ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരൻ ; ജോർജ് ബ്ലേക്ക് വിടപറയുമ്പോൾ
Mail This Article
ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരൻ ആരാണെന്നു ചോദിച്ചാൽ അവിടത്തെ അധികൃതർ ഒട്ടും മടിക്കാതെ ഉത്തരം തരും. ജോർജ് ബ്ലേക്ക്. ബ്രിട്ടിഷ് ചാരസംഘടനയായ എംഐ സിക്സിലെ പ്രധാനിയായിരുന്ന ബ്ലേക്ക് സ്വന്തം സ്ഥാപനത്തെ തന്നെയാണു റഷ്യൻ ചാരസ്ഥാപനമായ കെജിബിക്ക് ഒറ്റിക്കൊടുത്തത്. ജയിൽ ശിക്ഷ ലഭിച്ചിട്ടും വളരെ സാഹസികമായി തടവുചാടിയ ബ്ലേക്ക് കഴിഞ്ഞ ദിവസം തന്റെ തൊണ്ണൂറ്റിയെട്ടാം വയസ്സിൽ അന്തരിച്ചു, ശീതയുദ്ധ കാലത്തെ ചാരപ്രവർത്തനങ്ങളുടെയും സംഭവബഹുലമായ ജീവിതത്തിന്റെയും ത്രസിപ്പിക്കുന്ന ചരിത്രം അവശേഷിപ്പിച്ചുകൊണ്ട്.
നെതർലൻഡ്സിലായിരുന്നു ബ്ലേക്കിന്റെ ജനനം. ജോർജ് ബെഹർ എന്ന പേരിൽ ഡച്ച് മാതാവിന്റെയും ജൂതവംശജനായ പിതാവിന്റെയും മകനായി ജനിച്ച ബ്ലേക്ക് ആദ്യകാലത്ത് സൈനിക സേവനത്തിൽ ഏർപെടുകയും കെയ്റോയിലും മറ്റും നിരവധി ദൗത്യങ്ങളിൽ പങ്കുചേരുകയും ചെയ്തു. തുടർന്നാണ് ബ്രിട്ടന്റെ ചാരസംഘടയായ എംഐ സിക്സിൽ (ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തമാണ് ഈ സംഘടന) ബ്ലേക്ക് എത്തിപ്പെട്ടത്.
∙ശീതയുദ്ധ ചാരൻ
1947 മുതൽ ലോകത്ത് ഒരു പ്രത്യേക അവസ്ഥ രൂപപ്പെട്ടു. യുഎസ് നയിക്കുന്ന പടിഞ്ഞാറൻ ചേരിയിലും സോവിയറ്റ് യൂണിയൻ നയിക്കുന്ന കിഴക്കൻ ചേരിയിലുമായി രാജ്യങ്ങൾ അണിനിരന്നു. പ്രത്യക്ഷത്തിൽ യുദ്ധമുണ്ടായില്ലെങ്കിലും രണ്ടു ചേരികളും തമ്മിൽ ശക്തമായ ആന്തരിക സംഘർഷം നിലനിന്നു. പിൽക്കാല ചരിത്രം ശീതയുദ്ധമെന്ന് ഈ ലോകാവസ്ഥയെ പേരിട്ടു വിളിച്ചു. ഇരുചേരികൾക്കും പരസ്പരം വിശ്വാസം തീരെയുണ്ടായിരുന്നില്ല. അതിനാൽ തന്നെ ചാരസംഘടനകൾ വളരെയേറെ ശക്തി പ്രാപിച്ച കാലം കൂടിയാണ് ഇത്.
അക്കാലത്താണ് ചാരസംഘടനയിലേക്കു ബ്ലേക്കിന്റെ അരങ്ങേറ്റം. രണ്ടാം ലോക യുദ്ധത്തോടെ നേരത്തെയുണ്ടായിരുന്ന അപ്രമാദിത്വം നശിച്ച ബ്രിട്ടൻ യുഎസിന്റെ സഖ്യകക്ഷി എന്ന സ്ഥാനത്തേക്കു ചുവടുമാറിയിരുന്നു.
∙ഡബിൾ ഏജന്റ്
ശീതയുദ്ധ കാലത്തെ പ്രധാന സംഭവങ്ങളിലൊന്നായ കൊറിയൻ സംഘർഷം ആയിടെ തുടങ്ങി. തെക്കൻ കൊറിയ യുഎസ് പക്ഷത്തും ഉത്തര കൊറിയ സോവിയറ്റ് പക്ഷത്തും. തെക്കൻ കൊറിയയിൽ തമ്പടിച്ച ബ്ലേക്കിനെ ഉത്തരകൊറിയ ഇതിനിടെ യുദ്ധത്തടവുകാരനായി പിടിച്ചു. ആ കാലഘട്ടത്തിൽ ഉത്തരകൊറിയയിൽ യുഎസ് ബോംബിട്ടതും തുടർന്ന് ഒരുപാട് കൊറിയൻ പൗരൻമാർ മരിച്ചതും ബ്ലേക്ക് നേരിട്ടുകണ്ടു. അദ്ദേഹത്തിന്റെ മനസ്സിനെ പിടിച്ചുലച്ച സംഭവമായിരുന്നു അത്. മികച്ച ഒരു പ്രഫഷനലാണു താനെങ്കിലും തെറ്റായ കാര്യങ്ങൾക്കു വേണ്ടിയാണോ താൻ നിലനിൽക്കുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞു.
ഉത്തരകൊറിയയിലെ ജീവിതം ബ്ലേക്കിനെ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാക്കി. തുടർന്ന് ഒരു കമ്യൂണിസ്റ്റായി മാറിയ ബ്ലേക്ക് സോവിയറ്റ് ചാരസംഘടനയായ കെജിബിക്കു വേണ്ടി പ്രവർത്തിക്കാമെന്ന് വാക്കു നൽകി. എംഐ സിക്സിൽ നിൽക്കുമ്പോൾ തന്നെ കെജിബിക്കു വേണ്ടി പ്രവർത്തിക്കുക. ‘ഡബിൾ ഏജന്റ്’ എന്നു വിളിക്കുന്ന പ്രത്യേകതരം ചാരദൗത്യത്തിനായാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്.
ബ്ലേക്ക് മാത്രമായിരുന്നില്ല സോവിയറ്റ് ഡബിൾ ഏജന്റായി എംഐ സിക്സിൽ ഉണ്ടായിരുന്നത്. കിം ഫിൽബി, ഡോണൾഡ് മക്‌ലീൻ,ആന്റണി ബർഗസ് തുടങ്ങിയ പ്രമുഖൻമാരാടങ്ങിയ ‘കേംബ്രിജ് ഫൈവ്’ എന്ന അതിശക്തമായ ചാര കോക്കസ് സോവിയറ്റ് യൂണിയനുവേണ്ടി വിശ്രമമില്ലാതെ എംഐ സിക്സിൽ പണിയെടുക്കുന്നുണ്ടായിരുന്നു. എന്നാൽ ഇവരിൽ നിന്നു വ്യത്യസ്തനായിരുന്നു ബ്ലേക്ക്. മറ്റുള്ളവർ പണത്തിനും മറ്റു സൗകര്യങ്ങൾക്കും വഴങ്ങിയാണ് ഡബിൾ ഏജന്റായതെങ്കിൽ ഒരു ആശയത്തിന്റെ പുറത്തായിരുന്നു ബ്ലേക്ക് ഈ അപകടം പിടിച്ച പണി ഏറ്റെടുത്തത്.
ഏതായാലും ഇതോടെ ബ്ലേക്ക് ഉത്തരകൊറിയയിൽ നിന്നു മോചിതനായി. ലണ്ടനിൽ തിരിച്ചെത്തിയ അദ്ദേഹം കെജിബിക്കു വേണ്ടി ആദ്യ അസൈൻമെന്റ് വിജയകരമായി തന്നെ പൂർത്തീകരിച്ചു. സോവിയറ്റ് നീക്കങ്ങൾ നിരീക്ഷിക്കാനായി കിഴക്കൻ ബർലിനിലേക്ക് പടിഞ്ഞാറൻ ചേരി പണിത ഒരു രഹസ്യ ടണൽ അദ്ദേഹം കെജിബിക്കു കാട്ടിക്കൊടുത്തു.
അതൊരു തുടക്കമായിരുന്നു. പിന്നീട് ബ്ലേക്ക് അസംഖ്യം വിവരങ്ങൾ റഷ്യയ്ക്കായി ചോർത്തി നൽകി. കിഴക്ക്, പടിഞ്ഞാറൻ ചേരികളുടെ മത്സരഭൂമിയായിരുന്ന ജർമനിയിൽ രഹസ്യപ്പേരുകളിലും മറ്റും പ്രവർത്തിച്ചിരുന്ന അഞ്ഞൂറിലധികം എംഐ സിക്സ് ചാരൻമാരെ കണ്ടെത്താൻ കെജിബിക്ക് സാധിച്ചു. ഇവരിൽ ചിലർ പിടിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധേയരാകുകയും ചെയ്തു. ഇതെല്ലാം നടക്കുന്നതിനിടെ ജിലിയൻ എന്ന എംഐ സിക്സ് ഉദ്യോഗസ്ഥയെ ബ്ലേക്ക് വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ 3 കുട്ടികളുമുണ്ടായി. ജിലിയന് ഭർത്താവിന്റെ രണ്ടാം മുഖത്തെപ്പറ്റി യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.
∙പിടി വീണപ്പോൾ
ഇതിനിടെ ഒരു പോളിഷ് ഇന്റലിജൻസ് ഓഫിസറിൽ നിന്ന് എംഐ സിക്സിനു ലഭിച്ച വിവരം ബ്ലേക്കിന്റെ കള്ളി വെളിച്ചത്താക്കി. താമസിയാതെ ഇദ്ദേഹത്തെ പിടി കൂടി ലണ്ടനിൽ വിചാരണ ചെയ്തു. എല്ലാ കുറ്റങ്ങളും ബ്ലേക്ക് ഏറ്റെടുത്തു. കൂടുതൽ മെച്ചപ്പെട്ട ഒരു ലോകത്തിനു വേണ്ടിയാണു താനിതു ചെയ്തതെന്ന് അദ്ദേഹം പറയുകയും ചെയ്തു. മൂന്ന് ജീവപര്യന്തങ്ങൾ കൂട്ടിച്ചേർത്ത് 42 വർഷങ്ങളാണ് തടവുശിക്ഷയായി കോടതി ബ്ലേക്കിനു വിളിച്ചത്. 1961ൽ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. അതീവശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള വേംവുഡ‍് സ്ക്രബസ് ജയിലായിരുന്നു ബ്ലേക്കിനു വേണ്ടി ഒരുക്കിയിരുന്നത്.
എന്നാൽ 5 വർഷങ്ങൾക്കു ശേഷം 1966ൽ ബ്രിട്ടൻ മൊത്തം ഞെട്ടിത്തരിച്ചു. ജോർജ് ബ്ലേക്ക് തടവുചാടി എന്ന വാർത്ത കാട്ടുതീ പോലെ പടർന്നു. സിനിമകളിലൊക്കെ കാണുന്നതു പോലെ ഒരു കയർ ഏണി ഉപയോഗിച്ചാണ് അദ്ദേഹം ജയിലിനു പുറത്തെത്തിയത്. ബ്ലേക്കിനൊപ്പം മറ്റു മൂന്നു പേർ കൂടി രക്ഷപ്പെട്ടിരുന്നു. തടവുചാട്ടത്തിനു ശേഷം കുറേ ദിനങ്ങൾ സംഘം ഇംഗ്ലണ്ടിൽ പലയിടത്തായി ഒളിച്ചു താമസിച്ചു. ഒടുവിൽ എങ്ങനെയൊക്കെയോ കിഴക്കൻ ജർമനിയിലെത്തി.
∙റഷ്യയിലെ ഹീറോ
പടിഞ്ഞാറിനോട് എന്നെന്നേക്കുമായി വിടപറഞ്ഞ് ബ്ലേക്ക് താമസിയാതെ സോവിയറ്റ് യൂണിയനിലെത്തി. വീരോചിതമായ സ്വീകരണമാണ് അദ്ദേഹത്തിന് അവിടെ ലഭിച്ചത്. സോവിയറ്റ് തലസ്ഥാനമായ മോസ്കോയിലെ കണ്ണായ സ്ഥലത്ത് റഷ്യൻ അധികൃതർ അദ്ദേഹത്തിനു താമസ സൗകര്യമൊരുക്കി. ഒട്ടേറെ മെഡലുകളും കെജിബിയിൽ നിന്നു കേണൽ സ്ഥാനവും അദ്ദേഹത്തിനു ലഭിച്ചു.
ഇതിനിടെ ആദ്യഭാര്യ ജിലിയൻ, ബ്ലേക്കുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. ഇതെത്തുടർന്ന് റഷ്യൻ യുവതിയായ ഇദയെ അദ്ദേഹം വിവാഹം കഴിക്കുകയും ഈ ബന്ധത്തിൽ ഒരു മകനുണ്ടാകുകയും ചെയ്തു.
എന്നാൽ പിൽക്കാലത്ത് താനേറെ വിശ്വസിച്ചിരുന്ന കമ്യൂണിസം റഷ്യയിൽ തകർന്നുവീഴുന്നതിനും സോവിയറ്റ് സാമ്രാജ്യം ഛിന്നഭിന്നമാകുന്നതിനും ബ്ലേക്ക് സാക്ഷ്യം വഹിച്ചു. എങ്കിലും അദ്ദേഹം തന്റെ തീരുമാനങ്ങൾ തെറ്റായെന്ന് ഒരുകാലത്തും ചിന്തിച്ചില്ല.
Summary : George Blake former MI6 spy