്തുകാരിയോ ജേണലിസ്റ്റോ ആകാൻ കൊതിച്ചവളായിരുന്നു ആൻ ഫ്രാങ്ക്. നാത്സി ക്രൂരതയിൽ, അകാലത്തിൽ പൊലിഞ്ഞില്ലായിരുന്നെങ്കിൽ അവൾ അതാകുകയും ചെയ്യുമായിരുന്നു.

international-day-of-the-girl-child-honoring-anne-franks-courageous-journey
: Anne Frank picture in the Holocaust Memorial Museum. Image credit..GiuseppeCrimeni/ Shutterstock.com

 ആൻലിസ് മേരി ഫ്രാങ്ക് എന്നു മുഴുവൻ പേരുള്ള ആൻ ഫ്രാങ്ക്, ഓട്ടോ ഫ്രാങ്കിന്റെയും ഈഡിത്തിന്റെയും മകളായി 1929 ജൂൺ 12നു ജർമനിയിലെ ഫ്രാങ്ക്ഫർട് നഗരത്തിലാണു ജനിച്ചത്. സമ്പത്തും സമാധാനവും ആനിന്റെ വീട്ടിൽ നിറഞ്ഞു നിന്നു. മക്കളിൽ വായനാശീലവും അറിവിനോടുള്ള താൽപര്യവും വർധിപ്പിക്കാൻ ഓട്ടോയും ഈഡിത്തും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വീട്ടിൽ വിപുലമായ ഒരു ലൈബ്രറി അവർ മക്കൾക്കായി തയാർ ചെയ്തു.

ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിലെത്തിയ അതേ നാളിലാണു ഓട്ടോ ഫ്രാങ്ക് നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ പുതിയൊരു ഫാക്ടറി തുറന്നത്. ഫ്രൂട്ട് ജാമുകളിൽ ഉപയോഗിക്കുന്ന ഒരു രാസവസ്തുവിന്റെ ഉത്പാദനമായിരുന്നു ഓട്ടോയുടെ കമ്പനിക്ക്. താമസിയാതെ ആനും ചേച്ചി മാഗോട്ടും അച്ഛനുമമ്മയ്ക്കുമൊപ്പം ആംസ്റ്റർഡാമിൽ താമസം തുടങ്ങി.

ഇതിനിടെ ഹിറ്റ്ലറുടെ പട നെതർലൻഡ്സിൽ അധിനിവേശം നടത്തി.തുടർന്ന് നെതർലൻഡ്സിൽ താമസിച്ചിരുന്ന ഒരു ലക്ഷത്തോളം പേർ കോൺസൻട്രേഷൻ ക്യാംപുകളിലേക്ക് അയയ്ക്കപ്പെട്ടു. തന്റെ കുടുംബത്തെ എങ്ങനെ രക്ഷിക്കുമെന്നു തലപുകച്ച് ആലോചിക്കുകയായിരുന്നു ഓട്ടോ ഫ്രാങ്ക്. തങ്ങൾ കുടുംബസമേതം സ്വിറ്റ്സർലൻഡിലേക്കു പോയെന്ന പ്രതീതിയും വ്യാജരേഖകളുമുണ്ടാക്കിയ ശേഷം ആനും ചേച്ചിയും മാതാപിതാക്കളും ഓട്ടോ ഫ്രാങ്കിന്റെ ബിസിനസ് സ്ഥാപനത്തിന്റെ തട്ടുമ്പുറത്ത് ഒളിച്ചു. ഓട്ടോ ഫ്രാങ്കിന്റെ ബിസിനസ് പങ്കാളി ഹെർമൻ വാൻ പെൽസും ഭാര്യയും മകനും, ആംസ്റ്റർഡാമിലെ ഒരു ഡെന്‌റിസ്റ്റും ഇവർക്കൊപ്പം സഹവസിച്ചു. ഓട്ടോ ഫ്രാങ്കിന്റെ സെക്രട്ടറിയും ഡച്ചുകാരിയുമായ മിയപ് ഗീസ് സ്വന്തം ജീവൻ പണയം വച്ച് ഇവർക്കെല്ലാം ഭക്ഷണമെത്തിച്ചു കൊടുത്തു.

international-day-of-the-girl-child-honoring-anne-franks-courageous-journey1
Anne Frank diary in Madame Tussauds museum. Image Credits : ..Anton_Ivanov/ Shutterstock.com

ആൻ ഫ്രാങ്ക് ആ സ്ഥലത്തെ സീക്രട്ട് അനെക്സ് എന്നു വിളിച്ചു. ഏറിയ സമയവും ഡയറിയെഴുത്തിനാണ് അവൾ ചിലവഴിച്ചത്. കിറ്റി എന്ന ഒരു ഭാവനാ കഥാപാത്രത്തോട് പറയുന്ന രീതിയിലായിരുന്നു ആ കഥകൾ. ജർമൻ രഹസ്യപ്പൊലീസായ ഗെസ്റ്റപ്പോ, ഇവർ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്നു താമസിയാതെ മനസ്സിലാക്കി. എല്ലാവരെയും പിടികൂടിയ ജർമൻ പൊലീസ് സംഘങ്ങൾ ഇവരെ കുപ്രസിദ്ധ കോൺസൻട്രേഷൻ ക്യാംപായ ഓഷ്വിറ്റ്സിലേക്ക് അയച്ചു. 

വടക്കൻ ജർമനിയിലുള്ള ബെർഗൻ-ബെൽസൻ ക്യാംപിലേക്കാണു ആനും ചേച്ചി മാഗോട്ടും പോയത്. ഇവിടെ അവർക്കു തുടർച്ചയായ ജോലികൾ, പട്ടിണി തുടങ്ങി ഒട്ടേറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നു. 1945 ജനുവരിയിൽ അവരുടെ അമ്മയായ ഈഡിത്ത് പട്ടിണിമൂലം ഓഷ്വിറ്റ്സിൽ മരിച്ചു. തൊട്ടടുത്ത മാസം ആൻ ഫ്രാങ്കിനെയും ചേച്ചി മാഗോട്ടിനെയും തേടി മരണമെത്തി. നാത്സി കാലത്തെ അതിജീവിച്ച പിതാവ് ഓട്ടോ ഫ്രാങ്കാണ് ആൻ ഫ്രാങ്കിന്റെ ഡയറികൾ പുസ്തകമാക്കിയത്. ആ പുസ്തകം ആദ്യം പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടില്ല. എന്നാൽ പിന്നീട് ഹെറ്റ് അചെറ്റെറിയസ് എന്ന പേരിൽ ഡച്ച് ഭാഷയിൽ ഇതു പുറത്തിറങ്ങി. ഡയറി ഓഫ് എ യങ് ഗേൾ എന്ന പേരിൽ 1952 ൽ ഇതു പ്രസിദ്ധീകരിക്കപ്പെട്ടു. പ്രസാധകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഇതിന്റെ സ്വീകാര്യത. പിന്നീട് ലോകത്ത് ഈ പുസ്തകത്തിന്റെ മൂന്നു കോടിയോളം പകർപ്പുകൾ വിറ്റഴിക്കപ്പെട്ടു. ലോകത്ത് പല സ്‌കൂളുകളിലും ഇതു പാഠ്യപദ്ധതിയുടെ ഭാഗമായി. പിൽക്കാലത്ത് ആൻ ഫ്രാങ്ക് ഒളിവിൽ കഴിഞ്ഞ തട്ടിൻപുറം ഒരു മ്യൂസിയമായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com