ADVERTISEMENT

കാലം 1749, ലണ്ടനിലെ ദിനപത്രങ്ങളിൽ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. നഗരത്തിൽ ഉടനെ നടക്കാൻ പോകുന്ന ഒരു പരിപാടിയിൽ ഒരാളെ ജീവനോടെ ഒരു ചെറിയ കുപ്പിയിൽ ഇറക്കാൻ പോകുന്നെന്നായിരുന്നു ഉള്ളടക്കം. പരസ്യം കണ്ടവരെല്ലാം പരിപാടിക്ക് ടിക്കറ്റെടുത്തു. ഓഡിറ്റോറിയത്തിലെ എല്ലാ സീറ്റും ബുക്ക്ഡായി. എന്നാൽ പരിപാടി ദിവസം അവിടെ വന്നവർക്ക് കുപ്പിയിലിറക്കുന്നതു പോയിട്ട് പരിപാടിയുടെ സംഘാടകരെപ്പോലും കാണാനായില്ല. ഒടുവിൽ അവിടെ കലാപമായി.

ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഉൾപ്പെട്ട രണ്ടു പ്രമുഖർ തമ്മിൽ നടന്ന ബെറ്റുവയ്പായിരുന്നു ഇതിനെല്ലാം കാരണം. ലോകത്തൊരിക്കലും നടക്കില്ലെന്നുറപ്പുള്ള ഒരു കാര്യത്തിനു പോലും ടിക്കറ്റ് എടുത്ത് എത്താൻ മടിയില്ലാത്ത ആളുകളാണ് ലണ്ടനിലുള്ളതെന്ന് ഒരു രാജകുടുംബാംഗം പറഞ്ഞപ്പോൾ മറ്റെയാൾ ഇതിനെ എതിർത്തു. തുടർന്നായിരുന്നു ബെറ്റുവച്ചത്.

ഇന്ന് ഏപ്രിൽ 1. ലോക വിഡ്ഢിദിനം, ആളുകൾ മറ്റുള്ളവരെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്ന ദിനം. ആരെങ്കിലുമൊക്കെ നമ്മെ പറ്റിക്കുമ്പോൾ, ശ്ശൊ വല്ലാത്ത ചെയ്ത്തായി പോയല്ലോ എന്നു നമ്മൾ പറയാറുണ്ട്. എന്നാൽ ലണ്ടൻ സംഭവം പോലെ ലോകചരിത്രത്തിൽ നടന്നിട്ടുള്ള പല പറ്റിക്കലുകളും കേട്ടാൽ നമ്മൾ മൂക്കത്തു വിരൽ വച്ചുപോകും, അത്ര അവിശ്വസനീയമാണ് പലതും.

1905 ഏപ്രിൽ 1 വിഡ്ഢിദിനത്തിൽ ബെർലിനർ എന്ന ജർമൻ ദിനപത്രം ഒരു വാർത്ത പ്രസിദ്ധീകരിച്ചു. യുഎസ് ട്രഷറിയുടെ കീഴിൽ കുറേ കള്ളൻമാർ ഒരു ടണൽ തുരന്നെന്നും കോടിക്കണക്കിന് ഡോളർ മൂല്യമുള്ള സ്വർണവും പണവും അപഹരിച്ചു കൊണ്ടുപോയെന്നുമായിരുന്നു അത്. ജനങ്ങൾ അറിഞ്ഞാൽ പ്രശ്‌നമാകുമെന്നതു കൊണ്ട് സംഭവം യുഎസ് സർക്കാർ മറിച്ചു വച്ചിരിക്കുകയാണെന്നു കൂടി ദിനപത്രത്തിൽ വന്നു. ഏതായാലും സംഭവം യൂറോപ്പിലെയും യുഎസിലെയും പത്രങ്ങൾ ഏറ്റുപിടിച്ചതോടെ വലിയ കോലാഹലമായി. ഒടുവിൽ നടത്തിയ അന്വേഷണത്തിൽ ലൂയി വെറക് എന്ന അമേരിക്കക്കാരൻ പറ്റിച്ച തമാശയായിരുന്നു ഇതെന്ന് തെളിഞ്ഞു.

ഒരു പറ്റിക്കലാണോ അതോ പ്രതിഷേധമാണോ എന്ന് വേർതിരിക്കാൻ സാധിക്കാത്ത സംഭവമാണ് 1959ലെ കാക്കറെക്കോ സംഭവം. ബ്രസീൽ തലസ്ഥാനം സാവോ പോളോയിൽ മേയർ തിരഞ്ഞെടുപ്പ്. 540 സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. എന്നാൽ ഒറ്റെയൊരാളെയും ഇഷ്ടപ്പെടാതിരുന്ന കുറേ വിദ്യാർഥികൾ ചേർന്ന് ഒരു പണിയൊപ്പിച്ചു. സാവോ പോളോ മൃഗശാലയിലെ കാക്കറെക്കോ എന്ന കാണ്ടാമൃഗത്തെ സ്ഥാനാർഥിയായി നിയമിച്ചു. ഒരു ലക്ഷത്തിലധികം വോട്ടു നേടി കാക്കറെക്കോ വിജയിച്ചു. ഇതെത്തുടർന്ന് സാവോ സാവോപോളോയുടെ മേയറായി കാക്കറെക്കോ നിയമിക്കപ്പെട്ടു എന്ന രീതിയിൽ പ്രചരണം ഉയർന്നെങ്കിലും സാവോപോളോ നഗരസഭാ അധികൃതർ നിഷേധിച്ചതോടെ പറ്റിക്കലിന് അവസാനമായി.

മറ്റൊരു പറ്റിക്കൽ സംഭവമായിരുന്നു 1835ൽ ന്യൂയോർക്ക് സൺ എന്ന ദിനപത്രം തുടക്കമിട്ടത്. ചന്ദ്രനിൽ നാനൂറു കോടി അന്യഗ്രഹജീവികൾ പാർക്കുന്ന ഒരു വലിയ രാജ്യമുണ്ടെന്നും അവിടെ കൃഷിയും പിരമിഡുകളും ചിറകുകളുള്ള മനുഷ്യരുമൊക്കെയുണ്ടെന്നും അവർ വാർത്ത കൊടുത്തു. ഒരു അജ്ഞാതനായ ശാസ്ത്രജ്ഞനെ ഇന്‌റർവ്യൂ ചെയ്ത് ആധികാരികമായി നൽകിയ വാർത്ത യഥാർഥത്തിൽ അന്നത്തെ കാലത്ത് അഭ്യൂഹങ്ങൾ പടച്ചു വിട്ട ചില ശാസ്ത്രലേഖകരെ കളിയാക്കിയുള്ള ആക്ഷേപഹാസ്യ ലേഖനമായിരുന്നു. എന്നാൽ ഇതു വായിച്ച വായനക്കാർ ഇതെല്ലാം സത്യമാണെന്നു ധരിച്ചുകളഞ്ഞു. ചന്ദ്രനെപ്പറ്റി അത്രയൊന്നും പഠനങ്ങളോ വിവരങ്ങളോ ഇല്ലാത്ത കാലത്താണ് ഇതെന്ന് ഓർക്കണം.

 

എന്നാൽ ഇതിനെയെല്ലാം തോൽപിക്കുന്ന പറ്റിക്കലാണ് 1974 ഏപ്രിൽ ഒന്നിന് അലാസ്‌ക സ്വദേശിയായ ഒലിവർ പോർക്കി ബിക്കാർ നടത്തിയത്. അലാസ്‌കയിലെ നിർജീവമായി കിടന്ന അഗ്നിപർവതമായ മൗണ്ട് എഡ്ജ്കുംബെയ്ക്കു മുകളിൽ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് ടയറുകൾ എത്തിച്ച പോർക്കി, ഇവ അവിടെയിട്ടു തീ കൂട്ടി. എഡ്ജ്കുംബയ്ക്കു സമീപമുള്ള നഗരമായ സിറ്റ്കയിലെ നിവാസികൾ ഉറക്കമുണർന്നപ്പോൾ കണ്ടത് പുകയുയരുന്ന അഗ്നിപർവതത്തെ. അഗ്നിപർവത സ്‌ഫോടനം നടക്കാൻ പോകുകയാണെന്ന് കരുതി അവരിൽ പലരും പേടിച്ചു വിറച്ചു. ഒടുവിൽ യുഎസ് തീരസംരക്ഷണസേനയ്ക്ക് വരെ പ്രശ്‌നത്തിൽ ഇടപെടേണ്ടി വന്നു. എജ്ജാതി പറ്റിക്കൽ...അല്ലേ?

English summary : Some April fool pranks in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com