ADVERTISEMENT

ഏതാനും ആഴ്ചകൾക്ക് മുൻപ്  സൗത്ത്-വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു ലേല സ്ഥാപനത്തിലെ ചില ഉദ്യോഗസ്ഥർക്ക് ലെറ്റർ ബോക്സിൽ നിന്നും ലഭിച്ചത് ഇന്ത്യക്കാർക്ക് വിലമതിക്കാനാവാത്ത ഒരു നിധിയാണ്.രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ധരിച്ചിരുന്ന സ്വർണ നിറം പൂശിയ കണ്ണട! മഹാത്മാഗാന്ധി ധരിച്ചിരുന്ന കണ്ണടയാണ് ഇത് എന്ന കുറിപ്പിന് ഒപ്പമാണ്  ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻസ് എന്ന സ്ഥാപനത്തിൻറെ ലെറ്റർ ബോക്സിൽ നിന്നും കണ്ണട കണ്ടെത്തിയത്.

ഒരു സാധാരണ കവറിനുള്ളിൽ നിക്ഷേപിച്ച നിലയിലായിരുന്നു കണ്ണട. നിക്ഷേപിച്ച വ്യക്തിയുടെ കുടുംബത്തിന്  ബന്ധുവിൽ നിന്നുമാണ് കണ്ണട ലഭിച്ചത് എന്നും കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.തുടർന്ന് സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ കണ്ണടയെ കുറിച്ച്  വിശദമായി അന്വേഷിച്ചതോടെയാണ് അതിന്റെ മൂല്യം തിരിച്ചറിഞ്ഞത്. 15 ലക്ഷത്തോളം രൂപ വരെ ലേലത്തിൽ ലഭിച്ചേക്കാം എന്നാണ് കണ്ടെത്തിയത്.

കണ്ണടയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ലേല നടത്തിപ്പുകാരനായ ആൻഡി സ്റ്റോവ് കുറിപ്പിലുണ്ടായിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടു.  എന്നാൽ കണ്ണട ലെറ്റർ ബോക്സിൽ നിക്ഷേപിച്ച വൃദ്ധനായ ആ മനുഷ്യന്  അതിൻറെ മൂല്യത്തിനെ പറ്റി യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഉപയോഗം ഇല്ലാത്തതാണെങ്കിൽ ചവറ്റു കൊട്ടയിൽ ഉപേക്ഷിച്ചു കളയാൻ ആയിരുന്നു മറു ഭാഗത്തു നിന്നുള്ള പ്രതികരണം. 

ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ ഉണ്ടായിരുന്ന കാലത്ത്  ധരിച്ച കണ്ണട ആകാം ഇതെന്നാണ് എന്നാണ് നിഗമനം. ലേല സ്ഥാപനത്തിന് കണ്ണട നൽകിയ വ്യക്തിയുടെ ബന്ധു ആ കാലത്ത് സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് പെട്രോളിയം സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.അദ്ദേഹം വഴി ആകാം കണ്ണട ലേല സ്ഥാപനത്തിനെ ഏൽപ്പിച്ച വ്യക്തിയുടെ കയ്യിൽ അത് എത്തിയത് എന്നാണ്  അന്വേഷണത്തിൽ കണ്ടെത്തിയത്. കണ്ണട കൈവശം വച്ചിരുന്ന വ്യക്തിക്ക് അതിന്റെ മൂല്യത്തിനെ പറ്റിയും ലഭിച്ചേക്കാവുന്ന തുകയെ പറ്റിയും പറഞ്ഞു മനസ്സിലാക്കിയപ്പോൾ അത് അദ്ദേഹത്തിന് അവിശ്വസനീയമായിരുന്നു എന്നും ആൻഡി സ്റ്റോവ് പറയുന്നു.

തനിക്ക് സഹായം  നൽകിയവർക്കും അടുപ്പമുള്ളവർക്കും ഇഷ്ടപ്പെട്ട വസ്തുക്കൾ നൽകുന്ന പതിവ് ഗാന്ധിജിക്ക് ഉണ്ടായിരുന്നു.അത്തരത്തിൽ ആവാം ഈ കണ്ണടയും അദ്ദേഹത്തിൻറെ ബന്ധുവിന് ലഭിച്ചത് എന്നാണ്   ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻസിന്റെ വിശദീകരണം.ഓഗസ്റ്റ് 21നാണ് കണ്ണട ലേലത്തിന് വയ്ക്കുന്നത്.

English Summary : Spectacles believed to be worn by Mahatma Gandhi emerge at UK auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com