ADVERTISEMENT

4500 ലക്ഷം വർഷമായി ഭൂമിയിൽ കണ്ടുവരുന്ന ഒരു ജീവിയാണ് അരശുഞണ്ട്(Horseshoe crab). ഇത്രകാലമായിട്ടും അവയ്ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും വന്നിട്ടില്ല. അതുകൊണ്ട് അവയെ ജീവിക്കുന്ന ഫോസിലുകൾ (living fossil) എന്നു വിളിക്കുന്നുണ്ട്. ആരെയും ഉപദ്രവിക്കാത്ത സാധുക്കളാണ് ഇവർ. മുനയുള്ള ഒരു നീണ്ടവാലും 10 കൈകളുമുണ്ട്. ശരീരത്തിൽ പലയിടത്തായി പത്തു കണ്ണുകളുള്ള ഇവയുടെ കാഴ്ച വിശകലനം ചെയ്തുള്ള പഠനത്തിന് 1967ൽ നൊബേൽ സമ്മാനം പങ്കുവയ്ക്കപ്പെട്ടു.

നീല നിറത്തിലാണ് ഇവയുടെ ചോര. രക്തത്തിൽ ചെമ്പിന്റെ അംശം അടങ്ങിയിട്ടുള്ളതുകൊണ്ടാണ് നീല നിറം. ചെമ്പിനു പകരം ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുള്ളതുകൊണ്ടാണ് നമ്മുടെ രക്തത്തിനു ചുവപ്പു നിറം. മനുഷ്യൻ ഭൂമിയിൽ ഉണ്ടായിട്ട് രണ്ടുലക്ഷം വർഷങ്ങളേ ആയിട്ടുള്ളൂ. 4,500 ലക്ഷം വർഷം മുൻപ് ഉള്ളവരാണ് ഈ ഞണ്ടുകൾ എന്നു പറയുമ്പോൾ, ഭൂമിയിൽ ജീവന്റെ ഭൂരിഭാഗവും ഇല്ലാതായപ്പോഴും അതിനെയൊക്കെ അതിജീവിച്ചവരാണെന്നർഥം. ഏതെങ്കിലും വിഷവസ്തു ശരീരത്തിൽ  കടന്നാൽ അപ്പോൾത്തന്നെ പ്രതികരിച്ച് ഞണ്ടിനെ രക്ഷിക്കാൻ ഇവയുടെ നീലരക്തത്തിനാവും.

horseshoe-crab-blood-could-help-make-covid-19-vaccine1

ഈ സവിശേഷതയാണ് ഇവയെ ഇക്കാലമത്രയും രക്ഷിച്ചുനിർത്തിയതെന്നും പറയാം.  ബാക്ടീരിയകളുടെ ആക്രമണം എപ്പോഴെങ്കിലും ഉണ്ടായാൽ  ഉടൻ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീൻ ഇവയുടെ നീല രക്തത്തിൽ ഉണ്ട്.  limulus amebocyte lysate (LAL) എന്നൊരു വസ്തുവാണ് രക്തം കട്ടപിടിക്കാൻ കാരണം. ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വച്ച് ബാക്ടീരിയകളുടെ സാന്നിധ്യം മനസ്സിലാക്കാൻ ഇത്രയും പ്രതികരണശേഷിയുള്ള മറ്റൊന്നുമില്ല. അതിനാൽ  വൈദ്യരംഗത്ത് മരുന്നുകളിലും ഉപകരണങ്ങളിലും വാക്സീനുകളിലുമെല്ലാം  ബാക്ടീരിയ വിഷബാധയുണ്ടോ എന്നു പരീക്ഷിക്കാൻ അരശുഞണ്ടിന്റെ രക്തത്തിൽ നിന്നു വേർതിരിക്കുന്ന LAL ഉപയോഗിക്കുന്നു. 

 വൈദ്യശാസ്ത്രത്തിൽ LAL ന് നിർണായക സ്വാധീനമുണ്ടെന്ന് ഇതിൽ നിന്നു മനസ്സിലായല്ലോ. ഒരു ലീറ്ററിന് ഇന്നത്തെ വില ഏതാണ് 21 ലക്ഷം രൂപ വരും. അരശുഞണ്ടിൽ നിന്ന് നീലരക്തമൂറ്റുന്ന ഒരു വൈദ്യവ്യവസായവും ഇതോടൊപ്പം വളർന്നിട്ടുണ്ട്. ഞണ്ടുകളെ ശേഖരിച്ച് പരീക്ഷണശാലയിൽവച്ച് അവയുടെ ഹൃദയത്തിനടുത്തുനിന്നു ശരീരത്തിലെ മൂന്നിലൊന്ന് രക്തം ശേഖരിച്ചശേഷം തിരികെ കടലിൽ വിടുന്നു.  ഒരു ലീറ്റർ LAL കിട്ടാൻ മുന്നൂറോളം ഞണ്ടുകൾ വേണം. വർഷത്തിൽ ഇങ്ങനെ 6 ലക്ഷത്തോളം ഞണ്ടുകളിൽ നിന്നു രക്തമൂറ്റുന്നു. തിരികെ വിടുന്നവയിൽ മൂന്നിലൊന്നോളം  രക്ഷപ്പെടില്ലെന്നാണു കണക്കുകൾ. അമേരിക്കയിലെ ഡിലാവെയർ ഉൾക്കടലിൽ മുട്ടയിടാനെത്തുന്നിടത്തുനിന്നാണ് ഇവയിൽ ഭൂരിഭാഗത്തെയും ശേഖരിക്കുന്നത്. 

കോവിഡിന് വാക്സീൻ പരീക്ഷണങ്ങൾ ലോകമെങ്ങും നടക്കുമ്പോൾ, കോടിക്കണക്കിന് ഡോസുകൾ ടെസ്റ്റ് ചെയ്യേണ്ടി വരും. അത് അരശുഞണ്ടുകളുടെ എണ്ണത്തിനും ജീവനും ഭീഷണിയാകുമെന്നു കരുതുന്നുണ്ട്. ഞണ്ടിൽ നിന്നുമല്ലാതെ LAL-നു പകരമായി ഉപയോഗിക്കാവുന്ന ഒരു കൃത്രിമപദാർഥം രണ്ടു ദശകങ്ങൾക്കു മുൻപേ ലഭ്യമാണ്.  യൂറോപ്പിൽ പരീക്ഷണത്തിന് ഇവ ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ,  ഇതിന് അംഗീകാരം നൽകുന്ന അമേരിക്കയിലെ സംഘടന, കുറഞ്ഞത് രണ്ടുവർഷം കൂടി പഠിച്ചതിനു ശേഷമേ ഇതിന് അംഗീകാരം നൽകാനാവൂ എന്ന നിർബന്ധത്തിലാണ്. അതിനാൽത്തന്നെ വാക്സീനുകൾ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യണമെങ്കിൽ കമ്പനികൾ  LAL ഉപയോഗിച്ചുതന്നെ പരീക്ഷണം നടത്തേണ്ടതുണ്ട്. ഞണ്ടുരക്തം ശേഖരിക്കുന്ന കമ്പനികൾ ഇതിനു പിന്നിൽ കളിച്ചിട്ടുണ്ടാവാമെന്നും കരുതാം. 

അരശുഞണ്ട് ഒരു കീസ്റ്റോൺ സ്പീഷീസാണ്. മേയ്-ജൂൺ മാസങ്ങളിൽ ഇവ മുട്ടയിടും.  മണലിൽ അരയടി താഴെ രണ്ടു കൂട്ടങ്ങളായിട്ട് ഏതാണ്ട് 80,000 മുട്ടകൾ ഇടും. വംശനാശഭീഷണിയുള്ള, ആർട്ടിക്കിൽ മുട്ടയിട്ടു വംശവർധന നടത്തുന്ന ആറോളം പക്ഷികൾ ഈ മുട്ട തിന്നാണ് ആർട്ടിക്കിലേക്കു പറക്കാൻ വേണ്ടിവരുന്ന കൊഴുപ്പ് സംഭരിക്കുന്നത്. 

PHOTO : .

PHOTO : അരശു ഞണ്ട്

 

 

 English Summary :Horseshoe crab blood could help make Covid-19 vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com