ADVERTISEMENT

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ പിതാവ് എന്നു സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ച വ്യക്തിയാണു റാഷ് ബിഹാരി ബോസ്. ബംഗാളിൽ ജനിച്ച അദ്ദേഹം ആലിപ്പുർ ബോംബ് കേസിനെ തുടർന്ന് അവിടം വിട്ടു. ഡെറാഡൂണിൽ ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ  ക്ലാർക്കായി ജോലി നോക്കി.  വൈസ്രോയി ഹാർഡിഞ്ച് വധശ്രമക്കേസിൽ ഒളിവിൽ പോയി. പിന്നീട് 1915ൽ ജപ്പാനിലെത്തുകയും വർഷങ്ങളോളം അവിടെ താമസിച്ച് ഇന്ത്യൻ സംസ്കാരവും ഭക്ഷണ രീതികളുമെല്ലാം പ്രചരിപ്പിക്കുകയും ചെയ്തു.                  

ഇന്ത്യൻ കറികൾ ജപ്പാനിൽ പ്രചരിപ്പിച്ചതിന്റെ ക്രെഡിറ്റും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഇൻഡോ കറി എന്ന പേരിൽ നകാമുറായ റസ്റ്ററന്റിൽ ബോസ് പാചകം ചെയ്ത ആ വിഭവം ഇന്നും ടോക്യോയിലെ ഭക്ഷണശാലകളിൽ വിളമ്പുന്നുണ്ട്. ഇംഗ്ലിഷ് - ജാപ്പനീസ് ഭാഷകളിലായി വോയ്‌സ് ഓഫ് ഏഷ്യ എന്ന പത്രവും അദ്ദേഹമാണു സ്ഥാപിച്ചത്. ജപ്പാനിലെ ജനങ്ങൾക്ക് ഇന്ത്യയെ അടുത്തറിയാൻ സഹായിക്കുന്ന ഒട്ടേറെ പുസ്തകങ്ങളും ജാപ്പനീസ് ഭാഷയിൽ അദ്ദേഹം രചിച്ചു. ജപ്പാനിൽ ഭരണ തലങ്ങളിലെ പലരുമായും സമ്പർക്കം പുലർത്തുകയും അവരെ ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടുകൾ എടുക്കുന്നതിനായി പ്രേരിപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ ശാഖകൾ ഏഷ്യയിലെ ഒട്ടേറെ നഗരങ്ങളിൽ സ്ഥാപിക്കാൻ മുൻകയ്യെടുത്ത റാഷ് ബിഹാരി ബോസ് അതിന്റെ സൈനിക വിഭാഗമായിരുന്ന ഇന്ത്യൻ നാഷനൽ ആർമിക്കും നേതൃത്വം നൽകി. നേതാജി സുഭാഷ് ചന്ദ്രബോസിനെ ഐഎൻഎയുടെ നേതൃ സ്ഥാനത്തേക്ക് കൊണ്ട് വന്നതും അദ്ദേഹമാണ്. പിന്നീട് നടന്നതെല്ലാം ചരിത്രം. ഇന്ന് ഐഎൻ​എ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്ന പേരുതന്നെ നേതാജിയുടേതാണല്ലോ.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി എന്തും, വേണ്ടി വന്നാൽ മകനെപ്പോലും നൽകാൻ തയാറാണെന്ന്് അദ്ദേഹം പലവട്ടം പറഞ്ഞിരുന്നു. മകനായ മസാഹിതെ ബോസ് എന്ന ഭരത്ചന്ദ്രൻ, റാഷ്ബിഹാരി ബോസിന്റെ  അവസാന നാളുകളിൽ  രണ്ടാം ലോക യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു. അനാരോഗ്യം മൂലം മറ്റ് പ്രവർത്തനങ്ങളിൽ നിന്നെല്ലാം വിട്ടു നിന്നെങ്കിലും നേതാജി അദ്ദേഹത്തെയാണ് ആസാദ് ഹിന്ദ് ഗവൺമെന്റിന്റെ മുഖ്യ ഉപദേശകനായി നിയമിച്ചത്.

English Summary : Rash Behari Bose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com