ADVERTISEMENT

ആരുടെയും കൺവെട്ടത്തുപോലും വരാത്ത ഒരാളെ തേടിപ്പിടിച്ച് അവാർഡ് കൊടുക്കുക. കാലങ്ങൾക്കുശേഷം, നൽകിയവർ തന്നെ അതു തിരിച്ചെടുത്ത് അയാളെ കൊച്ചാക്കുക! മനുഷ്യനല്ല, മറിച്ച് പ്ലൂട്ടോ എന്ന ആകാശഗോളത്തിനായിരുന്നു ഈ ദുർഗതി. ഭൂമി അടക്കമുള്ള ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കുള്ളൻ ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ഉൽക്കകളും മറ്റനവധി വസ്തുക്കളും ഉൾപ്പെടുന്ന വമ്പനൊരു തറവാടാണ് നമ്മുടെ സൗരയൂഥം. സൂര്യൻ എന്ന ഉഗ്രപ്രതാപിയായ ‘കാരണവരാ’ണ് അതിന്റെ കേന്ദ്രം. കാരണവരെ സദാ ചുറ്റിക്കറങ്ങുന്ന ഗ്രഹങ്ങളിൽ ഒൻപതാമനായി പ്ലൂട്ടോ രംഗപ്രവേശം ചെയ്യുന്നത് ഇന്നേയ്ക്ക് കൃത്യം 92 വർഷം മുൻപ്; 1930 ഫെബ്രുവരി 18ന്. യുഎസിലെ അരിസോണയിലുള്ള ലോവൽ വാനനിരീക്ഷണകേന്ദ്രത്തിൽ (Lowell Observatory) ക്ലൈഡ് ടോംബോ (Clyde Tombaugh) എന്ന ജ്യോതിശാസ്ത്രജ്ഞനാണു പ്ലൂട്ടോയെ കണ്ടെത്തിയത്.  

യുറാനസിനും നെപ്റ്റ്യൂണിനുമപ്പുറം 

വെറും കണ്ണുകൊണ്ടു കാണാവുന്ന ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ 5 ഗ്രഹങ്ങളെക്കുറിച്ചു മനുഷ്യന് പണ്ടുതൊട്ടേ അറിവുണ്ടായിരുന്നു. 1781ൽ ജർമൻ–ബ്രിട്ടിഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷൽ ടെലിസ്കോപ്പിന്റെ സഹായത്തോടെ യുറാനസ് കണ്ടെത്തി. അജ്ഞാതമായൊരു ആകർഷണകേന്ദ്രം യുറാനസിനടുത്തുണ്ടെന്നു തിരിച്ചറിഞ്ഞ ശാസ്ത്രലോകം 1846ൽ യുറാനസിനപ്പുറം മറ്റൊരു ഗ്രഹം കൂടി കണ്ടെത്തി; നെപ്റ്റ്യൂൺ. ജോൺ ആഡംസ്, ലെ വെരിയർ എന്നീ ശാസ്ത്രജ്ഞരായിരുന്നു നിർണായകമായ ഈ കണ്ടെത്തലിനു പിന്നിൽ. അങ്ങനെ ഭൂമിയടക്കം സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എട്ടായി.

 

പിന്നീട്, നെപ്റ്റ്യൂണിനെ സൂക്ഷ്മമായി നിരീക്ഷിച്ച ശാസ്ത്രജ്ഞർ അതിന്റെ സഞ്ചാരപഥത്തിലും ഇളക്കമുള്ളതായി കണ്ടെത്തി. നെപ്റ്റ്യൂണിനപ്പുറം മറ്റൊരു ഗ്രഹം കൂടിയുണ്ടെന്ന് ആദ്യമായി പറഞ്ഞത് യുഎസ് വ്യവസായിയും ജ്യോതിശാസ്ത്രജ്ഞനുമായ പേഴ്സിവൽ ലോവൽ ആണ്. ആ ഗ്രഹം കണ്ടെത്താൻ പത്തു വർഷത്തിലേറെക്കാലം അദ്ദേഹം പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലോവലിന്റെയും വില്യം പിക്കറിങ് എന്ന ശാസ്ത്രജ്ഞന്റെയും നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ശ്രമം തുടർന്ന ക്ലൈഡ് ടോംബോ 1930–ൽ ആ ഒൻപതാം ഗ്രഹം കണ്ടെത്തി. സൂര്യനിൽ നിന്ന് ഏറ്റവും അകലെ, തണുത്ത പാറക്കഷണം പോലുള്ള ആ കൊച്ചുഗ്രഹത്തിന് ശാസ്ത്രലോകം പ്ലൂട്ടോ എന്നു പേരിട്ടു. ഗ്രീക്കുപുരാണത്തിലെ, ഇരുട്ടും തണുപ്പും നിറഞ്ഞ പാതാളലോകത്തിന്റെ ദേവനായ പ്ലൂട്ടോയിൽനിന്നാണ് ആ പേരു ലഭിച്ചത്. ഫെബ്രുവരി 18–നാണ് പ്ലൂട്ടോയുടെ ‘ജന്മദിന’മെങ്കിലും ആ ഗ്രഹത്തിന്റെ കണ്ടെത്തൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത് മാർച്ച് 13–നായിരുന്നു. 

തർക്കങ്ങൾ    

സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് ഏറെ അകലെയുള്ള ഗ്രഹങ്ങൾ പൊതുവേ ഭൂമിയേക്കാൾ വളരെ വലുതായിരിക്കും. തണുത്ത വാതകങ്ങൾ കൊണ്ടോ ഐസ് കൊണ്ടോ ആയിരിക്കും അവ നിർമിക്കപ്പെട്ടിരിക്കുക. എന്നാൽ, പ്ലൂട്ടോ ഭൂമിയേക്കാൾ ചെറുതാണ്. മാത്രമല്ല, അധികവും പാറകൊണ്ട് നിർമിക്കപ്പെട്ടതാണത്. സൗരയൂഥത്തിൽ മറ്റു ഗ്രഹങ്ങളെക്കാൾ ദീർഘവൃത്താകൃതിയിലുള്ളതും ചരിഞ്ഞതുമായ ഭ്രമണപഥമാണു പ്ലൂട്ടോയ്ക്ക്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം കണ്ടെത്തിയ കാലം തൊട്ടേ പ്ലൂട്ടോയുടെ ഗ്രഹപദവിയെക്കുറിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. 

നെപ്റ്റ്യൂണിനപ്പുറം ഐസ് പോലെ തണുത്ത വസ്തുക്കൾ ചിതറിക്കിടക്കുന്ന കൈപ്പർ ബെൽറ്റിനെക്കുറിച്ച് (Kuiper Belt) പഠനം നടത്തിയ ചില ശാസ്ത്രജ്ഞർ പ്ലൂട്ടോയെപ്പോലെ പലതും അവിടെയുണ്ടെന്നു തെളിയിച്ചു. 2005–ൽ, പ്ലൂട്ടോയോട് ഏറെ സമാനതകളുള്ളതും പ്ലൂട്ടോയോളം വലുപ്പമുള്ളതുമായ മറ്റൊരു ഗോളം കണ്ടെത്തി. അതോടെ ശാസ്ത്രലോകം വലിയ ആശയക്കുഴപ്പത്തിലായി. 

പ്ലൂട്ടോയുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ 2006 ഓഗസ്റ്റിൽ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) യോഗം ചേർന്നു. ഗ്രഹങ്ങളുടെ നിർവചനത്തിൽ പ്ലൂട്ടോ ഉൾപ്പെടുന്നില്ലെന്നു കണ്ടെത്തിയ അവർ ഗ്രഹങ്ങളുടെ പട്ടികയിൽനിന്നു പ്ലൂട്ടോയെ ഒഴിവാക്കി. അങ്ങനെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം വീണ്ടും എട്ടായി. നെപ്റ്റ്യൂണിനു പുറത്ത് കൈപ്പർ ബെൽറ്റിൽ സൂര്യനെ ചുറ്റുന്ന പ്ലൂട്ടോ, സിയറീസ് (Ceres), എയറിസ് (Eris), മാകീമാകീ (Makemake) തുടങ്ങിയ ഗോളങ്ങളെയെല്ലാം ‘കുള്ളൻ ഗ്രഹങ്ങളാ’യി (Dwarf Planets) പ്ര്യഖ്യാപിച്ചു.

എന്താണ് ഗ്രഹം? 

സ്വന്തം ഗുരുത്വാകർഷണബലം കൊണ്ട് ഗോളാകൃതിയിലാകാൻ കഴിയുന്നത്ര വലുപ്പമുള്ള, നക്ഷത്രത്തെ ചുറ്റുന്ന, മറ്റൊന്നിന്റെയും ഉപഗ്രഹമല്ലാത്ത, സ്വന്തം ഭ്രമണപഥത്തിനുസമീപം ചുറ്റിക്കറങ്ങുന്ന മറ്റു വസ്തുക്കളെയൊക്കെ ഒഴിവാക്കിയ ഗോളങ്ങളാണ് ഗ്രഹങ്ങൾ. ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ (IAU) ഗ്രഹങ്ങൾക്കു നൽകുന്ന നിർവചനമാണിത്. സമാനവലുപ്പമുള്ള പല ആകാശഗോളങ്ങളും തൊട്ടടുത്തുള്ള, ‘ക്ലീൻ’ ഭ്രമണപഥമില്ലാത്ത പ്ലൂട്ടോ അങ്ങനെയാണ് കുള്ളൻ ഗ്രഹമായി തരം താഴ്ത്തപ്പെട്ടത്. 

പ്ലൂട്ടോ ഫാക്റ്റ്സ്

∙ അമേരിക്കൻ ഐക്യനാടുകളുടെ ഏതാണ്ട് പകുതി വലുപ്പമേയുള്ളൂ പ്ലൂട്ടോയ്ക്ക്. അതിന്റെ ഉപഗ്രഹമായ ചാരണിനാകട്ടെ, പ്ലൂട്ടോയുടെ പകുതി വലുപ്പമുണ്ടുതാനും! 

∙ പ്ലൂട്ടോയിൽനിന്ന് നോക്കിയാൽ പ്രകാശിക്കുന്ന ഒരു ബിന്ദു ആയിട്ടേ സൂര്യനെ കാണാനാകൂ. പൂർണചന്ദ്രനുള്ള രാത്രി ഭൂമിയിൽ കിട്ടുന്ന അത്രയും പ്രകാശമേ സൂര്യനിൽനിന്ന് പ്ലൂട്ടോയ്ക്ക് ലഭിക്കൂ! 

∙ ഭൂമിയിൽ 45 കിലോ ഭാരമുള്ള ഒരാൾക്ക് പ്ലൂട്ടോയിൽ വെറും 3 കിലോയേ ഉണ്ടാകൂ!

∙ ഭൂമിയിലെ വർഷക്കണക്കനുസരിച്ച് പ്ലൂട്ടോയിൽ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നമ്മൾ 248 വർഷം കാത്തിരിക്കേണ്ടിവരും!

∙ പ്ലൂട്ടോയുടെ ഉപരിതലത്തിലെ തണുപ്പ് എത്രയെന്നോ? മൈനസ് 4170C ! സൂര്യനിൽനിന്ന് അകലുന്നതനുസരിച്ച് തണുപ്പ് പിന്നെയും കൂടും.

∙നാസയുടെ പ്ലൂട്ടോ ദൗത്യമാണ് ‘ന്യൂ ഹൊറൈസൺസ്’. 2006 ജനുവരി 19–ന് വിക്ഷേപിച്ച റോബട്ട് സ്പേസ്ക്രാഫ്റ്റ് 2015 ജൂലൈയിൽ പ്ലൂട്ടോയിലെത്തി. പ്ലൂട്ടോയിലും കൈപ്പർ ബെൽറ്റിലുമായി പഠനം നടത്തുകയാണ് ലക്ഷ്യം.

English Summary : Facts about Dwarf planet Pluto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com