ADVERTISEMENT

തന്റെ പേരിലുണ്ടായിരുന്ന അവസാന വീടും വസ്തുവും 210 കോടി രൂപയ്ക്ക് ശതകോടീശ്വരൻ ഇലോൺ മസ്ക് വിറ്റു. ചൊവ്വയിൽ ഒരു കോളനി സ്ഥാപിക്കാനായി തന്റെ കൈയിലുള്ള വീടുകളും വസ്തുവകകളും വിൽക്കുമെന്നു കുറേക്കാലമായി മസ്ക് പറഞ്ഞു നടപ്പുണ്ട്. ഇക്കൂട്ടത്തിൽ അവസാനത്തേതാണ് ഇപ്പോൾ വിറ്റിരിക്കുന്നത്. സാൻ ഫ്രാൻസിസ്കോയിലെ ഹിൽസ്ബറോയിലുള്ള 47 ഏക്കർ പുരയിടവും ബംഗ്ലാവും ഡിസംബർ രണ്ടിനാണു വിറ്റത്. 

 

ജോൺ ബ്രെട്ടോർ റിയൽ എസ്റ്റേറ്റ് എന്ന കമ്പനിയാണു മസ്കിന്റെ വീടും വസ്തുവും വാങ്ങിയിരിക്കുന്നത്. 2017ൽ 150 കോടി രൂപയ്ക്കാണു ക്രിസ്ത്യൻ ഡി ഗ്യൂൻ എന്ന പണക്കാരനിൽ നിന്നു മസ്ക് ഈ വീട് വാങ്ങിയത്. 150 വർഷത്തോളം ഡി ഗ്യൂന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ വസ്തുവും വീടും. തന്റെ കൈയിലുള്ള മിക്കവാറും എല്ലാ വസ്തുവകകളും വിറ്റിട്ടും ഹിൽസ്ബറോയിലുള്ള വസ്തു മസ്ക് സൂക്ഷിച്ചത് ചർച്ചയായിരുന്നു. തന്റെ മനസ്സിൽ ഏറെ സവിശേഷതയുള്ള ഒരു സ്ഥലമാണിതെന്ന് പറഞ്ഞ മസ്ക് വലിയ ഒരു കുടുംബത്തിനു മാത്രമേ ഇതു വിൽക്കുകയുള്ളുവെന്നും പ്രഖ്യാപിച്ചിരുന്നു. 16000 ചതുരശ്രയടി വിസ്തീർണമുള്ള ഈ ബംഗ്ലാവിൽ ഒൻപതു കിടപ്പുമുറികളും 10 ബാത്ത്റൂമുകളുമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്ക് 2050ൽ ചൊവ്വയിൽ 10 ലക്ഷം പേരുടെ ഒരു കോളനി സ്ഥാപിക്കാൻ താൽപര്യപ്പെടുന്നുണ്ട്. ഇതിനായുള്ള ധനസമാഹരണത്തിനായാണു 10 കോടി ഡോളർ മൂല്യമുള്ള തന്റെ റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ മസ്ക് ഒന്നൊഴിയാതെ വിൽക്കാൻ തുടങ്ങിയത്. 

 

കോളനി സ്ഥാപിച്ച ശേഷം ചൊവ്വയിൽ ഒരു നഗരവും പണിയണമെന്നൊക്കെയാണു മസ്കിന്റെ ചെറിയ ചെറിയ സ്വപ്നങ്ങൾ. നിലവി‍ൽ ടെക്സസിൽ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഒരു ഗൃഹത്തിലാണു ഇലോൺ മസ്ക് താമസിക്കുന്നത്

ശതകോടീശ്വരൻമാരിലെ സൂപ്പർസ്റ്റാറാണു സ്പേസ് എക്സ്, ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്. സംരഭകനെന്ന നിലയിലും സാങ്കേതികവിദഗ്ധനെന്ന നിലയിലും മികവു തെളിയിച്ച വ്യക്തിത്വം. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1971 ജൂൺ 28നാണു മസ്ക് ജനിച്ചത്. പകൽ സ്വപ്നങ്ങളിൽ മുഴുകിയ ബാല്യം, മസ്കിനെ സ്കൂളിലെ മറ്റു വിദ്യാർഥികൾക്കിടയിൽ പരിഹാസപാത്രമാക്കി. മസ്കിന് എന്തോ കുഴപ്പമുണ്ടെന്നു കരുതി രക്ഷിതാക്കൾ വൈദ്യപരിശോധന വരെ നടത്തി. വായന ഒരു ശീലമാക്കി മാറ്റിയ മസ്ക് ഹൈസ്ക്കൂളെത്തിയപ്പോഴേക്കും പരിഹാസം കേട്ടു മടുത്തു. കൂടുതൽ ശുഭാപ്തിവിശ്വാസം നേടാനായി ഈ സമയത്ത് കരാട്ടെയും ഗുസ്തിയും പഠിച്ചു.

 

1989ൽ അദ്ദേഹം കാനഡയിലേക്കു ഡിഗ്രി പഠിക്കാനായി യാത്രയായി.തുടർന്ന് 1992ൽ തന്റെ സ്വപ്നരാജ്യമായ യുഎസിൽ എത്തിച്ചേരുകയും അവിടെ പെൻസിൽവേനിയ സർവകലാശാലയിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു.യുഎസിലെ പഠനനാളുകളിൽ പ്രതിദിനം ഒരു ഡോളർ മാത്രമായിരുന്നു മസ്ക് ചെലവാക്കിയത്. ഓറഞ്ചുകളായിരുന്ന പ്രധാന ആഹാരം. ഏറെച്ചാമസ്റ്റാൻഫഡ് സർവകലാശാലയിൽ മസ്ക് പിഎച്ച്ഡി പഠനത്തിനു ചേർന്നു. അതേ സമയത്താണ് ലോകം ഇന്റർനെറ്റ് ബൂമിലേക്കു കടന്നത്. ചേർന്നതിനു രണ്ടു ദിവസം കഴിഞ്ഞു മസ്ക് പിഎച്ച്ഡി പഠനം ഉപേക്ഷിച്ചു. 1995ൽ, സഹോദരൻ കിംബലിനൊപ്പം തന്റെ ആദ്യ സംരംഭമായ സിപ്2 കോർപറേഷൻ തുടങ്ങി. സിപ്2 കോർപറേഷൻ വിറ്റുകിട്ടിയ സമ്പത്തുപയോഗിച്ച് എക്സ്.കോം എന്ന കമ്പനി മസ്ക് തുടങ്ങി. പിന്നീടു പേയ്പാൽ എന്ന പേരിൽ പ്രശസ്തമായ ഈ കമ്പനി മസ്കിലെ വ്യവസായിയെ ശക്തനാക്കി. 2002ൽ ഈ കമ്പനി ഇബേ ഏറ്റെടുത്തു. തുടർന്നു മസ്ക് ബഹിരാകാശമേഖലയിലെ സംരംഭകത്വത്തിനായി സ്പേസ് എക്സ് കമ്പനി സ്ഥാപിച്ചു. 

 

2008ൽ നാസ തങ്ങളുടെ സേവനങ്ങൾക്കായി സ്പേസ് എക്സിനെ ആശ്രയിച്ചു തുടങ്ങി. 2018ൽ അതിശക്തമായ ഫാൽക്കൺ ഹെവി എന്ന റോക്കറ്റ് സ്പേസ് എക്സ് വിക്ഷേപിച്ചു.കഴിഞ്ഞ മാസം സ്പേസ് എക്സ് ബഹിരാകാശ വിനോദപരിപാടിയും ഒട്ടേറെ വിപ്ലവകരമായ സാങ്കേതികവിദ്യകൾക്കു മസ്ക് പണം മുടക്കിയിട്ടുണ്ട്. അതിൽ പ്രധാനമാണ് ഹൈപ്പർ ലൂപ്പ്. മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നു കരുതപ്പെടുന്ന ട്യൂബ് ഗതാഗത സംവിധാനമാണിത്.നിർമിതബുദ്ധിയുടെ വികാസത്തിനായി ന്യൂറലിങ്ക്, വൻകിട ഡ്രെജിങ് ജോലികൾക്കായി ബോറിങ് എന്നീ കമ്പനികളും മസ്കിന്റെ ഉടമസ്ഥതയിലുണ്ട്.മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന കമ്പനിയാണ് ടെസ്ല. പ്രകടനം കൊണ്ട് വാഹനപ്രേമികളുടെ ശ്രദ്ധയാകർഷിച്ച റോഡ്സ്റ്റർ കാറുകൾ കമ്പനിയുടെ ഉത്പന്നമാണ്. വ്യത്യസ്തമായ ഡിസൈൻ കൊണ്ടു പ്രശസ്തമായ സൈബർ ട്രക്കുകളും ടെസ്ലയുടേതായുണ്ട്.

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന വിഭാഗത്തിലുള്ള ന്യൂറൽ പരിമിതിയാണ് ആസ്പെഴ്ഗേഴ്സ് സിൻഡ്രോം എന്ന അവസ്ഥ തനിക്കുണ്ടെന്ന് ഈ വർഷം ഒരു ടെലിവിഷൻ ഷോയിൽ മസ്ക് വെളിപ്പെടുത്തിയിരുന്നു.

 

English Summary : Elon Musk is selling his only 'remaining' house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com