ബല്ലാസ്റ്റ് വാട്ടർ വഴി വന്ന ഏഷ്യൻ കെൽപും കോളറയും; വെള്ളത്തിന്റെ ലോകസഞ്ചാരം
Mail This Article
ലോകത്ത് ചരക്കുനീക്കത്തിന്റെ ഏതാണ്ട് 90% കടൽമാർഗമാണ് നടക്കുന്നത്. അതിൽത്തന്നെ 90% കണ്ടെയ്നറുകൾ വഴിയും. പതിനായിരക്കണക്കിനു കണ്ടെയ്നറുകൾ ഒരു കപ്പലിൽ കൊണ്ടുപോകാൻ കഴിയും. ഒരേ സമയം ലക്ഷത്തിലേറെ കപ്പലുകളാണ് കടലിൽ ഉള്ളത്. ഇതിൽ 6000 എണ്ണം വലിയ കണ്ടെയ്നർ കപ്പലുകളാണ്.വലിയ ചരക്കുകപ്പലുകൾ ലോകത്ത് ഒരിടത്തുനിന്നു സാധനങ്ങൾ കയറ്റി മറ്റിടങ്ങളിൽ എത്തിക്കുന്നു, അവ തിരികെപ്പോകുമ്പോൾ പലപ്പോഴും മറ്റുസാധനങ്ങൾ തിരികെയും കൊണ്ടുപോകുന്നു. എന്നാൽ അയിരുകൾ, കൽക്കരി, അസംസ്കൃത എണ്ണ എന്നിവ കൊണ്ടുപോകുന്ന വലിയ ടാങ്കർ കപ്പലുകൾ തിരികെപ്പോകുന്നത് കാലിയായിട്ടാണ്. ഒരു വലിയ എണ്ണടാങ്കർ നാലുലക്ഷം ടൺ എണ്ണയൊക്കെയാണ് കൊണ്ടുപോകുക. ലോഡ് ഇറക്കി ഭാരം ഒഴിഞ്ഞുകഴിയുമ്പോൾ കാലിയായ കപ്പൽ ഉയർന്ന് പൊങ്ങിമറിയില്ലേ?ഷിപ്പിങ് ബല്ലാസ്റ്റ്
കാലിയായ കപ്പൽ ബാലൻസ് തെറ്റി മറിയാതിരിക്കാൻ, ഇറക്കുന്ന ഭാരത്തിനു തുല്യമായി ചരക്കുകപ്പലുകളിൽ വെള്ളം നിറയ്ക്കും. ഇതിനു പറയുന്ന പേരാണ് ഷിപ്പിങ് ബല്ലാസ്റ്റ് (shipping ballast). ഇങ്ങനെ 1000 കോടി ടൺ ബല്ലാസ്റ്റ് വാട്ടർ ആണ് ഓരോ വർഷവും അങ്ങുമിങ്ങും കടൽമാർഗം കൊണ്ടുപോകുന്നത്. ചരക്ക് കൊണ്ടുപോകുന്ന അതേ അറകളിൽ അല്ല ബല്ലാസ്റ്റ് നിറയ്ക്കുന്നത്. അതിന് പ്രത്യേകമായ അറകൾ വേറെയുണ്ട്.
വല്ലാത്ത ബല്ലാസ്റ്റ്
ഈ ബല്ലാസ്റ്റ് വാട്ടർ വലിയ കുഴപ്പങ്ങളാണ് ലോകവ്യാപകമായി ഉണ്ടാക്കുന്നത്. ചരക്കിറക്കുന്നതോടൊപ്പം ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് നിറയ്ക്കുന്ന വെള്ളത്തിൽ ആയിരക്കണക്കിനു ജലജീവികളും ചെടികളും ജന്തുക്കളും ഉണ്ടാകും. അതു ലോകം ചുറ്റി മറ്റൊരിടത്ത് എത്തുമ്പോൾ അവിടുത്തെ വെള്ളത്തിലേക്ക് തുറന്നുവിടുന്നു. ഓരോ ദിവസവും 10000 സ്പീഷിസ് ജീവികളെയാണ് ഇങ്ങനെ കപ്പലുകളിലെ ബല്ലാസ്റ്റ് വാട്ടർ വഴി കൊണ്ടുപോകുന്നത്. ഇതു ലോകമെങ്ങും പലതരത്തിലുള്ള അധിനിവേശ ജന്തു-സസ്യജാലങ്ങളുടെ കടന്നുവരവിനു കാരണമാകുന്നുണ്ട്. ഇപ്പോൾത്തന്നെ അത്തരം നൂറുകണക്കിന് അധിനിവേശങ്ങൾ സംഭവിച്ചുകഴിഞ്ഞു. പലപ്പോഴും ഇവ പ്രാദേശിക ജീവജാലങ്ങൾക്ക് വലിയ നാശം ഉണ്ടാക്കുന്നുമുണ്ട്. ഇത്തരം അധിനിവേശജീവജാലങ്ങൾ മൂലമുണ്ടാവുന്ന വാർഷികനഷ്ടം അഞ്ചരലക്ഷം കോടി രൂപയ്ക്കു തുല്യമാണത്രേ.
ബല്ലാസ്റ്റിനെ മെരുക്കാൻ
ഷിപ്പിങ് ബല്ലാസ്റ്റ് കൈകാര്യം ചെയ്യാൻ 2004ൽ ഒരു രാജ്യാന്തര ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ബല്ലാസ്റ്റ് വാട്ടർ കൈകാര്യം ചെയ്യാനുള്ള മാനദണ്ഡങ്ങൾ പറയുന്നുണ്ട്. ഒരു രാജ്യത്തുനിന്ന് എടുത്ത ബല്ലാസ്റ്റ് പുറം കടലിൽ കാലിയാക്കി അവിടെനിന്നുള്ള വെള്ളം നിറയ്ക്കണം. അതുപോലെ ബല്ലാസ്‌റ്റ് വാട്ടർ രാസപദാർഥങ്ങളോ അൾട്രാവയലറ്റോ വച്ച് ട്രീറ്റ് ചെയ്യണം. ഒരു രാജ്യത്ത് ചെല്ലുന്നതിനു മുൻപേ വെള്ളം എപ്പോൾ, എവിടുന്ന് എടുത്തതാണ് എന്നതൊക്കെ നേരത്തേ അയച്ചുകൊടുക്കണം, എന്നാൽ മാത്രമേ തുറമുഖത്തേക്ക് അടുക്കാൻ സമ്മതിക്കൂ. പുറന്തള്ളുന്ന ബല്ലാസ്റ്റ് വെള്ളം ഒരു ശുദ്ധീകരണ പ്ലാന്റിലൂടെ കടത്തിവിട്ട് ഫിൽറ്റർ ചെയ്തിട്ട് മാത്രമേ പുറത്തേക്ക് ഒഴുക്കാൻ പാടുള്ളു. ബല്ലാസ്‌റ്റ് വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം (WBTS) ഇപ്പോൾ എല്ലാ പഴയ കപ്പലുകളിലും സ്ഥാപിക്കുന്നു. അതുകൊണ്ട് ലോകത്തെങ്ങുമുള്ള ഷിപ് യാർഡുകൾ രണ്ടുമൂന്നു വർഷമായി ഇതു സ്ഥാപിക്കുന്ന തിരക്കിലാണ്. പുതുതായി നിർമിക്കുന്ന കപ്പലുകളിൽ ബല്ലാസ്റ്റ് വാട്ടർ ട്രീറ്റ് ചെയ്യാനുള്ള സംവിധാനം കൂടി ഉണ്ടാകും.
ഏഷ്യൻ കെൽപും കോളറയും
ബല്ലാസ്റ്റ് വാട്ടർ വഴി ലോകസഞ്ചാരം നടത്തിയ അധിനിവേശജീവികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഏഷ്യൻ കെൽപ് എന്നറിയപ്പെടുന്ന ഒരു സീ വീഡ്. ജപ്പാന്റെയും കൊറിയയുടെയും കടൽത്തീരത്തെ തദ്ദേശവാസിയായ ഈ കെൽപ് 2009 -ൽ ആദ്യമായി സാൻ ഫ്രാൻസിസ്കോയിൽ കാണപ്പെട്ടു. ഇപ്പോൾ ലോകത്തെ മിക്കയിടത്തും ഇതിനെ കാണാം. ബല്ലാസ്റ്റ് വാട്ടർ വഴിവന്ന മറ്റൊന്ന് കോളറയാണ്. കൂടാതെ പല ജീവജാലങ്ങളും ഇത്തരം കപ്പലുകൾ വഴി ലോകമെങ്ങും പടർന്നു.
English Summary: Cargo ship and shipping ballast water