ADVERTISEMENT

1921ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത് ആൽബർട്ട് െഎൻസ്റ്റൈനായിരുന്നു. അത്യന്തം നാടകീയത നിറഞ്ഞ ആ നൊബൈൽ നേട്ടത്തിനു നൂറുവർഷം തികയുന്നു.

നൊബേൽ പുരസ്കാരം ഒരിക്കൽ തന്നെ തേടിയെത്തുമെന്ന് ആൽബർട്ട് ഐൻസ്റ്റൈന് ഉറപ്പായിരുന്നു. അതുകൊണ്ടാണല്ലോ സമ്മാനത്തുക മുഴുവൻ നൽകാമെന്ന് ആദ്യഭാര്യ മിലേവയ്ക്ക് അദ്ദേഹം വാക്കു നൽകിയത്. 1910 തൊട്ട് ഐൻസ്റ്റൈന്റെ പേര് ഭൗതികശാസ്ത്ര നൊബേലിനായി നിരന്തരം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ഓരോ വർഷവും ഇത്തവണ ഐൻസ്റ്റൈന് ആയിരിക്കുമെന്നു ശാസ്ത്രലോകം ഉറപ്പിച്ചു. എന്നാൽ ഓരോ തവണയും പുരസ്കാരം അദ്ദേഹത്തിൽനിന്നു വഴുതി. അതിശക്തമായ പ്രചാരവേലയായിരുന്നു അദ്ദേഹത്തിന്റെ എതിരാളികളായ ശാസ്ത്രജ്ഞർ അഴിച്ചുവിട്ടത്. ശാസ്ത്രലോകത്തേക്കും പടർന്നുപ‍ിടിച്ച ജൂതവിരോധത്തിന്റെ ഇരകളിലൊരാളായിരുന്നു ഐൻസ്റ്റൈൻ. അദ്ദേഹത്തിനു പുരസ്കാരം കിട്ടാതിരിക്കാനുള്ള ശ്രമങ്ങൾക്കു പിന്നിലുള്ള ശക്തമായൊരു കാരണം തീർച്ചയായും അതുതന്നെയായിരുന്നു. ജീവിച്ചിരിക്കെത്തന്നെ അനശ്വരതയുടെ ആൽബത്തിൽ ഇടം ഉറപ്പിച്ച സഹപ്രവർത്തകനോടുള്ള കുശ‍ുമ്പായിരുന്നു മറ്റൊരു കാരണം. 

albert-einstein-and-nobel-prize-interesting-facts4
ആൽബർട്ട് ഐൻസ്റ്റൈൻ

ആപേക്ഷികതയും അപേക്ഷയും

ശ്രദ്ധേയമായ ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ടെങ്കിലും വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ച ആപേക്ഷികതാ സിദ്ധാന്തത്തിനാകും അദ്ദേഹത്തിനു നൊബേൽ പുരസ്കാരം ലഭിക്കുക എന്നു കരുതിയവരായിരുന്നു ഏറെയും. ഐൻസ്റ്റൈന്റെ പേര് നാമനിർദേശം ചെയ്ത വിൽഹെം ഓസ്‌റ്റ്വാൾഡിനെപ്പോലുള്ളവർ നൊബേൽ സമിതിക്കുള്ള കത്തിൽ മറ്റു നേട്ടങ്ങൾക്കൊപ്പം ആപേക്ഷികതാ സിദ്ധാന്തത്തിന്റെ കാര്യം എടുത്തുപറഞ്ഞു. പണ്ടേക്കു പണ്ടേ കിട്ടേണ്ടിയിരുന്ന നൊബേൽ വൈകാനുള്ള കാരണങ്ങളിലൊന്നും ആപേക്ഷികതാ സിദ്ധാന്തമായിരുന്നു. അതിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും പരീക്ഷണത്തിലൂടെ തെളിയിക്കാനാവില്ലെന്നും കേവലം തത്വചിന്താപരമാണെന്നും വാദിച്ച ഒട്ടേറെ ശാസ്ത്രജ്ഞരുണ്ടായിരുന്നു. എക്സ‍്പിരിമെന്റലിസ്റ്റുകളായ ശാസ്ത്രജ്ഞർക്കായിരുന്നു അന്നു പുരസ്കാര സമിതിയിൽ മുൻതൂക്കം. 

albert-einstein-and-nobel-prize-interesting-facts3
ആൽബർട്ട് ഐൻസ്റ്റൈൻ

വെറും തത്വചിന്തയല്ല, ഇതാ തെളിവ്

ഐൻസ്റ്റൈനായി മുറവിളികൾ ഉയരുമ്പോഴും അതൊന്നും കേട്ടില്ലെന്നു നടിച്ച് സമിതി മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. ഐൻസ്റ്റൈനു പുരസ്കാരം ലഭിച്ചില്ലെങ്കിൽ അതിന്റെ നഷ്ടം നൊബേൽ പുരസ്കാരത്തിനായിരിക്കുമെന്നു പ്രമുഖരായ ശാസ്ത്രജ്ഞർ തന്നെ ചൂണ്ടിക്കാട്ടി. അൻപതുവർഷം കഴിഞ്ഞ് നൊബേൽ ജേതാക്കളുടെ പട്ടിക നോക്കുമ്പോൾ അതിൽ ലോകം കണ്ട എക്കാലത്തെയും വലിയ ശാസ്ത്രജ്ഞരിൽ ഒരാളുടെ പേരു കണ്ടില്ലെങ്കിൽ അതു വലിയ നാണക്കേടാകുമെന്നു പലരും വാദിച്ചു. ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിനു തെളിവുകളില്ലെന്ന വാദത്തിന്റെ മുനയൊട‍ിക്കുന്നതായിരുന്നു 1919ലെ സൂര്യഗ്രഹണ സമയത്ത് ബ്രിട്ടിഷ് ജ്യോതിശാസ്ത്രജ്ഞൻ സർ ആർതർ എഡ്ഡിങ്ടൺ നടത്തിയ പരീക്ഷണങ്ങൾ. 1915ൽ ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഐൻസ്റ്റൈൻ പറഞ്ഞുവച്ചതു ശരിയാണെന്ന് ഇതിലൂടെ തെളിഞ്ഞു. 

ഒടുവിൽ അംഗീകാരം

വലിയ രോഷമാണ് ഇതിനെതിരെ ഉയർന്നത്. 1921ലെ നൊബേൽ സമ്മാനം ഐൻസ്റ്റൈനു നൽകുന്നതായുള്ള പ്രഖ്യാപനമുണ്ടായതു തൊട്ടടുത്ത വർഷമായിരുന്നു. പുരസ്കാരം നൽകുന്നത് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പേരിലാകരുതെന്നു നൊബേൽ സമിതിക്കു നിർബന്ധമുണ്ടായിരുന്നു. തിയററ്റിക്കൽ ഫിസിക്സിനു നൽകിയ സംഭാവനകൾക്ക്, പ്രത്യേകിച്ചും പ്രകാശ വൈദ്യുത പ്രഭാവം(Photo Electric Effect) കണ്ടെത്തിയതിനു നൊബേൽ പുരസ്കാരം സമർപ്പിക്കുന്നുവെന്നാണ് ഉപഹാരപത്രത്തിൽ എഴുതിയിരുന്നത്. 

ഐൻസ്റ്റൈൻ ജപ്പാൻ യാത്രയ്ക്ക് ഒരുങ്ങുകയാണെന്നറിഞ്ഞ ഭൗതികശാസ്ത്ര നൊബേൽ സമിതിയുടെ അധ്യക്ഷൻ സ്വാന്റെ അരീനിയസ് പുരസ്കാരം പ്രഖ്യാപിക്കും മുൻപു തന്നെ അദ്ദേഹത്തിന് എഴുതി: ‘താങ്കൾ ഡിസംബറിൽ സ്റ്റോക്കോമിൽ ഉണ്ടാകുന്നത് അഭികാമ്യമായിരിക്കും’. അതിലെ സൂചന വ്യക്തമായിരുന്നു. നൊബേൽ പുരസ്കാരം ഒടുവിൽ അർഹതപ്പെട്ട കൈകളിലേക്ക് എത്തുന്നു. ഐൻസ്റ്റൈൻ പക്ഷേ, ജപ്പാൻ യാത്ര റദ്ദാക്കിയില്ല. അങ്ങോട്ടേക്കുള്ള യാത്രയ്ക്കിടെ ഒരു ടെലിഗ്രാമിലൂടെയാണ് തനിക്കു പുരസ്കാരം ലഭിച്ച വിവരം അദ്ദേഹം അറിഞ്ഞത്. 

ഐൻസ്റ്റൈന് ഇല്ല, ആർക്കും ഇല്ല

albert-einstein-and-nobel-prize-interesting-facts2
ആൽബർട്ട് ഐൻസ്റ്റൈൻ

1920 ആയപ്പോഴേക്കും നാമനിർദേശങ്ങളുടെ ഒരു പതിറ്റാണ്ടു പൂർത്തിയാക്കിയിരുന്നു ഐൻസ്റ്റൈൻ. നൊബേൽ പുരസ്കാരത്തിന്റെ പ്രസക്തി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കുറഞ്ഞുവന്നു. ലോകമെങ്ങും നിന്നുള്ള ആദരവും അംഗീകാരവും അദ്ദേഹത്തിനു കിട്ടിക്കഴിഞ്ഞിരുന്നു. തന്റെ പ്രതിഭ തെളിയിക്കാൻ നൊബേലിന്റെ തൊങ്ങൽ കൂടി വേണമെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായില്ല. 1921ലെ പുരസ്കാരം ഐൻസ്റ്റൈനു തന്നെ നൽകണമെന്നു ശക്തമായ അഭിപ്രായം ഉയർന്നു. നീൽസ് ബോറിനെപോലുള്ള ശാസ്ത്രജ്ഞർ അദ്ദേഹത്തിന്റെ പേര് നാമനിർദേശം ചെയ്തു. ഐൻസ്റ്റൈന്റെ എതിരാളികൾ വെറുതെ ഇരിക്കുകയായിരുന്നില്ല. അവർ ചരടുവലികൾ മുറുക്കി. റിപ്പോർട്ട് തയാറാക്കാൻ നൊബേൽ സമിതി ഏൽപ്പിച്ചത് ആൽവർ ഗുൽസ്ട്രാനെയാണ്. തീർത്തും തെറ്റ‍ിദ്ധരിപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് അദ്ദേഹം നൽകിയത്. മഹത്തരമായ നൊബേൽ ബഹുമതി ഒരു ഊഹാപോഹ സിദ്ധാന്തത്തിനു നൽകരുതെന്നായിരുന്നു അതിന്റെ കാതൽ. അങ്ങനെ 1921ൽ ഭൗതികശാസ്ത്രത്തിന് ആർക്കും പുരസ്കാരം പ്രഖ്യാപിച്ചില്ല. ഐൻസ്റ്റൈനു നൽകാനുള്ള മനസ്സില്ലായിരുന്നു സമിതിക്കെങ്കിൽ മറ്റാർക്കും നൽകാൻ ധൈര്യവും ഇല്ലായിരുന്നു. 

ഒരു മധുര പ്രതികാരം

ഫോട്ടോ ഇലക്ട്രിക് ഇഫക്ടിനാണല്ലോ അദ്ദേഹത്തിനു നൊബേൽ പുരസ്കാരം നൽകിയത്. അതിൽ മറ്റൊരു കൗതുകം ഒളിഞ്ഞിരിപ്പുണ്ട്. ഐൻസ്റ്റൈനു നൊബേൽ നൽകുന്നതിന് എതിരെ ശക്തമായ പ്രചാരണം നടത്തിയ ഫിലിപ് ലെനാർഡിന്റെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഐൻസ്റ്റൈൻ ആ നിയമം രൂപപ്പെടുത്തിയത്. അക്കാര്യം അദ്ദേഹം എടുത്തുപറയുകയും ചെയ്തിരുന്നു. അങ്ങനെ അതൊരു മധുരപ്രതികാരം കൂടിയായി. ഒടുവിൽ നൊബേൽ സമ്മാനത്തുക കയ്യിൽ ലഭിച്ചപ്പോൾ ഐൻസ്റ്റൈൻ വാക്കു പാലിച്ചു. ആദ്യ ഭാര്യ മിലേവയ്ക്കും മക്കൾക്കുമായി അതു നൽകി. സ്കിസോഫ്രീനിയ ബാധിച്ച മകന്റെ ചികിത്സയ്ക്കും വീടു വാങ്ങാനും നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാനും എല്ലാം ആ തുക അവർക്ക് ഉപകരിച്ചു. 

ഐൻസ്റ്റൈനു ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചിരുന്നില്ലെങ്കിൽ അതു ഗാന്ധിജിക്കു കിട്ടാത്ത സമാധാന നൊബേൽ പുരസ്കാരം പോലെയാകുമായിരുന്നു. ആ വിധിയിൽ നിന്നു തലനാരിഴയ്ക്ക് നൊബേൽ പുരസ്കാരം രക്ഷപ്പെട്ടു!.

English summary: Albert Einstein and Nobel prize interesting facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com