ADVERTISEMENT

ചന്ദ്രനിലെത്തിയ അപ്പോളോ 11 ദൗത്യത്തിലെ യാത്രക്കാരനായിരുന്ന മൈക്കൽ കോളിൻസ് ബുധനാഴ്ച 91 –ാം വയസ്സിൽ അന്തരിച്ച കാര്യം അറിഞ്ഞല്ലോ? ഒരു വർഷത്തിലേറെയായി കോവിഡിന്റെ ശല്യം തുടങ്ങിയിട്ട്. ക്വാറന്റീൻ എന്ന് നമ്മൾ മിക്കവാറും കേൾക്കുകയും ചിലരൊക്കെ അനുഭവിക്കുകയും ചെയ്തിട്ടുണ്ടാകും. ഒറ്റയ്ക്കിരിക്കുന്നത് പലർക്കും വലിയ കഷ്ടമാണ്. എന്നാൽ നമ്മളൊന്നും അനുഭവിച്ച ഒറ്റപ്പെടലൊന്നും ഒന്നുമല്ലെന്നറിയാൻ കോളിൻസിന്റെ കഥ കേട്ടാൽ മതി.

apollo-11-mission-overview5

ഒറ്റയ്ക്കൊരു കറക്കം

മൂന്നു പേരാണ് ചന്ദ്രനിലേക്കു പോയതെന്ന് അറിയാമല്ലോ? നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ (Buzz Aldrin) പിന്നെ കോളിൻസ്. ആംസ്ട്രോങ്ങും ആൽഡ്രിനും ലൂനാർ മൊഡ്യൂൾ എന്ന പേടകത്തിലേറി ചന്ദ്രനിലേക്കിറങ്ങിയപ്പോൾ കോളിൻസ് ചന്ദ്രനു ചുറ്റും കറങ്ങുകയായിരുന്നു. ചന്ദ്രന്റെ ഒരു വശം മാത്രമാണു നമ്മൾ കാണുന്നതെന്നറിയാമല്ലോ. കാണാത്ത വശത്തെ വിദൂര വശം എന്നുപറയും. കോളിൻസ് ചന്ദ്രനെ ചുറ്റിക്കറങ്ങുന്നതിനിടെ ഈ വിദൂരവശത്തൊക്കെ എത്തി. അതുവരെ ഭൂമിയിലെ കൺട്രോൾ സെന്ററുമായി സംസാരിക്കാനെങ്കിലും അദ്ദേഹത്തിനു കഴിയുമായിരുന്നു. എന്നാൽ വിദൂരവശത്ത് എത്തിയതോടെ ഇതും ഇല്ലാതായി. ഒന്നും ചെയ്യാനില്ലാതെ, ആരുമായും ഒന്നു മിണ്ടാൻ പോലുമാകാത്ത 22 മണിക്കൂർ നീണ്ട ഒറ്റപ്പെടൽ .ചിന്തിക്കാൻ കഴിയുന്നുണ്ടോ അങ്ങനൊരു അവസ്ഥ ?

apollo-11-mission-overview2

എലിക്കൂട്ടിൽ ക്വാറന്റീൻ

ചന്ദ്രനിൽ പോയ മൂവർ‍സംഘം 1969 ജൂലൈ 24നു ഭൂമിയിൽ തിരിച്ചെത്തി. കടലിലാണു പേടകം വന്നു വീണത്. പൂച്ചെണ്ടും ബൊക്കെയുമൊക്കെ ഏറ്റുവാങ്ങി അവർ അന്നു തന്നെ ജനങ്ങളുടെ ഇടയിലൂടെ നടന്നെന്നു നമ്മൾ വിചാരിക്കും, പക്ഷേ അങ്ങനെയായിരുന്നില്ല സ്ഥിതി. ആദ്യം തന്നെ ഒരു ചില്ലുകൂടു പോലുള്ള ‘മൊബൈൽ ക്വാറന്റീൻ’ സംവിധാനത്തിലേക്കാണ് യാത്രക്കാരെ കയറ്റിയത്.

 

hai-kids-image-eight

കാരണമെന്തെന്നോ, ചന്ദ്രനിൽ ജീവനില്ല എന്നൊക്കെ ഇന്ന് ഏകദേശം ഉറപ്പാണെങ്കിലും അന്നത്തെ ശാസ്ത്രജ്ഞർക്ക് അക്കാര്യത്തിൽ സംശയമുണ്ടായിരുന്നു. കൊറോണ പോലൊക്കെയുള്ള ഏതെങ്കിലും അപകടകാരി വൈറസുമായിട്ടല്ല യാത്രികർ തിരികെ വരുന്നതെന്ന് എങ്ങനെ ഉറപ്പിക്കും? അതിനു വേണ്ടിയാണ് ക്വാറന്റീൻ ഒരുക്കിയത്. പിന്നീടവരെ ഒരു റൂമിലേക്കു മാറ്റി ക്വാറന്റീൻ തുടർന്നു. കൂട്ടിനു കുറച്ച് വെള്ള എലികളുമുണ്ടായിരുന്നു. യാത്രക്കാർക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിൽ എലികളിലേക്ക് അതു പകരും. ഇതു വഴി രോഗം കണ്ടുപിടിക്കാമെന്നായിരുന്നു നാസയുടെ വിചാരം. ഏതായാലും എലികൾക്ക് ഒന്നും പറ്റിയില്ല. കുറച്ച് ദിവസം കഴിഞ്ഞ് യാത്രക്കാരെ പുറത്തിറക്കി. 22 ദിവസത്തോളം നീണ്ട ക്വാറന്റീനിൽ ബോറടിക്കാതിരിക്കാനായി റൂമിനുള്ളിൽ ഒരു ടെലിവിഷനും ഒട്ടേറെ പുസ്തകങ്ങളും ഒരു ടേബിൾ ടെന്നിസ് കോർട്ടുമാണുണ്ടായിരുന്നത്.

ചന്ദ്രന്റെ മണം 

ചന്ദ്രൻ കാണാൻ വളരെ നല്ലതാണെങ്കിലും അവിടെ  വെടിമരുന്നിന്റെ പോലുള്ള മണമാണ് എന്നാണു പോയി വന്നവർ പറഞ്ഞിട്ടുള്ളത്. ചന്ദ്രനിലെ മണ്ണിൽ അടങ്ങിയ രാസവസ്തുക്കൾ മൂലമാണ് ഇത്.

hai-kids-image-three

 

apollo-11-mission-overview4

ചന്ദ്രനിൽ പോയോ?

മനുഷ്യൻ ചന്ദ്രനിൽ പോയിട്ടേയില്ലെന്നും ഇതെല്ലാം കല്ലുവച്ച നുണയാണെന്നും പറയുന്ന ഒരു കൂട്ടം ആൾക്കാരുമുണ്ട്. ടെക്സസിൽ ഏതോ മരുഭൂമിയിൽ ഷൂട്ടു ചെയ്ത കള്ളത്തരമാണു ചന്ദ്രയാത്രയെന്ന് ഇവർ പറയുന്നു. എന്നാൽ ഇവരുടെ വാദങ്ങളൊക്കെ പണ്ടുതന്നെ ശാസ്ത്രജ്ഞർ പൊളിച്ചടുക്കിയിട്ടുണ്ട്.

apollo-11-mission-overview3

 

അവരുടെ വാക്കുകൾ

1969 ജൂലൈ 20 ന് ലൂനാർ മോഡ്യൂൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയശേഷം നീൽ ആംസ്ട്രോങ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള കൺട്രോൾ സ്റ്റേഷനിലേക്കു നൽകിയ സന്ദേശം ഇതായിരുന്നു: The eagle has landed. 

ചന്ദ്രനിൽ വച്ച് ഉച്ചരിക്കപ്പെട്ട ആദ്യ വാചകങ്ങളാണ് ഇത്! ചന്ദ്രനിൽ കാലുകുത്തിയതിനെക്കുറിച്ച് ആംസ്ട്രോങ് അന്നു പറഞ്ഞ ഈ വാചകങ്ങളും വളരെ പ്രശസ്തമാണ്: That's one small step for man, one giant leap for mankind.എഡ്വിൻ ആൽഡ്രിൻ ചന്ദ്രനിൽ ആദ്യം പറഞ്ഞ വാചകം ഇതായിരുന്നു: Beautiful View അപ്പോൾ ആംസ്ട്രോങ് ചോദിച്ചു:  Isn't that something? Magnificent sight out there? ആൽഡ്രിൻ ഇങ്ങനെ പ്രതികരിച്ചു: Magnificent Desolation. ഇതാണ് ചന്ദ്രനിലുണ്ടായ ആദ്യത്തെ സംഭാഷണം! ആൽഡ്രിന്റെ ആത്മകഥയുടെ രണ്ടാം ഭാഗത്തിന്റെ പേര് ഇങ്ങനെയാണ്: Magnificent Desolation: The Long Journey Home from the Moon.

 

‌മൂവർസംഘത്തിൽ ഇനി ജീവിച്ചിരിക്കുന്നത് എഡ്വിൻ ആൽഡ്രിൻമാത്രം. കോളിൻസിന് ആദരാഞ്ജലിയർപ്പിച്ച് ആൽഡ്രിന്റെ ട്വീറ്റ്. 

 

English Summary: Apollo 11 mission overview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com