ADVERTISEMENT

ഭാവിക്കു മുന്നിലെ വലിയ ചോദ്യചിഹ്നമാണ് ഇരുളടഞ്ഞ ബാല്യങ്ങൾ. പാഠശാലകളുടെ പടി കയറും മുൻപേ പണിശാലകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന കുട്ടികളുടെ കണക്കെടുത്താൽ ലോകം കുട്ടികളോടു കാട്ടുന്ന അനീതി മനസ്സിലാകും. ഇഖ്ബാൽ മസീഹെന്ന കുട്ടിയെക്കുറിച്ചു കൂട്ടുകാർ കേട്ടിട്ടുണ്ടാകും. വെറും അഞ്ചുവയസ്സു മാത്രമുള്ളപ്പോൾ പരവതാനി നിർമാണശാലയിൽ പണിയെടുക്കാൻ അവനു പോകേണ്ടിവന്നു. പുലരും മുൻപേ തന്നെ വീട്ടുകാർ കുലുക്കി വിളിക്കും. ഉറക്കം തൂങ്ങിയ കണ്ണുകളുമായി, വേച്ചുവേച്ച് അവൻ നടന്നുപോകും. യുദ്ധവും ദാരിദ്ര്യവും നിരക്ഷരതയുമെല്ലാം ആദ്യം കെടുത്തുന്നതു കുട്ടികളുടെ ഭാവിയാണ്. 

 

ശിശുദിന ചരിത്രം

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിശുദിനം മുൻപേ ആഘോഷിച്ചിരുന്നെങ്കിലും 1954 മുതലാണ് കൂടുതൽ സമഗ്രതയോടെ രാജ്യാന്തരാടിസ്ഥാനത്തിൽ ഇത് ആഘോഷിക്കാൻ ശ്രമങ്ങൾ ആരംഭിച്ചത്. നവംബർ 20 ആണ് ആഗോള ശിശുദിനമായി ആഘോഷിക്കുന്നത്. ഈ ദിവസത്തിന് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. 

 

1959ൽ യുഎൻ പൊതുസഭ ബാലാവകാശ പ്രഖ്യാപനത്തിന് അംഗീകാരം നൽകിയത് ഈ ദിവസമായിരുന്നു. 1989ൽ പൊതുസഭ ബാലാവകാശ ചട്ടങ്ങൾ അംഗീകരിച്ചതും നവംബർ 20നായിരുന്നു. കുട്ടികളുടെ അവകാശ സംരക്ഷണ ചരിത്രത്തിലെ ഈ നാഴികക്കല്ലുകളുടെ വാർഷികദിനം കൂടിയാണ് ആഗോള ശിശു ദിനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും കുട്ടികൾക്കു പ്രിയങ്കരനുമായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആണ് ഇന്ത്യയിൽ ശിശുദിനമായി ആഘോഷിക്കുന്നത്. 

 

കോവിഡ് കടമ്പ

 

‘ഓരോ കുട്ടിക്കും കൂടുതൽ മെച്ചപ്പെട്ട ഭാവി’യെന്നതാണ് ശിശുദിനാചരണത്തിന്റെ ലക്ഷ്യം. കോവിഡിനെത്തുടർന്ന് ലോകമെമ്പാടുമുള്ള കുട്ടികൾക്കു സംഭവിച്ച പഠനനഷ്ടം നികത്തുകയെന്നതാണ് ഇത്തവണത്തെ ആഗോള ശിശുദിനത്തിന്റെ സന്ദേശം. സുരക്ഷിതമായി വിദ്യാലയങ്ങൾ തുറക്കാനാണ് യുനിസെഫ് ആഹ്വാനം ചെയ്യുന്നത്. 

 

മഹാമാരിയുടെ ദിനങ്ങൾ കുട്ടികളുടെ ബൗദ്ധികവും സാമൂഹികവുമായ വളർച്ചയെ പിന്നോട്ടടിച്ചു. വിദ്യാലയങ്ങളുടെ വാതിലുകൾ അടഞ്ഞതോടെ ധാരാളം കുട്ടികൾ നിരക്ഷരതയിലേക്കു വലിച്ചെറിയപ്പെട്ടു. അനിശ്ചിതമായ ഭാവിയാണ് അവർക്കു മുന്നിലുള്ളത്. അത്തരമൊരു അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുകയെന്നതു തുല്യനീതി പുലരുന്ന ലോകഭാവിക്ക് അനിവാര്യമാണെന്നതിൽ സംശയമില്ല.

 

യുനിസെഫ്

 

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിലും വലിയ സംഭാവന നൽകിയ പ്രസ്ഥാനമാണ് യുനിസെഫ്. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയിലെല്ലാം അതു വലിയ സംഭാവനകൾ നൽകി. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളിലൂടെ കടന്നുപോയ രാജ്യങ്ങളിലെ കുട്ടികളുടെ അവസ്ഥ പരിതാപകരമായിരുന്നു. ആവശ്യത്തിന് ആഹാരമോ മരുന്നോ വസ്ത്രങ്ങളോ കിട്ടാതെ അവർ നരകിച്ചു. അതിനു പരിഹാരം കാണാനായാണ് ഐക്യരാഷ്ട്ര സംഘടന യുനിസെഫിനു രൂപം നൽകിയത്. 1965ൽ യുനിസെഫിനു നൊബേൽ പുരസ്കാരവും ലഭിച്ചു.

 

English Summary : World children 's day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com