ADVERTISEMENT

കൂട്ടുകാർക്ക് ഊഞ്ഞാലാടുന്നത് ഇഷ്ടമായിരിക്കുമല്ലോ. സന്തോഷവും ഊർജവും ഒക്കെ  മനസ്സിൽ നിറയ്ക്കുന്ന ഊഞ്ഞാലാട്ടത്തിനിടെ ഒന്ന് കൈവിട്ടു വീണു പോയാലോ ? കോവിഡ് സാഹചര്യത്തിൽ പഠനം തുടരാൻ  നമുക്കു മുന്നിലുള്ള പ്രധാന മാർഗമായ ഓൺലൈൻ വിദ്യാഭ്യാസവും ഇതുപോലെയാണ്. ഒന്നു ശ്രദ്ധിച്ചാൽ ആസ്വദിച്ചു പഠിച്ച് അറിവു നേടാം. ഇല്ലെങ്കിൽ നമ്മുടെ ശ്രദ്ധയും മനസ്സും പഠനത്തിൽ നിന്നു വ്യതിചലിക്കാൻ ഒട്ടേറെ ചാലുകളാണ് ഓൺലൈനിലുള്ളത്. ഓൺലൈൻ വിദ്യാഭ്യാസം അധ്യയനത്തിന്റെ സുഗമമായ തുടർച്ച ഉറപ്പു വരുത്തുന്നുണ്ടെങ്കിലും ശാരീരികവും മാനസികവും ആയ ഒട്ടേറെ വെല്ലുവിളികൾ കുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്.

 

പഠനത്തിനും തുടർന്നുള്ള ഗൃഹപാഠത്തിനുമെല്ലാം മൊബൈൽ ഉൾപ്പെടെ ദീർഘസമയം ഉപയോഗിക്കേണ്ടി വരുന്നത്  പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. വീടിനകത്തുതന്നെ ചടഞ്ഞു കൂടിയിരിക്കുന്നതും സഹപാഠികളെ നേരിട്ടു കാണാത്തതിന്റെ ആവലാതികളും വ്യായാമം നൽകുന്ന കായിക വിനോദങ്ങളുടെ അഭാവവും പഠനത്തെക്കുറിച്ചുള്ള ആശങ്കകളും ആഹാരരീതികളിലെ വ്യതിയാനങ്ങളുമൊക്കെ ചേർന്നുള്ള പ്രശ്നങ്ങൾ വേറെ. 

 

ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്

 

∙സ്ക്രീനിലേക്കു തന്നെ നോക്കിയിരിക്കുമ്പോൾ കണ്ണുകൾ ചിമ്മുന്നതിന്റെ എണ്ണം കുറയും. അതു കണ്ണുനീരിന്റെ ഒഴുക്കിനെ ബാധിക്കും. കണ്ണിന്റെ നനവ് കുറയുകയും വരൾച്ച, പുകച്ചിൽ, അസ്വസ്ഥത എന്നിവ ഉണ്ടാവുകയും ചെയ്യുന്നു. ഇതൊഴിവാക്കാൻ കണ്ണുകൾ ഇടയ്ക്കിടെ ബോധപൂർവം  ചിമ്മുന്നതു നല്ലതാണ്. 

 

∙കംപ്യൂട്ടർ സ്ക്രീനിന്റെ സ്ഥാനം കണ്ണുകളിൽ നിന്ന് ഏകദേശം 20 ഇഞ്ച് അകലെയും നാല് - ആറ് ഇഞ്ച് താഴെയുമായി ക്രമീകരിക്കണം. 

 

∙45 മിനിറ്റ് ക്ലാസിനു ശേഷം 10-15 മിനിറ്റ് ബ്രേക്ക് എടുക്കുക. ഇതിനനുസരിച്ചു ക്ലാസുകൾ ക്രമീകരിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. കാലുകൾ മടക്കി നിവർത്തുകയോ രണ്ടു മിനിറ്റ് നടക്കുകയോ ആവാം. 

 

∙20-20-20 നിയമം: കംപ്യൂട്ടർ/ടിവി സ്ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കുമ്പോൾ ഓരോ 20 മിനിറ്റ് ഇടവേളയിലും 20  സെക്കൻഡ് വീതം 20 അടി അകലേക്കു നോക്കിക്കൊണ്ട് കണ്ണുകളുടെ സമ്മർദം കുറയ്ക്കാം. 

∙ഓൺലൈൻ ക്ലാസിനിടെ ഇടയ്ക്കിടെ ഓരോന്നു കൊറിക്കുകയും കുടിക്കുകയും ചെയ്യുന്നതു ശീലമാക്കിയിട്ടുണ്ട് പലരും. ഇങ്ങനെ ജങ്ക് ഫൂഡ് അമിതമായി കഴിക്കുന്നതു നല്ലതല്ല. കഴിഞ്ഞ അധ്യയന വർഷം അമിത വണ്ണം കുട്ടികളിൽ കൂടാനുള്ള പ്രധാന കാരണം ഇത്തരം ആഹാര രീതിയാണ്. ഭക്ഷണം കൃത്യസമയത്തു മാത്രമാക്കണം.

∙കുടുംബത്തിലെ എല്ലാവരും ഒത്തു ചേർന്നുള്ള ക്വാളിറ്റി ടൈമിനു പ്രാധാന്യം നൽകണം. പരസ്പരം സ്നേഹത്തോടെ സംവദിച്ചും പങ്കുവച്ചും കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം ഊട്ടിയുറപ്പിക്കാൻ കഴിയണം. എല്ലാവരും ഒന്നു ചേർന്നുള്ള വിനോദങ്ങളും കളികളും കുടുംബാന്തരീക്ഷവും മാനസികാരോഗ്യവും മെച്ചപ്പെടുത്തും.

∙നടത്തം, ബാഡ്മിന്റൻ, സൈക്ലിങ്, നീന്തൽ തുടങ്ങി വ്യായാമത്തിനുതകുന്നവ എന്താണോ ചെയ്യാൻ സാധിക്കുന്നത് അവയിൽ സകുടുംബം പങ്കാളികളാവുക. 

∙ഈ മഹാമാരിക്കാലത്തിന്റെ അനിശ്ചിതത്വത്തിനിടയിൽ കൂട്ടുകാർ ഒറ്റയ്ക്കല്ലെന്ന് ഓർക്കുക. കൂട്ടായി മാതാപിതാക്കളും അധ്യാപകരും എല്ലായ്പ്പോഴും  ഉണ്ട്. ഓൺലൈൻ ക്ലാസുകൾക്കിടയിൽ ഏതെങ്കിലും തരത്തിൽ അനുചിതമായ സന്ദേശങ്ങളോ പെരുമാറ്റങ്ങളോ നേരിടേണ്ടി വന്നാൽ അക്കാര്യം മാതാപിതാക്കളെ അറിയിക്കുന്നതിൽ തെല്ലും അമാന്തിക്കരുത്.

 

(ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ കൺസൽറ്റന്റ് പീഡിയാട്രീഷ്യനാണ് ലേഖകൻ)

 

English summary : Ways to stay safe healthy as an online student 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com